മാള: പഴൂക്കര സെന്റ് ജോസഫ് ഇടവകയിൽ ഊട്ടുതിരുനാളിനോടനുബന്ധിച്ച് കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി. വികാരി ഫാ. സോജോ കണ്ണമ്പുഴയുടെ മനസിലുദിച്ച ആശയമാണ് ‘കിടക്കയോടെ അള്‍ത്താരയ്ക്കരികില്‍’ എന്ന ശുശ്രൂഷയ്ക്കു വഴിതെളിച്ചത്.
ഈസ്റ്റര്‍ ദിനത്തില്‍ ഫാ. സോജോ കണ്ണമ്പുഴ കിടപ്പുരോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചു. അന്നു പലരും ആഗ്രഹമായി പറഞ്ഞത് പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുക്കണമെന്നുള്ളതായിരുന്നു. ഇക്കാര്യം അദ്ദേഹം തിരുനാള്‍ പ്രസുദേന്തിമാരെയും ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിനെയും അറിയിച്ചു. ഇതേത്തുടര്‍ന്ന് ഹൃദയ പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ കിടപ്പുരോഗികളെ പള്ളിയിലെത്തിച്ച് കുര്‍ബാനയില്‍ പങ്കെടുപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫാ. റിന്റോ തെക്കിനിയത്ത്, വികാരി ഫാ. സോജോ കണ്ണമ്പുഴ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വംവഹിച്ചു. ശുശ്രൂഷകള്‍ക്കു മുമ്പായി രോഗികളുടെ പ്രതിനിധി മാത്തിരി ചാതേലി ദീപംതെളിയിച്ചു. മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മേരിക്കുട്ടി, പ്രവാസി പ്രസുദേന്തി കൂട്ടായ്മ പ്രതിനിധി സേവ്യാര്‍ കാരേക്കാട്ട്, കത്തോലിക കോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചെങ്ങിനിയാടന്‍, ഹൃദയ പാലിയേറ്റീവ് ഇടവക കോ- ഓര്‍ഡിനേറ്റര്‍ ബാബു കാരേക്കാട്ട്, ട്രസ്റ്റി സാജന് ചക്കാലമറ്റത്ത് എന്നിവർ നേതൃത്വംനൽകി.
തിരുനാളിന് ഇന്നു വൈകീട്ട് 5.30ന് വികാരി ജനറാൾ മോണ്‍. ജോസ് മഞ്ഞളി കൊടിയേറ്റും. തുടര്‍ന്ന് അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരുടെ വാഴ്ചയും 7.30ന് നാടകവും നടക്കും. മേയ് രണ്ടിനു ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍, ലൈറ്റ് ഷോ, പ്രവാസിസംഗമം. പൗരോഹിത്യത്തിന്റെ 60-ാം വര്‍ഷത്തിലെത്തിയ മുന്‍വികാരി ഫാ. ജോണ്‍ വാഴപ്പിള്ളിയെയും 40-ാം വര്‍ഷത്തിലെത്തിയ ഇടവകയുടെ പ്രഥമ വികാരി ഫാ. ജോസ് വിതമറ്റിലിനെയും ആദരിക്കും. മൂന്നിനു രാത്രി 7.30ന് പഞ്ചാരിമേളം, തിരുനാള്‍ ദിനമായ അഞ്ചിനു രാവിലെ ഏഴിനുള്ള കുര്‍ബാനയ്ക്കുശേഷം ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ്, 10നു ഫാ. ഷാജി തുന്പേച്ചിറയിലിന്റെ കാര്‍മികത്വത്തില്‍ തിരുനാള്പാട്ടുകുര്ബാന. ഫാ. വിന്‍സന്റ് കുണ്ടുകുളം സന്ദേശംനല്കും.
വൈകീട്ട് അഞ്ചിനു പ്രദക്ഷിണം. തുടര്‍ന്ന് സമാപന ആശീര്‍വാദം, വര്‍ണക്കാഴ്ച, മെഗാ മ്യൂസിക്കല്‍ നൈറ്റ്, ആറിന് വൈകിട്ട് ആറിന് വള എഴുന്നള്ളിപ്പ്, പ്രദക്ഷിണവും ഉണ്ടാകുമെന്ന് വികാരി ഫാ. സോജോ കണ്ണമ്പുഴ, ട്രസ്റ്റിമാരായ സിജന് ചക്കാലമറ്റത്ത്, ഈനാശു എടത്തലപറമ്പില് എന്നിവര്‍ അറിയിച്ചു.