മതിലകം: വിജിത്ത് കൊലപാതക കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂർ ലൊട്ടാപ്പിള്ളി സ്വദേശി സുദർശൻ മല്ലിക്ക് മകൻ ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്ക് (20) ആണ് അറസ്റ്റിലായത്.
മുംബൈ ധാരാവി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷയിലെ നയാപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സല്യാസാഹി ചേരിയിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. ഒഡീഷയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള നിരവധി കൊലപാതക കേസുകളിലെ പ്രതികളും ഗുണ്ടകളും നിറഞ്ഞ മൂന്നു ലക്ഷത്തിൽപരം ആളുകൾ തിങ്ങിപ്പാർക്കുന്ന സല്യാസാഹി ചേരിയിൽ മറ്റ് പ്രതികളും ഉണ്ടെന്നറിഞ്ഞ അന്വേഷണ സംഘം തുടർച്ചയായി മൂന്നു ദിവസം ചേരിയിൽ റെയ്ഡ് നടത്തിയെങ്കിലും പ്രതികൂല സാഹചര്യമായതിനാൽ മറ്റു പ്രതികളെ കണ്ടെത്താനായില്ല.
ദുർഘടവും ഇടുങ്ങിയതുമായ വഴികളും തെരുവുനായ്ക്കൾ ധാരാളം അലഞ്ഞുനടക്കുന്നതു മായ ഈ ചേരിയിൽ പോലീസിന്റെ ചെറിയ നീക്കങ്ങൾപോലും പെട്ടെന്ന് ശ്രദ്ധിക്കപ്പെടും. അപരിചിതരായവർ എത്തിയാൽ ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന സാഹചര്യമുണ്ട്. ഇവിടെയാണ് അന്വേഷണ സംഘം പ്രതികളെ അരിച്ചുപെറുക്കിയത്. ആദ്യം അന്വേഷണ സംഘത്തോടു സഹകരിക്കാതിരുന്ന പ്രതി കൂടുതൽ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇക്കഴിഞ്ഞ 26 ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു കൊലപാതകത്തിനിടയായ സംഭവങ്ങളുടെ തുടക്കം.
പ്രതികളിൽ ടൊഫാൻ, നബ്ബ, സുശാന്ത് എന്നിവർക്ക് അന്ന് ജോലി ഇല്ലായിരുന്നു. അന്ന് ഉച്ചയ്ക്ക് ഇവർ താമസിക്കുന്ന റൂമിലെത്തിയ വിജിത്ത് മുഖ്യപ്രതിയുമായി പണത്തിന്റെ പേരിലുണ്ടായ തർക്കം അടിപിടിയിലെത്തി. തുടർന്ന് പ്രതികൾ വിജിത്തിനെ കൂട്ടംകൂടി ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഒന്നാം പ്രതി ടൊഫാൻ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് വിജിത്തിനെ കുത്തി. ശക്തമായ കുത്തിൽ വാരിയെല്ലുകൾ തകർത്ത് കത്തി കരളിൽവരെ ആഴ്ന്നിറങ്ങി. മറ്റൊരു പ്രതി ഇരിക്കാൻ ഉപയോഗിക്കുന്ന പലക കൊണ്ട് വിജിത്തിനെ തലക്കടിച്ചുവീഴ്ത്തി. അടിയും ചവിട്ടും കുത്തുമേറ്റ് ആന്തരീക അവയവങ്ങളും വാരിയെല്ലുകളും തകർന്ന് വിജിത്ത് തത്ക്ഷണം മരണപ്പെട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
തുടർന്ന് കൈകാലുകൾ കഴുത്തിനോട് ചേർത്ത് ശരീരം പന്തുപോലെ ചുരുട്ടി പുതപ്പിൽ കെട്ടിപ്പൊതിഞ്ഞുവച്ചു. വൈകീട്ട് പണി കഴിഞ്ഞെത്തിയ മറ്റു രണ്ടുപേരും കൂടി ചേർന്ന് മൃതദേഹം തൊട്ടടുത്ത പറന്പിലെ തെങ്ങിനടിയിൽ കൊണ്ടിട്ടു. തിരിച്ചെത്തിയ അഞ്ചുപേരും റൂം തുടച്ചു വൃത്തിയാക്കി, കൊടുങ്ങല്ലൂർ വഴി തൃശൂരിൽ എത്തി രാത്രിതന്നെ ട്രെയിനിൽ ഒഡീഷയിലേക്ക് മുങ്ങുകയായിരുന്നു.
തൃശൂർ റേഞ്ച് ഡിഐജി എസ്. സുരേന്ദ്രന്റെ നിർദേശാനുസരണം റൂറൽ എസ്പി എൻ. വിജയകുമാരൻ, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച "ഓപ്പറേഷൻ ശിക്കാർ'എന്ന സംഘത്തിനാണ് അന്വേഷണ ചുമതല.
റൂറൽ ക്രൈം ബ്രാഞ്ച് എസ് ഐ എം.പി. മുഹമ്മദ് റാഫി, മതിലകം എസ്ഐ കെ.പി. മിഥുൻ, കെ.എസ്. സൂരജ്, അഡീ. എസ്ഐ വിജയൻ, എഎസ്ഐ മാരായ തോമസ്, ക്ലീസൻ, ജിജിൽ, സീനിയർ സിപിഒമാരായ പി. ജയകൃഷ്ണൻ, സി.എ. ജോബ്, എം.കെ. ഗോപി. സൂരജ് വി. ദേവ്, ഷഫീർ ബാബു, സിപിഒ മാരായ ഇ.എസ്. ജീവൻ, രാജീവ്, തോമസ്, ശ്രീജിത്ത് തോമാച്ചൻ, എ.എ. ഷിജു, മനോജ്, ജസ്റ്റിൻ വർഗീസ്, സി.ആർ. സനൂപ്, സി.കെ. ഷനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.