ന്യൂ മെക്സിക്കോ: ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ, കുട്ടികളെ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 375 മില്യൺ ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴയൊടുക്കാൻ ന്യൂമെക്സിക്കോ ജൂറി ഉത്തരവിട്ടു. സംസ്ഥാനത്തെ ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ മെറ്റ മനഃപൂർവം ലംഘിച്ചുവെന്നാണ് ജൂറിയുടെ കണ്ടെത്തൽ.
13 വയസുകാരിയുടെ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് നടത്തിയ രഹസ്യ അന്വേഷണത്തിൽ, കുട്ടികളെ ചൂഷണം ചെയ്യുന്നവരിൽ നിന്ന് ഈ പ്രൊഫൈലിലേക്ക് നിരന്തരം സന്ദേശങ്ങളും ചിത്രങ്ങളും ലഭിച്ചതായി ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ കണ്ടെത്തിയിരുന്നു.
ലാഭത്തിനായി കുട്ടികളുടെ സുരക്ഷ മെറ്റ അവഗണിച്ചുവെന്നും ആപ്പുകളുടെ സുരക്ഷയെക്കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
കോടതി വിധിയോട് വിയോജിക്കുന്നുവെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും മെറ്റ വക്താവ് അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അവകാശപ്പെട്ടു.
മേയ് നാലിന് നടക്കുന്ന അടുത്തഘട്ട വിചാരണയിൽ, കുട്ടികളുടെ സുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് രൂപീകരിക്കണമോ എന്നും ആപ്പുകളുടെ ഡിസൈനിൽ മാറ്റം വരുത്തണമോ എന്നും കോടതി തീരുമാനിക്കും.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ ടെക് ഭീമന്മാർ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടികളിലൊന്നായി ഈ വിധി വിലയിരുത്തപ്പെടുന്നു.
Tags : Child safety violations 375 doller million fine