കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന്റെ ക്രമീകരണങ്ങളും ഒരുക്കങ്ങളും കുറ്റമറ്റതാക്കാൻ കൊരട്ടി പള്ളിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനികളുടെയും യോഗം ചേർന്നു.
തിരുനാളിനെത്തുന്ന ഭക്തജനങ്ങൾക്ക് യാതൊരു അസൗകര്യങ്ങളും ഉണ്ടാകാതിരിക്കാൻ പള്ളി സ്വന്തം നിലയിലും പശ്ചാത്തല സൗകര്യങ്ങളൊരുക്കാൻ സർക്കാർ വകുപ്പുതലങ്ങളിലും കൃത്യമായ ഇടപെടലും ഏകോപനവും നടത്തുന്നുണ്ട്. പ്രാദേശിക ഭരണകൂടമെന്ന നിലയിൽ പഞ്ചായത്തും മുൻനിരയിൽ പ്രവർത്തിക്കുന്നുണ്ട്. തിരുനാളിന്റെ ചിട്ടയായ നടത്തിപ്പിന് പോലീസ്, എക്സൈസ്, െകഎസ്ഇബി, വാട്ടർ അഥോറിറ്റി, ഇറിഗേഷൻ, ഫയർ ആന്റ് സേഫ്റ്റി, ആരോഗ്യം, െകഎസ്ആർടിസി, തദ്ദേശ സ്വയംഭരണം അടക്കമുള്ള മുഴുവൻ വകുപ്പുകളുടെ സഹകരണവും ഉദ്യോഗസ്ഥർ യോഗത്തിൽ വാഗ്ദാനം ചെയ്തു. മർച്ചന്റ്സ് അസോസിയേഷൻ, ഡ്രൈവേഴ്സ് യൂണിയനും തിരുനാൾ വിജയത്തിനു പിന്തുണയുമായുണ്ട്.
ഇന്നലെ ചേർന്ന യോഗത്തിൽ വികാരി ഫാ. ജോസ് ഇടശേരി അധ്യക്ഷനായി. സനീഷ്കുമാർ ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ, വൈസ് പ്രസിഡന്റ് ലീന ഡേവീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുണ്‍, ഇടവക ട്രസ്റ്റിമാരായ നിജു ജോയ്, ജോഫി നാൽപ്പാട്ട്, തിരുനാൾ കണ്‍വീനർ ഡേവീസ് വല്ലൂരാൻ, ജോയിന്റ് കണ്‍വീനർ ജോമോൻ ജോസ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം പഞ്ചായത്തിന്റെ നേതൃത്വത്തിലും അവലോകനയോഗം ചേർന്നിരുന്നു.