ന്യൂചണ്ഡീഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ ഏഴു വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലില്‍. രാജസ്ഥാൻ ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ മൂന്നു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു.
സെഞ്ചുറി നേടിയ (104) ഗില്ലും അർധസെഞ്ചുറി നേടിയ സായ് സുദര്‍ശനുമാണ് (58) ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-സുദര്ശൻ ഓപ്പണിംഗ് സഖ്യം 12.5 ഓവറില്‍ 168 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് വേര്‍പിരിഞ്ഞത്.
ഒന്നാം ക്വാളിഫയറിൽ ആർസിബിക്കെതിരേ പുറത്തായതിനു സമാനമായി ബാറ്റ് കൈയിൽ നിന്ന് തെറിച്ച് വിക്കറ്റിലേക്ക് പതിച്ചാണ് ഈ മത്സരത്തിലും സുദർശൻ പുറത്തായത്. സ്കോര്‍ രാജസ്ഥാന് 214-6, ഗുജറാത്ത് 219-3 (18.3). ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 214 റൺസെടുത്തത്.
ന്യൂചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലെ ബാറ്റിങ്ങിന് ബുദ്ധിമുട്ടേറിയ പിച്ചിൽ വൈഭവ് സൂര്യവംശിയുടെ അർധ സെഞ്ചുറി പ്രകടനമാണ് രാജസ്ഥാൻ ഇന്നിംഗ്സിലെ നട്ടെല്ല്. 47 പന്തുകൾ നേരിട്ട താരം 96 റൺസെടുത്തു പുറത്തായി.
രവീന്ദ്ര ജഡേജ (35 പന്തിൽ 45), ഡോനോവൻ ഫെറേറ (11 പന്തിൽ 38) എന്നിവരുടെ ബാറ്റിംഗ് പ്രകടനവും അവസാന ഓവറുകളിൽ നിർണായകമായി. ഒരു ഭാഗത്ത് വിക്കറ്റുകൾ തുടർച്ചയായി വീണപ്പോഴും വൈഭവ് സൂര്യവംശിയുടെ പോരാട്ടമാണ് രാജസ്ഥാനെ സുരക്ഷിതമായ സ്കോറിലേക്കെത്തിച്ചത്.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ. ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരാണ് ബംഗളൂരു.