അസമിൽ പ്രളയം
ദിസ്പൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അസാമിൽ മരിച്ചവരുടെ എണ്ണം 61 ആയി. 1000 -ത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. 12 ജില്ലകളിലായി 7,05,148 ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാത്രം 14 ഓളം പേരാണ് മരിച്ചത്. ഇതിൽ ഏഴ് മരണം ചരായിഡിയോയിലും, ആറ് മരണം ശിവസാഗറിലും, ഒരു മരണം ജോർഹട്ടിലുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 56,606 ഹെക്ടറിലധികം കൃഷിയിടങ്ങൾ പൂർണമായും മുങ്ങിപ്പോയി.
ഗോലാഘട്ട്, ചരായിഡിയോ, ദിബ്രുഗഡ്, ഹോജായ്, നാഗോൺ, ബിശ്വനാഥ്, ജോർഹട്ട്, ധേമാജി, ശിവസാഗർ, സോണിത്പൂർ, കാംരൂപ് മെട്രോ, കർബി ആംഗ്ലോംഗ് എന്നീ ജില്ലകളിലാണ് നിലവിൽ പ്രളയം രൂക്ഷമായിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ 363 ദുരിതാശ്വാസ കാമ്പുകളും വിതരണ കേന്ദ്രങ്ങളും തുറന്നിട്ടുണ്ട്. 1,15,000-ത്തിലധികം ആളുകളാണ് കാമ്പുകളിൽ കഴിയുന്നത്.
കർഷകരെയും കന്നുകാലികളെയും പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനായിരക്കണക്കിന് വളർത്തുമൃഗങ്ങളും കോഴികളും ഒലിച്ചുപോയി. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.