""അവർ കസിൻസാണ്''- മിസിസ് ഡാൻവേഴ്സ് മറുപടി നൽകി.
""രക്തബന്ധത്തെക്കുറിച്ചല്ല ഞാൻ ചോദിക്കുന്നത്. അതുവിട്ട് വേറെ എന്തെങ്കിലും അടുപ്പം?''
""എനിക്കു മനസിലാകുന്നില്ല സർ.''
അപ്പോഴേക്കും ഫാവെൽ ചാടിവീണു പറഞ്ഞു: ""ഇദ്ദേഹം ഉദ്ദേശിക്കുന്നത് മറ്റൊന്നാണ്. ഞാനിദ്ദേഹത്തോട് അതു പറഞ്ഞുകഴിഞ്ഞു. പക്ഷേ വിശ്വസിക്കുന്നില്ല. ഞാനും റെബേക്കയും കുറെ കാലങ്ങളായി ഒരുമിച്ചു ജീവിച്ചു. അവൾ എന്നെ അഗാധമായി സ്നേഹിച്ചു. ശരിയല്ലേ?''
ഉടനെ അവർ ഫാവെലിനെ വെറുപ്പോടെ നോക്കി. എന്നിട്ടു കേണലിനോടു പറഞ്ഞു: ""ഇല്ല. അവൾ അങ്ങനെയുള്ളവളല്ല.''
ഉടനെ ഫാവെൽ: ""പന്പര വിഡ്ഢീ! നിനക്കറിയാം...''""ഇല്ല. അവൾ നിന്നെ സ്നേഹിച്ചിട്ടില്ല. മിസ്റ്റർ മാക്സിമിനെ സ്നേഹിച്ചിട്ടില്ല. അവൾ ആരെയും സ്നേഹിച്ചിട്ടില്ല. എല്ലാ പുരുഷന്മാരോടും വെറുപ്പായിരുന്നു.''
""അവൾ എന്നെ കാണാൻ അനേകം രാത്രികളിൽ വന്നിട്ടില്ലേ? അതിനുവേണ്ടി അവൾക്കായി നീ കാത്തുനിന്നിട്ടില്ലേ? ലണ്ടനിൽ ചില വീക്കെൻഡുകളിൽ അവൾ എന്നോടൊപ്പം കഴിഞ്ഞിട്ടില്ലേ?''
""അവൾ ചെയ്തത് എന്താണെന്നു ഞാൻ പറയാം. ജീവിതത്തിൽ സ്വയം ആനന്ദിക്കാനും ആഹ്ലാദിക്കാനും അവൾ എന്നും മോഹിച്ചിരുന്നു. പ്രേമിക്കൽ- അത് അവളുടെ ഒരുതരം ഹോബിയായിരുന്നു. അങ്ങനെ അവൾ എന്നോടു പറഞ്ഞിട്ടുണ്ട്. അവൾ വഴിവിട്ട് എന്തൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അത് വിനോദമായിരുന്നു. എല്ലാം കഴിഞ്ഞുവന്ന് അവൾ ചിരിക്കുമായിരുന്നു, പൊട്ടിപ്പൊട്ടി ചിരിക്കുമായിരുന്നു.''
മിസിസ് ഡാൻവേഴ്സിന്റെ പറച്ചിൽ ആരും പ്രതീക്ഷിക്കാത്ത, ഞെട്ടിക്കുന്ന ഒരു കുത്തൊഴുക്കുപോലെയായിരുന്നു. അതെന്നെ നടുക്കി. മാക്സിമിന്റെ മുഖം വിളറിവെളുത്തു. ഫാവെൽ നിർജീവമായ അവസ്ഥയിൽ മിഴിച്ചുനിന്നു. എല്ലാംകേട്ട് കേണൽ ജൂലിയൻ തന്റെ കുറ്റിത്താടിയിൽ ചൊറിഞ്ഞ് ചിന്താമൂകനായി നിന്നു.
കുറേനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. പെട്ടെന്ന് മിസിസ് ഡാൻവേഴ്സ് കരയാൻതുടങ്ങി. പുറത്ത് മഴ പെയ്യുന്നതിന്റെയും അകത്ത് അവരുടെ കരച്ചിലിന്റെയും സ്വരം മാത്രം. ക്രമേണ അവരുടെ കരച്ചിൽനിന്നു, കണ്ണുകൾ തുടച്ചു. കേണൽ അവരോട് വളരെ ശാന്തമായി സാവധാനത്തിൽ ചോദിച്ചു: ""റെബേക്ക സ്വന്തം ജീവിതം നഷ്ടപ്പെടുത്താൻ കാരണമെന്തെങ്കിലും മനസിൽ തോന്നുന്നുണ്ടോ?''
""ഇല്ല. ഇല്ല. ഒരു കാരണവും ഞാൻ കാണുന്നില്ല.''
ഫാവെൽ പറഞ്ഞു: ""എനിക്കറിയാവുന്നതുപോലെ കാരണം ഇവൾക്കും അറിയാം.''
""നിങ്ങൾ മിണ്ടാതിരിക്കൂ. ചിന്തിക്കാൻ ഇവർക്ക് സമയംകൊടുക്കൂ. റെബേക്ക എഴുതിയ കുറിപ്പ് എവിടെ? അതിങ്ങെടുക്കൂ. ഇവർ അതു വായിക്കട്ടെ. ഒരുപക്ഷേ ആ കത്ത് എല്ലാ നിഗൂഢതകൾക്കും ഒരു പരിഹാരമായേക്കും.''
ഫാവെൽ കത്തെടുത്ത് മിസിസ് ഡാൻവേഴ്സിന്റെ കാൽക്കലേക്ക് എറിഞ്ഞുകൊടുത്തു. അവർ അതെടുത്തു വായിച്ചു. വീണ്ടും വായിച്ചു. എന്നിട്ടു പറഞ്ഞു: ""ഇതുകൊണ്ട് ഒരു കാര്യവുമില്ല. അവൾ എന്താണ് ഇതുകൊണ്ട് ഉദ്ദേശിച്ചതെന്ന് എനിക്കു മനസിലാവുന്നില്ല. വളരെ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യമായിരുന്നെങ്കിൽ ഫാവെലിനേക്കാൾ മുന്പ് എന്നെയാണ് റെബേക്ക അറിയിക്കുക.''
കേണലിന്റെ ചോദ്യം: ""ആ രാത്രി നിങ്ങൾ റെബേക്കയെ കണ്ടിരുന്നോ?''
""ഇല്ല. ഞാൻ അന്നു കെരിത്തിലായിരുന്നു. മടങ്ങാൻ വൈകി. വൈകിയില്ലായിരുന്നെങ്കിൽ അവൾ മരിക്കില്ലായിരുന്നു. അതിൽ ഞാൻ കഠിനമായി ദുഃഖിക്കുന്നു. ആ ദുഃഖം എന്റെ മരണംവരെ ഉണ്ടാകും.'' ""ഈ കുറിപ്പിൽ പ്രധാനപ്പെട്ട ചില സംഗതികൾ പറയാനുണ്ട് എന്നെഴുതിയിട്ടുണ്ട്. അതെന്താണെന്ന് ഉൗഹിക്കാൻ പറ്റുമോ?''
""ഇല്ല സർ... അറിയില്ല.''
""അന്നു റെബേക്ക ലണ്ടനിൽ ആ ദിവസം എങ്ങനെ ചെലവഴിച്ചുവെന്ന് ആർക്കെങ്കിലും പറയാനാവുമോ?''
""അന്ന് കേശാലങ്കാരസ്ഥാപനത്തിൽ ഉച്ചയ്ക്കു പന്ത്രണ്ടു മുതൽ ഒന്നരവരെ റെബേക്കയ്ക്കുവേണ്ടി ബുക്കു ചെയ്തിരുന്നു. അതെനിക്കറിയാം. ഞാനാണ് ടെലിഫോണിലൂടെ ദിവസങ്ങൾക്കുമുന്പ് ബുക്കു ചെയ്തത്. അതു കഴിഞ്ഞ ഉടനെ ലഞ്ച് കഴിച്ചിട്ടുണ്ടാവും. ലഞ്ചിന് അരമണിക്കൂർ എടുത്തുകാണും. മൂന്നുമണിക്കാണ് ഈ കുറിപ്പ് ഫ്ളാറ്റിലെ കാവൽക്കാരനെ ഏല്പിച്ചത്.''
കേണൽ വീണ്ടും: ""രണ്ടുമണി മുതൽ മൂന്നുവരെ റെബേക്ക എന്തുചെയ്തു? എവിടെയായിരുന്നു?'' ഫാവെലിന്റെ പരാതി: ""എന്റെ ദൈവമേ! ആ ഒരു മണിക്കൂറിൽ എന്താ ചെയ്തതെന്ന് ഒരു കൊല്ലം കഴിഞ്ഞിട്ട് ഇപ്പോൾ ചോദിച്ചിട്ടെന്താ കാര്യം?''
""ശ്ശ്! നിങ്ങൾ മിണ്ടാതിരിക്കൂ!'' -കേണലിന്റെ ഗൗരവസ്വരം.
""അവളുടെ എല്ലാ പ്രോഗ്രാമുകളുടെയും ഡയറി എന്റെ പക്കലുണ്ട്. മിസ്റ്റർ മാക്സിം അതു കാണണമെന്ന് ഒരിക്കലും എന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഞാനതു ഭദ്രമായി പൂട്ടി സൂക്ഷിച്ചിട്ടുണ്ട്. ഒരുപക്ഷേ അന്നത്തെ പ്രോഗ്രാമുകൾ ഡയറിയിൽ കുറിച്ചിട്ടുണ്ടാവും.''
""എന്തു പറയുന്നു മാക്സിം, ഞാനതൊന്നു പരിശോധിച്ചാലോ?''
""ഓ യെസ്. ഒരു വിരോധവുമില്ല.''
""എങ്കിൽ അതൊന്നു വേഗം കൊണ്ടുവരൂ!''
മിസിസ് ഡാൻവേഴ്സ് ഡയറിയെടുക്കാൻ പോയി. ഞാൻ ഇതിലൊന്നും ഭാഗഭാക്കാവാതെ മുറിയുടെ ഒരറ്റത്തുപോയി നിന്നു. കേണൽ മുറിക്കകത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്. അല്പം കഴിഞ്ഞപ്പോഴേക്കും ഡയറിയുമായി അവരെത്തി. മുറി ഉടനെ അടച്ചു. ഡയറി തുറന്നിട്ടു പറഞ്ഞു: ""ഇതു റെബേക്ക മരിച്ചദിവസത്തെ പേജാണ്.''
ഫാവെൽ ആകാംക്ഷയോടെയും മാക്സിമിന്റെ നേരേ പരിഹാസപൂർവവും നോക്കി. കേണൽ ജൂലിയൻ അതു പരിശോധിക്കുകയാണ്. ഒരുപക്ഷേ മാക്സിമിന്റെ വിധി നിർണയിക്കുന്ന ദിവസമാവും ഇത്. എല്ലാവരും വീർപ്പടക്കി നിൽക്കുന്നു. മാക്സിമിനെ നോക്കാൻ എനിക്കു ധൈര്യമില്ല. എന്റെ മനസിൽ ഭയം തുടികൊട്ടുകയാണ്. എന്റെ നെഞ്ചിടിപ്പ് എനിക്കു കേൾക്കാം. കേണൽ പറഞ്ഞു: ""ങാ, കിട്ടി. എല്ലാം ഇതിലുണ്ട്.''
താങ്ങാനാവാത്ത എന്തോ സംഭവിക്കാൻ പോകുന്നു എന്ന മട്ടിൽ ഞാൻ തരിച്ചുനിന്നു. ""മിസിസ് ഡാൻവേഴ്സ് പറഞ്ഞതുപോലെ ഇതിലുണ്ട്. ഒന്നുമുതൽ ഒന്നരവരെ ക്ലബ്ബിൽ ലഞ്ച്. ബേക്കർ രണ്ടു മണി. ആരാണ് ബേക്കർ?'' മാക്സിമിന്റെ നേരേ നോക്കി. മാക്സിം കൈമലർത്തി. മിസിസ് ഡാൻവേഴ്സിനോടു ചോദിച്ചു. അവർക്കും അങ്ങനെയൊരു പേര് അറിയില്ല.
""ഞാൻ നിങ്ങളോട് ഒരു സംശയം ചോദിക്കുകയാണ്. കൊള്ളപ്പലിശയ്ക്കു പണം കടംകൊടുക്കുന്ന ഏതെങ്കിലും ആളുകളുമായിട്ട് റെബേക്കയ്ക്കു ബന്ധമുണ്ടോ? അവർ ആരെങ്കിലും കടുത്ത ഭീഷണി മുഴക്കിയോ?'' ""ഏയ് ഒരിക്കലുമില്ല. അവൾക്ക് ശത്രുക്കളാരുമില്ല. അവൾക്ക് ആരെയും ഒന്നിനേയും ഭയമില്ല. എന്നാൽ ഒരു കാര്യം അവളെ വല്ലാതെ അസ്വസ്ഥയാക്കിയിരുന്നു. പ്രായം കൂടിവരുന്നത്, രോഗം പിടിപെടുന്നത്, അസുഖമായി നരകിച്ചുകിടന്നു മരിക്കുന്നത്.. ഇതൊക്കെ നൂറുനൂറുവട്ടം എന്നോടു പറഞ്ഞിട്ടുണ്ട്.
അവൾ പറഞ്ഞത് "ഞാൻ പോകുന്പോൾ പെട്ടെന്നു പോകണം, ഒരു മെഴുകുതിരി ഉൗതിക്കെടുത്തുന്നതുപോലെ... അതാണ് എനിക്ക് ആശ്വാസമാകുക.' ആ പറഞ്ഞതുപോലെ അവൾ മുങ്ങിമരിച്ചു. പെട്ടെന്ന്, ഒരു വേദനയുമില്ലാതെ.'' കേണൽ അതിനു മറുപടിയായി ഒന്നും പറഞ്ഞില്ല. ഡയറി പിന്നെയും മറിച്ചുനോക്കി. ""ങാ, ഇവിടെയുണ്ട്. ബേക്കർ ആരായാലും അയാളെ റെബേക്ക കണ്ടിട്ടുണ്ട് എന്നതു വ്യക്തം. കണ്ടതിന്റെ അടയാളമായിട്ട് ഇവിടെ ക്രോസ് വരച്ചിട്ടുണ്ട്.
കേശാലങ്കാരത്തിനും ലഞ്ചിനുമെല്ലാം ഇതുപോലെ ക്രോസ് ഉണ്ട്. ഈ ബേക്കർ ആരാണെന്നു വ്യക്തമായാൽ ഒരുപക്ഷേ എല്ലാ കാര്യങ്ങളും പൂർണമായും പുറത്തുവരും.'' ഡയറി അവർക്ക് തിരിച്ചുകൊടുത്തു. ക്ഷമകെട്ടു നിൽക്കുന്ന ഫാവെലിന് ഇതൊന്നും ദഹിക്കുന്നില്ല. ഞാൻ മിസിസ് ഡാൻവേഴ്സിനെ ശ്രദ്ധിച്ചുനിന്നു. അവർ ഡയറിയുടെ പേജുകൾ ഓരോന്നു മറിച്ചുനോക്കുകയാണ്. അവർ പറഞ്ഞു:
""ങാ, ഇവിടെ ഒരു ഫോണ് നന്പർ കാണുന്നുണ്ട്. ബേക്കർ 0488. പക്ഷേ എക്സ്ചേഞ്ചിന്റെ പേരില്ല. ഇതിന്റെ അടുത്ത് "എം' എന്ന ഒരക്ഷരമുണ്ട്.'' ഉടനെ കേണൽ പറഞ്ഞു: ""ഇത് അയാളുടെ നന്പർതന്നെ. "എം' എന്ന അക്ഷരം ഒരുപക്ഷേ മേഫെയർ എക്സ്ചേഞ്ചാവും. അല്ലെങ്കിൽ മ്യൂസിയം എക്സ്ചേഞ്ച്.'' ഉടനെ ഫോണ് ചെയ്യാൻ മാക്സിം ഫ്രാങ്കിനു നിർദേശം കൊടുത്തു. ഫ്രാങ്ക് ലിറ്റിൽ റൂമിൽ പോയി അതിന്റെ ശ്രമങ്ങൾ നടത്തി. കേണൽ ജൂലിയൻ പിന്നിൽ കൈയുംകെട്ടി അങ്ങോട്ടുമിങ്ങോട്ടും കുറച്ചുനേരം നടന്നു.
ഫ്രാങ്ക് വന്നിട്ടു പറഞ്ഞു: ""മേഫെയർ എക്സ്ചേഞ്ചിന്റെ പരിധിയിൽ അങ്ങനെ ഒരാളില്ല. ഇപ്പോൾ ആ നന്പറിൽ താമസിക്കുന്നത് ഒരു സ്ത്രീയാണ്. അടുത്തയായി ഞാൻ മ്യൂസിയം 0488 ട്രൈ ചെയ്തിരിക്കയാണ്. അല്പംകഴിഞ്ഞ് അവർ ഇങ്ങോട്ടു വിളിക്കാമെന്നു പറഞ്ഞിരിക്കുന്നു.'' മൂന്നു മിനിറ്റിനകം ഫോണിൽ ബെല്ലടിച്ചു. ഉടനെ ഫ്രാങ്ക് പോയി അറ്റൻഡ് ചെയ്തു. വാതിൽ അടയ്ക്കാതെതന്നെയാണ് സംസാരിച്ചത്. മറ്റുള്ളവർക്കും കേൾക്കാമല്ലോ.
""ഹലോ! ബേക്കർ എന്ന പേരിൽ ആരെങ്കിലും അവിടെ താമസിക്കുന്നുണ്ടോ? അല്ല അല്ല ഓഫീസല്ല, വീടാണ്... അദ്ദേഹത്തിന്റെ അഡ്രസ് ഒന്നു തരാമോ പ്ലീസ്! വളരെ അത്യാവശ്യമാണ്.''ഞാൻ വാതിലിലൂടെ നോക്കി. ഫ്രാങ്ക് കടലാസും പേനയുമെടുത്ത് എന്തോ കുറിക്കുന്നുണ്ട്. ""താങ്ക് യൂ.. താങ്ക് യൂ വെരിമച്ച്. ഗുഡ്നൈറ്റ്!'' ഫോണ് വച്ചു.
എന്റെ ഉൾത്തടം നീറുകയാണ്. എന്താണാവോ ഫ്രാങ്ക് കടലാസിൽ കുറിച്ചിരിക്കുന്നത്? മാക്സിമിന് മഹാദ്രോഹം ചെയ്യുന്ന എന്തെങ്കിലും തെളിവാണോ? ഫ്രാങ്ക് മുറിയിലേക്കു വന്നു.""ആ ഭാഗത്തുള്ള താമസക്കാരിൽ ബേക്കർ എന്നു പേരുള്ള ആരുമില്ല. അവിടെ ഉണ്ടായിരുന്ന ഒരു ഡോക്ടർ ബേക്കർ ആറുമാസംമുന്പ് പ്രാക്ടീസ് നിർത്തി പോയെന്ന്. എന്തായാലും ഡോക്ടറുടെ അഡ്രസ് അയാൾ തന്നു.'' കൈയിലിരിക്കുന്ന കടലാസ് ഫ്രാങ്ക് കേണൽ ജൂലിയന് കാണിച്ചുകൊടുത്തു.
(തുടരും)
സ്വതന്ത്ര പരിഭാഷ, സി.എൽ. ജോസ്
Tags : Sunday