കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നിർണായകമായ ഒന്നാം ഘട്ട വോട്ടെടുപ്പിൽ റിക്കോർഡ് പോളിംഗ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 90 ശതമാനം വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചു. വടക്കൻ ബംഗാളിലെ എട്ട് ജില്ലകളിലെ 54 സീറ്റുകൾ ഉൾപ്പെടെ ആകെ 152 മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.
മുഖ്യമന്ത്രി മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെയും ഭാവി നിർണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ്. തുടർച്ചയായ നാലാം തവണയും അധികാരം നിലനിർത്താൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുമ്പോൾ, സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറാനുള്ള കഠിന ശ്രമത്തിലാണ് ബിജെപി.
വടക്കൻ ബംഗാളിന് പുറമേ മുർഷിദാബാദ്, നാദിയ, ബിർഭും, ഹൂഗ്ലി ജില്ലകളിലെ മണ്ഡലങ്ങളും ഒന്നാം ഘട്ടത്തിൽ പോളിംഗ് ബൂത്തിലെത്തി. വോട്ടെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി 2,450 കമ്പനി കേന്ദ്ര സേനയെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചിരുന്നത്. 8,000-ത്തിലധികം പോളിംഗ് സ്റ്റേഷനുകളെ അതീവ ജാഗ്രതയുള്ളവയായി തിരിച്ചറിഞ്ഞിരുന്നു.
1.75 കോടി സ്ത്രീകളുൾപ്പെടെ ആകെ 3.60 കോടി വോട്ടർമാരാണ് ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്യാൻ അർഹരായിരുന്നത്. വടക്കൻ ബംഗാളിലെ തങ്ങളുടെ സ്വാധീനം നിലനിർത്താൻ ബിജെപിക്ക് ഈ ഘട്ടം അതിനിർണായകമാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ഈ 152 സീറ്റുകളിൽ 59 എണ്ണം ബിജെപി നേടിയിരുന്നു. മറുവശത്ത്, കേന്ദ്ര നേതാക്കളെയും ബിജെപിയെയും 'പുറത്തുനിന്നുള്ളവർ' എന്ന് വിശേഷിപ്പിച്ചാണ് മമത ബാനർജി പ്രചാരണം നയിച്ചത്. രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്.
Tags : West Bengal Polling Latest News