സ്വന്തം ലേഖകൻ
തൃശൂർ: വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കിനിൽക്കേ തെരഞ്ഞെടുപ്പുപ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്കലാശം. ശക്തമായ ത്രികോണമത്സരമുള്ള തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ പാട്ടിന്റെയും മേളത്തിന്റെയും അകന്പടിയിലാണ് എൽഡിഎഫ്, യുഡിഎഫ്, ബിജെപി പ്രവർത്തകർ അടിമുടി ആവേശം നിറച്ചത്. യുഡിഎഫ് കോർപറേഷൻ ഓഫീസിനുമുന്പിലും എൽഡിഎഫ് ജോസ് തിയേറ്ററിനുമുന്പിലും ബിജെപി രാഗം തിയേറ്ററിനുമുന്പിലുമാണ് കലാശക്കൊട്ടിനു വേദിയൊരുക്കിയത്. മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളും പ്രമുഖനേതാക്കളും പ്രവർത്തകരിൽ ആവേശം വിതറി കളത്തിലിറങ്ങി. നൂറുകണക്കിനു സ്ത്രീകളും കലാശത്തിൽ അലിഞ്ഞു.
കെ. മുരളീധരന്റെ ചിത്രം പതിച്ച ടീഷർട്ടുകൾ ധരിച്ചാണു മിക്ക കോണ്‍ഗ്രസ് അണികളും എത്തിയത്. ബാൻഡ് മേളവും ആഘോഷത്തിനു കൊഴുപ്പേകി. മുരളീധരനൊപ്പം ടി.എൻ. പ്രതാപൻ എംപി, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, എം.പി. വിൻസെന്റ് എന്നിവർ പ്രവർത്തകർക്കൊപ്പം ആവേശത്തിലലിഞ്ഞു. വിവാദങ്ങൾക്കിടനൽകാതെ കോണ്‍ഗ്രസിന്റെ പതാകകൾമാത്രമാണ് ഉയർന്നത്.
ജോസ് തിയേറ്ററിനു മുന്പിൽ സ്ഥാനാർഥി വി.എസ്. സുനിൽകുമാർ, മന്ത്രി കെ. രാജൻ, എൽഡിഎഫ് നേതാക്കളായ കെ.പി. രാജേന്ദ്രൻ, പി.കെ. ഷാജൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊട്ടിക്കലാശം.
രാഗം തിയേറ്ററിനുമുന്‍പിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങിയെങ്കിലും വൈകിയാണ് സ്ഥാനാർഥി എത്തിയത്. സുരേഷ് ഗോപിയെത്തിയതോടെ പ്രവർത്തകരുടെ ആവേശം അണിപൊട്ടി. പാർട്ടി പതാകകൾക്കൊപ്പം ഹൈഡ്രജൻ ബലൂണുകളും പേപ്പർ പോപ്പറുകളും മേളവുമായിട്ടാണു പ്രവർത്തകർ മതിമറന്ന് ആഘോഷിച്ചത്.
കൊട്ടിക്കലാശത്തിനുമുന്പ് വിവിധ നിയോജകമണ്ഡലങ്ങളിൽ റോഡ് ഷോ അടക്കമുള്ള പരിപാടികൾ തിരക്കിട്ടു പൂർത്തിയാക്കിയാണു സ്ഥാനാർഥികൾ സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിലായിരുന്നു സുനിൽകുമാറിന്റെ റോഡ് ഷോ. ഏതാണ്ടെല്ലാ മണ്ഡലങ്ങളിലും ഓട്ടപ്രദക്ഷിണത്തിനുശേഷമാണു കെ. മുരളീധരൻ തൃശൂർ റൗണ്ടിലേക്കു പ്രവേശിച്ചത്. രാവിലെ എട്ടിനു തൃശൂരിൽനിന്നു പുറപ്പെട്ട് ഒല്ലൂർ, ഊരകം, ഇരിങ്ങാലക്കുട, കാട്ടൂർ, പെരിങ്ങോട്ടുകര, തൃപ്രയാർ, വാടാനപ്പിള്ളി, അരിന്പൂർ, പടിഞ്ഞാറേക്കോട്ടവഴിയാണു തൃശൂർ റൗണ്ടിൽ പ്രവേശിച്ചത്. എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു കിഴക്കേകോട്ടയിൽനിന്നു ശക്തൻ സ്റ്റാൻഡ് വഴി പടിഞ്ഞാറേക്കോട്ട, പാട്ടുരായ്ക്കൽ, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കടന്നാണ് രാഗം തിയേറ്ററിനു മുന്‍പിലെത്തിയത്.
ഇന്നു പരമാവധി വോട്ടുകൾ നിശബ്ദപ്രചാരണത്തിലൂടെ സമാഹരിക്കാനാണു മൂന്നു മുന്നണികളുടെയും സ്ഥാനാർഥികളുടെ നീക്കം.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കടുത്ത മത്സരമാണു മൂന്നു മുന്നണികളും നടത്തുന്നത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ തൃശൂർ എങ്ങനെയെങ്കിലും പിടിച്ചടക്കണമെന്ന ലക്ഷ്യത്തിലാണ് എൽഡിഎഫും എൻഡിഎയും. വടകരയിൽനിന്ന് കെ. മുരളീധരനെ ലീഡറുടെ തട്ടകത്തിൽ ഇറക്കിയാണ് കോണ്‍ഗ്രസിന്റെ സർജിക്കൽ സ്ട്രൈക്ക്. കരുവന്നൂരും സർക്കാർവിരുദ്ധതയും ഏറ്റവുമൊടുവിൽ തൃശൂർ പൂരം വിവാദവും മുന്നണികൾ ഏറ്റുപിടിച്ചിട്ടുണ്ട്.