എക്സിറ്റർ: വടക്കൻ സ്കോട്ലൻഡ് സ്വദേശിയായ അജിത് ശ്രീകണ്ഠൻ നായർ നീണ്ട 23 വർഷത്തെ പ്രവാസ ജീവിതത്തോട് വിട പറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നു. 2003ലാണ് ഉന്നത വിദ്യാഭ്യാസത്തിനായി അജിത് സ്കോട്ലൻഡിലെത്തിയത്.
2008ൽ ഗ്ലാസ്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോകെമിസ്ട്രിയിൽ അദ്ദേഹം ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിൽ മെഡിക്കൽ വിഭാഗത്തിൽ റിസേർച്ച് ഫെലോയായി ജോലി ചെയ്തു.
2014 മുതൽ മൂന്ന് വർഷം എക്സിറ്റർ യൂണിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രഫസറായും സേവനം അനുഷ്ഠിച്ചു. തുടർന്ന് ഗ്ലാസ്ക്കോയിലേക്ക് മടങ്ങിയെങ്കിലും ആറു മാസത്തിൽ ഒരിക്കലെങ്കിലും എക്സിറ്ററിലെ സുഹൃത്തുകളെ കാണാൻ അവരുടെ പ്രിയപ്പെട്ട "അജിത് അണ്ണൻ' എത്തുമായിരുന്നു.
സ്കോട്ലൻഡ് സന്ദർശത്തിന് എത്തുന്ന എക്സിറ്ററുകാർക്ക് ആവശ്യമായ സഹായം നൽകാൻ അദ്ദേഹമെന്നും മുന്‍പന്തിയിലുണ്ടായിരുന്നു.

നിലവിൽ ഗ്ലാസ്കോ സിറ്റി കൗൺസിൽ സിറ്റിസൺ ബ്യൂറോയിൽ ജോലി ചെയ്തിരുന്ന അജിത്, സ്കോട്ലൻഡിലെ മലയാളികൾക്ക് ഏതാവശ്യത്തിനും ആശ്രയിക്കാവുന്ന വ്യക്തിയായിരുന്നുവെന്ന് സുഹൃത്തായ ജിന്നി തോമസ് ഓർമിച്ചു.
മാതാവിനോടൊപ്പം കഴിയുന്നതിനായിയാണ് അജിത് ഈയാഴ്ച നാട്ടിലേക്ക് മടങ്ങുന്നത്. എക്സിറ്ററിലെ മലയാളി സമൂഹത്തെ താൻ എന്നും ഓർമിക്കുമെന്നും തിരുവനന്തപുരത്ത് ഉള്ളൂരുള്ള ഭവനത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും എക്സിറ്റർ സ്നൂക്കർ ക്ലബിൽ ചേർന്ന സൗഹൃദ കൂട്ടായ്മയിൽ പങ്കുചേർന്ന് കൊണ്ട് അദ്ദേഹം പറഞ്ഞു.
Tags : Ajith Exeter Scotland Farewell