കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ കിഴക്കൻപത്രാസ്. 2025-26 സീസൺ ഐഎസ്എൽ ഫുട്ബോൾ കിരീടം ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. 105 വർഷത്തെ പാരന്പര്യമുള്ള ഈസ്റ്റ് ബംഗാളിന്റെ കന്നി ഐഎസ്എൽ ട്രോഫി. സീസണിലെ അവസാന റൗണ്ടിൽ ഇന്റർ കാശി എഫ്സിയെ അവരുടെ തട്ടകത്തിൽവച്ച് 1-2നു കീഴടക്കിയാണ് ഈസ്റ്റ് ബംഗാൾ ചാന്പ്യന്മാരായത്.
ജയിച്ചാൽ ചാന്പ്യന്മാരാകാം എന്ന അവസ്ഥയിൽ കളത്തിലെത്തിയ ഈസ്റ്റ് ബംഗാളിനെ 14-ാം മിനിറ്റിൽ ഇന്റർ കാശി ഞെട്ടിച്ചു. ഡേവിഡ് ബൊല്ലൊയുടെ ലോംഗ് പാസിൽനിന്ന് ആൽഫ്രഡ് പ്ലാനസിന്റെ ഷോട്ട് ഈസ്റ്റ് ബംഗാൾ വലയിൽ. ഈസ്റ്റ് ബംഗാൾ രണ്ടാംപകുതിയുടെ തുടക്കത്തിൽ ഒപ്പമെത്തി.
യൂസഫ് എസെജ്ജാരിയായിരുന്നു (49) ഈസ്റ്റ് ബംഗാളിനായി വലകുലുക്കിയത്. 72-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിനു ജയമൊരുക്കി രണ്ടാം ഗോൾ. ക്യാപ്റ്റൻ മുഹമ്മദ് ബാസിം ഇന്റർ കാശിയുടെ വലകുലുക്കി.
2003-04ൽ ഐ ലീഗ് നേടിയശേഷം ഈസ്റ്റ് ബംഗാളിന്റേ ആദ്യ ഒന്നാം ഡിവിഷൻ കിരീടമാണ്; നീണ്ട 22 വർഷത്തിനുശേഷമുള്ള ലീഗ് പട്ടം.
മറ്റൊരു ത്രില്ലർ പോരാട്ടത്തിൽ മോഹൻ ബഹാൻ 2-1ന് ഡൽഹിയെ കീഴടക്കി. അവസാന മിനിറ്റുകളിലെ (89, 90+2) ഗോളിലായിരുന്നു ബഗാന്റെ ജയം. ജയത്തോടെ ബഗാനും 26 പോയിന്റ് നേടി. എന്നാൽ, ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാളിനായിരുന്നു മോഹൻ ബഗാനേക്കാൾ (19-14) മുൻതൂക്കം. മുംബൈ സിറ്റി 2-0ന് പഞ്ചാബിനെ കീഴടക്കി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ലീഗിന്റെ അവസാനദിനമായ ഇന്നലെ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, പഞ്ചാബ് സിറ്റി, മുംബൈ സിറ്റി എഫ്സി, ജംഷഡ്പുർ എഫ്സി ടീമുകൾക്ക് കിരീടസാധ്യതയുണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിന്റെ സ്പാനിഷ്-മൊറോക്കൻ താരം യൂസഫ് എസെജ്ജാരിക്കാണ് (11 ഗോൾ) ഗോൾഡൻ ബൂട്ട്.
Tags : ISL Football East Bengal crown