എവിയാൻ-ലെ-ബെയ്ൻസ് (ഫ്രാൻസ്): കടുത്ത ആഗോള രാഷ്ട്രീയ ചർച്ചകളും വ്യാപാര തർക്കങ്ങളും പുകയുന്ന ജി7 ഉച്ചകോടി വേദിയിൽ കായിക നയതന്ത്രവുമായി (Sports Diplomacy) ജർമൻ ചാൻസലർ ഫ്രീഡ്രിഷ് മെർസ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ജർമനിയുടെ ഔദ്യോഗിക നാഷണൽ ഫുട്ബോൾ ടീമിന്റെ പ്രത്യേക ജേഴ്സിയാണ് ചാൻസലർ സമ്മാനമായി നൽകിയത്.
ട്രംപിന്റെ പേരും ഒപ്പം അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് എന്ന പദവിയെ സൂചിപ്പിക്കുന്ന '47' എന്ന നമ്പരും രേഖപ്പെടുത്തിയതായിരുന്നു ജർമനിയുടെ ഈ പ്രത്യേക ലോകകപ്പ് ജേഴ്സി. കഴിഞ്ഞ ഞായറാഴ്ച വൈറ്റ് ഹൗസിൽ വെച്ച് തന്റെ 80-ാം ജന്മദിനം വിപുലമായി ആഘോഷിച്ച ട്രംപിനുള്ള ജർമനിയുടെ വൈകിയെത്തിയ ജന്മദിന സമ്മാനം കൂടിയായി ഇത്. ഉച്ചകോടിക്ക് മുന്നോടിയായി ചാൻസലർ മെർസ് തന്റെ കൈപ്പടയിൽ എഴുതിയ ഒരു പ്രത്യേക ആശംസാക്കുറിപ്പും ട്രംപിന് നേരത്തെ അയച്ചിരുന്നു.
ലോകകപ്പ് ആവേശത്തിനിടയിലെ സമ്മാനം:
അമേരിക്കയും കാനഡയും മെക്സിക്കോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് ആരംഭിച്ച് ഒരാഴ്ച പിന്നിടുന്ന പശ്ചാത്തലത്തിലാണ് ഫുട്ബോൾ തീമിലുള്ള ഈ സമ്മാനം എന്നത് ഏറെ ശ്രദ്ധേയമാണ്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ച രാജ്യം എന്ന റെക്കോർഡിലേക്ക് ജർമ്മനി കുതിച്ചുയർന്ന കായിക ആവേശത്തിനിടയിലാണ് ജർമ്മൻ ചാൻസലർ ഈ സമ്മാനം കൈമാറിയത്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇറാൻ യുദ്ധവിഷയത്തിലും അന്താരാഷ്ട്ര വ്യാപാര നികുതികളുടെ കാര്യത്തിലും മെർസും ട്രംപും തമ്മിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഇറാനുമായി അമേരിക്ക പ്രാഥമിക സമാധാന കരാർ പ്രഖ്യാപിച്ചതും, തൊട്ടുപിന്നാലെ യുഎസ് ഉൽപ്പന്നങ്ങളുടെ നികുതി ഒഴിവാക്കാൻ യൂറോപ്യൻ പാർലമെന്റ് ചരിത്രപരമായ തീരുമാനമെടുത്തതും ജി7 വേദിയിലെ കടുത്ത മഞ്ഞുരുകാൻ കാരണമായിട്ടുണ്ട്.
യുക്രെയ്നിലെ റഷ്യൻ അധിനിവേശം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളും ആഗോള സുരക്ഷയും ചൊവ്വാഴ്ചത്തെ മുഖ്യ അജണ്ടയായി തുടരുന്നതിനിടയിലും, ഇരുനേതാക്കളും തമ്മിലുള്ള ഈ ജേഴ്സി കൈമാറ്റം ഉച്ചകോടിയിലെ ഏറ്റവും ഹൃദ്യമായ അണിയറക്കാഴ്ചയായി മാറി.
Tags : Trump gifted number 47 World Cup jersey