മസൂറിയുടെ മനോഹരമായ മലനിരകള്‍ക്കിടയില്‍, വിനോദസഞ്ചാരികളുടെ തിരക്കില്‍നിന്ന് അകലെയായി ഒളിഞ്ഞുകിടക്കുന്ന ഒരു ഉപേക്ഷിക്കപ്പെട്ട ഖനിപ്രദേശമുണ്ട്. ലംബി ദേഹര്‍ മൈന്‍സ് എന്നറിയപ്പെടുന്ന ആ ഖനി ഇന്ന് ഭീതിജനകമായ കഥകളുടെ പേരിലാണ് അറിയപ്പെടുന്നത്.
ഈ ഖനിയുടെ ചരിത്രം തുടങ്ങുന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. പതിറ്റാണ്ടുകള്‍ സജീവമായി നിന്നിരുന്ന ഖനി 1990കളോടെ ഉപേക്ഷപ്പെടുകയായിരുന്നു. പതനത്തിനു മുമ്പ് ആയിരക്കണക്കിന് തൊഴിലാളികള്‍ ഇവിടെ ചുണ്ണാമ്പുകല്ല് ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നു.
എന്നാല്‍ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ നടത്തിയ ഖനനംമൂലം ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ പടരുകയും, ശരിയായ ചികിത്സ ലഭിക്കാതെ അരലക്ഷത്തോളം തൊഴിലാളികൾ ഇക്കാലത്തിനിടയ്ക്ക് മരിക്കുകയും ചെയ്തു. കൂട്ടമരണങ്ങള്‍ നടന്നതോടെ ഈ ഖനി പെട്ടെന്ന് അടച്ചുപൂട്ടി. തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങളും വീടുകളും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അതോടെ ലംബി ദെഹര്‍ ഒരു പ്രേതനഗരമായി മാറുകയായിരുന്നു.
ഖനിയുടെ പ്രവര്‍ത്തനം നിലച്ചശേഷം ഇവിടെ അസ്വാഭാവികമായ പല കാര്യങ്ങളും നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സന്ധ്യകഴിഞ്ഞാല്‍ ഈ ഭാഗത്തേക്ക് ഇപ്പോൾ ആരും പോകാറില്ല. ഖനിക്കുള്ളില്‍നിന്ന് ആളുകള്‍ വേദനയോടെ നിലവിളിക്കുന്ന ശബ്ദവും, ചുമയ്ക്കുന്ന ശബ്ദവും കേള്‍ക്കാറുണ്ടെന്ന് സഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മരിച്ച തൊഴിലാളികളുടെ ആത്മാക്കള്‍ ഇപ്പോഴും അവിടെ അലയുന്നുണ്ടെന്നാണ് പ്രാദേശിക വിശ്വാസം.
മലനിരകളിലെ മന്ത്രവാദിനി
ലംബി ദെഹറിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ പ്രചരിക്കുന്ന മറ്റൊരു കഥ അവിടെയുള്ള ഒരു മന്ത്രവാദിനിയെക്കുറിച്ചാണ്. മലമുകളില്‍നിന്ന് താഴേക്കു നോക്കിനില്ക്കുന്ന ഒരു സ്ത്രീരൂപത്തെ പലരും കണ്ടതായി പറയുന്നു. ഈ പ്രദേശത്തുണ്ടാകുന്ന അപകടങ്ങള്‍ക്കെല്ലാം കാരണം ഈ മന്ത്രവാദിനിയുടെ ശാപമാണെന്നാണ് നാട്ടുകാര്‍ വിശ്വസിക്കുന്നത്.
ഇവിടെയുള്ള റോഡുകളില്‍ വാഹനങ്ങള്‍ നിയന്ത്രണം വിട്ടു മറിയുന്നത് പതിവാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ പ്രദേശത്തു നടന്ന ഒരു ഹെലികോപ്റ്റര്‍ അപകടവും ഈ സ്ഥലത്തിന്റെ നിഗൂഢത വര്‍ദ്ധിപ്പിക്കുന്നു. യാതൊരു സാങ്കേതിക തകരാറുമില്ലാതിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് ഇവിടത്തെ അദൃശ്യശക്തികള് കാരണമാണെന്ന് പ്രചാരമുണ്ടായി.
ഇന്ന് ലംബി ദെഹര്‍ മൈന്‍സ് സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാന്‍ സാധിക്കുന്നത് കാടുമൂടിയ തകര്‍ന്ന കെട്ടിടങ്ങളും വിജനമായ ഖനികളുമാണ്. പകല്‍ സമയങ്ങളില്‍ പോലും ഇവിടെ ഒരുതരം ഭയപ്പെടുത്തുന്ന നിശബ്ദതയാണെന്ന് സന്ദര്‍ശകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പാരാനോര്‍മല്‍ വിദഗ്ധരും സാഹസികത ഇഷ്ടപ്പെടുന്നവരുന്നവരുമായ ചിലര്‍ മാത്രമാണ് ഇവിടം സന്ദര്‍ശിക്കാറുള്ളത്. പലരും രാത്രിയില്‍ ഇവിടെ തങ്ങുക എന്ന ഉദ്ദേശ്യത്തോടെ എത്താറുണ്ടെങ്കിലും പലപ്പോഴും അവസാന നിമിഷം ഭയന്നു പിന്മാറാറാണ് പതിവത്രേ.
ഖനിയുമായി ബന്ധപ്പെട്ട പ്രേതകഥകള്‍ സത്യമായിരിക്കണമെന്നില്ല. എന്നാല്‍ അപകടകരമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്ന തൊഴിലാളികളുടെ ദുരന്തത്തിൽ അവസാനിച്ച ജീവിതം ഈ പ്രദേശത്തിന്റെ ചരിത്രത്തില്‍ മറക്കാനാകാത്ത അധ്യായമായി തുടരുന്നു.
Tags : sunday