തൃശൂർ: തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് ആറുമുതൽ 27നു രാവിലെ ആറുവരെ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും കളക്ടറുമായ വി.ആർ. കൃഷ്ണതേജ ഉത്തരവിട്ടു. നിയമവിരുദ്ധ സംഘംചേരൽ, പൊതുയോഗം, റാലികൾ, ഉച്ചഭാഷിണികൾ എന്നിവ പാടില്ല. ജില്ലയിലെ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയപ്രവർത്തകരുടെ സാന്നിധ്യമുണ്ടാകരുത്. അഭിപ്രായ സർവേകളും തെരഞ്ഞെടുപ്പു സർവേകളും മാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യരുത്.
പോളിംഗ് സ്റ്റേഷനിൽ നിരീക്ഷകർ, സൂക്ഷ്മനിരീക്ഷകർ, ക്രമസമാധാനപാലന ചുമതലയുള്ളവർ, പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ എന്നിവർ ഒഴികെയുള്ളവരുടെ സെല്ലുലാർ, കോർഡ്ലെസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവയുടെ ഉപയോഗം നിരോധിച്ചു.
പോളിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ ഒഴികെയുള്ളവർ കോഡ്ലസ് ഫോണുകൾ, വയർലെസ് സെറ്റുകൾ എന്നിവ പോളിംഗ് സ്റ്റേഷനു100 മീറ്റർ ചുറ്റളവിൽ ഉപയോഗിക്കരുത്. വോട്ടെടുപ്പുദിനത്തിൽ പോളിംഗ് സ്റ്റേഷന് 200 മീറ്റർ പരിധിയിൽ ബൂത്തുകൾ സജ്ജീകരിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുത്.
വോട്ടിംഗ് കേന്ദ്രം, ഷോപ്പിംഗ് മാൾ, വ്യാപാരകേന്ദ്രങ്ങൾ, സിനിമാ തിയേറ്റർ, മറ്റു വിനോദകേന്ദ്രങ്ങൾ, വിവാഹം/ മരണം പോലുള്ള ചടങ്ങുകൾ, സ്വകാര്യ പരിപാടികൾ തുടങ്ങിയ ഇടങ്ങളിലെ സമാധാനത്തിനു ഭംഗംവരാത്ത, ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകൾക്കും നിശബ്ദപ്രചാരണവേളയിലെ വീടുകൾ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.