ഇതുവരെ നാം കേട്ടിട്ടുള്ള ജീവിതകഥകളിൽ ഏറ്റവും വലുതാണ് യേശുവിന്റെ കഥ. സംഘർഷാത്മകവും കരുണാമസൃണവുമായ ആ കഥയുടെ ധ്യാനം അനേകം ഹൃദയങ്ങളെ നവീകരിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മനുഷ്യപുത്രനും ദൈവപുത്രനുമായ യേശുവിൽ മനുഷ്യവംശത്തിന്റെ എല്ലാ ആശയാഭിലാഷങ്ങളും ദർശനങ്ങളും സന്പൂർത്തിയിലെത്തുന്നു.
പഴയനിയമത്തിലെ പ്രവചനങ്ങളെല്ലാം അവിടന്നിൽ സാഫല്യമടയുന്നു. കുരിശിൽ ഉയർത്തപ്പെട്ട യേശു തന്റെ സർവസമാശ്ലേഷകമായ സ്നേഹത്താലും സർവാംഗീണമായ കരുണയാലും സർവാദരണീയമായ ധർമ തേജസിനാലും രാജാധിരാജനായി നിലകൊള്ളുകയാണ്. ക്രിസ്തുവിനെക്കൂടാതെ ഇന്ന് മാനവതയ്ക്ക് മുന്നോട്ടുപോകാനാവില്ല.
നീതിയുടെ ആൾരൂപം
പ്രവാചകരെല്ലാം നീതിയെപ്പറ്റി സംസാരിക്കുകയും പ്രഘോഷിക്കുകയും ചെയ്തെങ്കിൽ, നീതി മനുഷ്യരൂപമെടുത്ത് യേശു എന്ന വ്യക്തിയിലൂടെ ഭൂമിയിൽ അവതരിച്ചു. പാവപ്പെട്ടവരുടെ പക്ഷംചേർന്ന് അവരെ കൈകൊടുത്തുയർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ടുവരുന്നതും നാനാവിധ ബന്ധനങ്ങളിൽനിന്ന് അവരെ മോചിപ്പിച്ച് സ്വതന്ത്രരാക്കുന്നതുമാണ് പ്രവാചകർ സ്വപ്നംകണ്ട നീതിസങ്കല്പം.
നീതിയെ കുറിക്കാൻ "സെദാക്കാ' എന്ന ഹീബ്രൂ പദത്തിന്റെ സ്ഥാനത്ത് "ദിക്കായിയോസൂനേ' എന്ന ഗ്രീക്കു പദമാണ് പുതിയനിമയ ഗ്രന്ഥകാരന്മാർ ഉപയോഗിക്കുന്നത്.
സർവസന്പത്തിന്റെയും ഉടയവനായ ക്രിസ്തു പരമദരിദ്രനായി കാലിത്തൊഴുത്തിൽ ജനിച്ചത് ദരിദ്ര ജനകോടികളോട് താദാത്മ്യപ്പെടാനായിരുന്നു. കാൽവരി ക്രൂശിൽ നിന്ദനങ്ങളേറ്റു മരിച്ചത് ചൂഷിതരോടും മർദിതരോടും സാത്മ്യപ്പെടാനായിരുന്നു.
"കുറുനരികൾക്ക് മാളങ്ങളും ആകാശപ്പറവകൾക്കു കൂടുകളുമുണ്ട്. എന്നാൽ മനുഷ്യപുത്രന് തലചായ്ക്കാൻ ഇടമില്ല' (മത്താ 8:20) എന്നു സാക്ഷ്യപ്പെടുത്തിയപ്പോൾ താൻ ജീവിതത്തിൽ സ്വമേധയാ വരിച്ച ദാരിദ്ര്യമാണ് അവിടന്ന് എടുത്തുകാട്ടിയത്.
ഇത്രവലിയ ദാരിദ്ര്യവും നിസ്വതയും സ്വയം ഏറ്റെടുത്തതിലൂടെ ഈ ലോകത്തിലെ പട്ടിണിപ്പാവങ്ങളോടും അരികുവല്കരിക്കപ്പെട്ടവരോടുമുള്ള തന്റെ പക്ഷപാതിത്വവും അവരുടെ മോചനത്തിനുള്ള തീരാദാഹവുമാണ് അവിടന്ന് പ്രകടമാക്കിയത്. അതിലൂടെ സന്പന്നർ പ്രതിനിധാനംചെയ്യുന്ന ചൂഷണ വ്യവസ്ഥയ്ക്കെതിരേ അവിടന്ന് ധർമത്തിന്റെ പടവാൾ ചുഴറ്റി.
മലയിലെ പ്രസംഗത്തിലെ അഷ്ടഭാഗ്യങ്ങളിൽ (മത്താ 5:2-12) ആത്മാവിൽ ദരിദ്രർക്കും കരയുന്നവർക്കും ശാന്തശീലർക്കും ധർമത്തിനുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർക്കുമാണ് യേശു ഭാഗ്യം ആശംസിക്കുന്നത്.
ഇതിനോടുചേർത്ത് കരുണാശീലർക്കും ഹൃദയശുദ്ധിയുള്ളവർക്കും സമാധാനസ്ഥാപകർക്കും ധർമസംസ്ഥാപനാർഥം പീഡ സഹിക്കുന്നവർക്കും അനുഗ്രഹം പ്രഖ്യാപിക്കുന്നുണ്ട്. ഈ എട്ടു ഗണത്തിൽപ്പെട്ടവരും പാവങ്ങളുടെ പക്ഷംചേർന്ന് നീതിക്കുവേണ്ടി പോരാടുന്നവരാണ്.
ദാരിദ്ര്യവും ചൂഷണവുമില്ലാത്ത, സമത്വവും സാഹോദര്യവും പുലരുന്ന, ദൈവത്തിന്റെ പുതിയ ഭരണസംവിധാനം (ദൈവരാജ്യം) ആഗതമായതുകൊണ്ടാണ് ദരിദ്രരും കരയുന്നവരും വിശക്കുന്നവരും പീഡ സഹിക്കുന്നവരും ഭാഗ്യവാന്മാരാകുന്നത്.
സമത്വവും സാഹോദര്യവും നീതിയും ധർമവും പുലരുന്ന പുതിയ ലോകത്തിൽ ദാരിദ്ര്യവും വിലാപവും വിശപ്പും പീഡനവുമില്ല. ഈ പുതിയ ലോകത്തിനുവേണ്ടി അധ്വാനിക്കാനും കൈകോർക്കാനുമുള്ള ഉദ്ബോധനമാണ് സുവിശേഷഭാഗ്യങ്ങളിൽ അന്തഃസ്ഥിതമായിരിക്കുന്നത്.
യേശുവിന്റെ അദ്ഭുതങ്ങളെല്ലാം പാവപ്പെട്ടവർക്ക് പ്രവർത്തനരൂപത്തിൽ നൽകിയ വിമോചനത്തിന്റെ സുവിശേഷമായിരുന്നു. പാവപ്പെട്ടവരെ വിളിച്ചു സൽക്കരിച്ച യേശുവിന്റെ ഉൗട്ടുമേശകളും ധനികർ സംഘടിപ്പിച്ച ഉൗട്ടുമേശകളിൽ പങ്കെടുത്ത് പാവപ്പെട്ടവർക്കുവേണ്ടി വാദിച്ച അവിടത്തെ നിലപാടുകളും സമത്വവും സാഹോദര്യവും പുലരുന്ന പുതിയ ലോകത്തിനുവേണ്ടിയുള്ള വിപ്ലവകരമായ മുന്നേറ്റമായിരുന്നു.
ഈ ഉൗട്ടുമേശകളുടെ പാരമ്യമാണ് അന്ത്യത്താഴത്തിലെ വിശുദ്ധ കുർബാന സ്ഥാപനം. അതിനാൽ സാമൂഹികനീതിക്കും വിശ്വസാഹോദര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന് ശക്തിപകരുന്ന ബലിയാണ് വിശുദ്ധ കുർബാന.
യേശുവിന്റെ പ്രബോധനങ്ങളിൽ നിറഞ്ഞുനിന്ന പ്രധാനപ്പെട്ട പദമാണ് ദൈവരാജ്യം. ഇതൊരു ഭൂപ്രദേശമല്ല, ജീവിതാവസ്ഥയാണ്. ദൈവം മനുഷ്യജീവിതത്തിന്റെ സകലതലങ്ങളെയും ഭരിക്കുന്പോൾ ഉളവാകുന്ന വിമോചനവും സ്വാതന്ത്ര്യവും വെളിപ്പെടുത്തുന്ന പദം. നീതിയും ധർമവും പുലരുന്ന സാമൂഹിക ക്രമവും ലോകക്രമവുമാണത്.
ഇതു രൂപപ്പെടണമെങ്കിൽ മാനസാന്തരം ആവശ്യമാണ്. വ്യക്തിജീവിതത്തിന്റെ മാറ്റം മാത്രമല്ല, നീതിനിഷ്ഠമായ പുതിയ സാമൂഹിക ക്രമത്തിനു വേണ്ടിയുള്ള സമർപ്പണവും ഈ മാനസാന്തരം ഉൾക്കൊള്ളുന്നുണ്ട്.
ധർമത്തിന്റെയും കരുണയുടെയും ആൾരൂപം
യേശു പഠിപ്പിച്ച പുതിയ ധാർമികതയിൽ പത്തു പ്രധാന മൂല്യങ്ങൾ അടങ്ങുന്നു: മനുഷ്യവ്യക്തിയുടെ അന്തസിനോടുള്ള ആദരവ്, അനുരഞ്ജനം, ലൈംഗികതയുടെ പരിശുദ്ധിയും സ്ത്രീയും പുരുഷനും തമ്മിലുള്ള ആരോഗ്യകരമായ ബന്ധവും, വിവാഹത്തിന്റെ അഭേദ്യത, സത്യസന്ധതയും സുതാര്യതയും, വ്യവസ്ഥാരഹിതമായ ക്ഷമ, അവകാശം അടിയറവച്ചുപോലും ഐക്യപ്പെടാനുള്ള സന്നദ്ധത, ആവശ്യപ്പെടുന്നതിലധികം സേവനം ചെയ്യാനുള്ള ഒൗദാര്യം, തിരിച്ചുകിട്ടുമെന്നു പ്രതീക്ഷിക്കാതെയുള്ള ദാനം, ശത്രുക്കളെപ്പോലും ഉൾക്കൊള്ളുന്ന സാർവലൗകിക സ്നേഹം. ഈ മൂല്യങ്ങൾ സ്നേഹത്തിന്റെ പരിപൂർണതയിലേക്കാണ് വിരൽചൂണ്ടുന്നത്.
വിധിക്കാത്തതും വ്യവസ്ഥയില്ലാത്തതും കരുണാർദ്രമായതും സകലരേയും ഉൾക്കൊള്ളുന്നതും സകലരോടും ക്ഷമിക്കുന്നതും വിനീതമായി സേവനം ചെയ്യുന്നതും എല്ലാം പങ്കുവയ്ക്കുന്നതുമായ സ്നേഹമാണത്. ഈ സ്നേഹത്തെ അഗാപ്പേ എന്നാണ് സുവിശേഷകൻ വിളിക്കുന്നത്.
ദൈവത്തിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ദൈവം സ്നേഹമാണ് എന്നു വെളിപ്പെടുത്താൻ യേശുവിനു മാത്രമേ കഴിയൂ. സ്നേഹിതനുവേണ്ടി ജീവനർപ്പിക്കുന്ന ആത്മദാനത്തിന്റെ പരമകാഷ്ഠയാണ് സ്നേഹമെന്ന് പ്രഖ്യാപിക്കാൻ യേശുവിനേ കഴിയൂ.
താൻ നമ്മെ സ്നേഹിച്ചതുപോലെ നാമും അന്യോന്യം സ്നേഹിക്കണമെന്നാണ് അവിടന്ന് നമ്മെ അനുശാസിക്കുന്നത് (യോഹ 13:34-35). സാമൂഹിക നീതിയിലധിഷ്ഠിതമായ കരുണയാണ് അവസാനവിധിയുടെ ഏക മാനദണ്ഡമെന്ന് വിളംബരം ചെയ്യാനും അവിടന്ന് മടിച്ചില്ല (മത്താ 25:31-46).
യേശുവിന്റെ കാരുണ്യം പാരാവാരംപോലെ വിശാലതയാർന്നതാണ്. ഒറ്റ മനുഷ്യനേയും അവിടന്ന് കൈവിട്ടില്ല. സകലരും അവിടന്നിൽനിന്ന് സൗഖ്യവും സമാധാനവും നേടി. പാപിനിയായ സ്ത്രീ (ലൂക്കാ 7:36-50), നല്ല കള്ളൻ (ലൂക്കാ 23:42-43), സക്കേവൂസ് (ലൂക്കാ 19:1-10). സമരിയാക്കാരി സ്ത്രീ (യോഹ 4:1-42) മുതലായ എത്രയോപേർ ആ കാരുണ്യത്തിന്റെ ദിവ്യപ്രകാശത്തിൽ തേജോമയരായി മാറി.
ഖലീൽ ജിബ്രാന്റെ മനുഷ്യപുത്രനായ യേശുവിൽ മഗ്ദലനമറിയം സാക്ഷ്യപ്പെടുത്തുന്നതുപോലെ, ""മിത്രമേ, ഞാൻ മരിച്ചവളായിരുന്നു; സ്വന്തം ആത്മാവിനെ ഉപേക്ഷിച്ച സ്ത്രീയായിരുന്നു. അവരെന്നെ വേശ്യയെന്നും ഏഴു പിശാചുക്കൾ ബാധിച്ചവളെന്നും വിളിച്ചു.
എന്നാൽ അവന്റെ പുലർനേത്രങ്ങൾ എന്റെ കണ്ണുകളിലേക്കു നോക്കിയപ്പോൾ ആ നിശാതാരകങ്ങളെല്ലാം മാഞ്ഞുപോയി. ഞാൻ മിറിയമായി...'' കല്ലെറിയപ്പെടാൻ യേശുവിന്റെ പക്കലേക്ക് ആട്ടിത്തെളിക്കപ്പെട്ട മറ്റൊരു സ്ത്രീയും അവിടത്തെ കരുണയാൽ വിമോചനം നേടി.
യേശുവിന്റെ ആജ്ഞാസ്വരത്തിൽ കല്ലെറിയാൻ ആഞ്ഞുനിന്നവരെല്ലാം കല്ലുകൾ താഴെയിട്ടു ലജ്ജിച്ചു പിൻവാങ്ങിയപ്പോൾ, യേശുവും ആ സ്ത്രീയും മാത്രം ശേഷിച്ചു. അഗസ്റ്റിന്റെ ഭാഷയിൽ മിസേരായും മിസേരികോർദിയായും. "മിസേരാ' എന്നാൽ പരമദീനയായ സ്ത്രീ, "മിസ്േരികോർദിയാ' കരുണയുടെ മൂർത്തീഭാവമായ ദൈവപുത്രൻ. അവൻ മൊഴിഞ്ഞു: ""ഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക; മേലിൽ പാപം ചെയ്യരുത്'' (യോഹ 8:1-11). ചരിത്രത്തിലാദ്യമായി സ്ത്രീ-പുരുഷ തുല്യത പ്രഖ്യാപിക്കുകയും ചൂഷിതരും പീഡിതരുമായ സ്ത്രീകൾക്ക് വിമോചനവും മഹത്വവും കല്പിച്ചരുളുകയും ചെയ്ത കരുണാവാരിധിയാണ് അവിടന്ന്.
പുതിയ കാഴ്ചപ്പാടുകൾ
ധനം, അധികാരം, സെക്സ്, കുടുംബം മുതലായവയ്ക്ക് യേശു പുതിയ വ്യാഖ്യാനം നൽകി. ധനത്തിന്റെ ഉടമസ്ഥൻ ദൈവമാണ്; മനുഷ്യൻ കാര്യസ്ഥൻ മാത്രം. അതിനാൽ സന്പത്ത് പാവപ്പെട്ടവരുമായി പങ്കുവച്ചേതീരു. ധനാസക്തി വരുത്തുന്ന അപകടത്തെപ്പറ്റി ഇത്ര ഗൗരവമായി പഠിപ്പിച്ച മറ്റൊരു ഗുരുവുമില്ല. അധികാരം ആധിപത്യം ചെലുത്താനുള്ളതല്ല, വിനീതമായ ശുശ്രൂഷയ്ക്കു വേണ്ടിയുള്ളതാണ്.
സ്നേഹത്തിനും ജീവനും ശുശ്രൂഷചെയ്യാൻ ദൈവം സ്ത്രീക്കും പുരുഷനും നൽകിയ മഹാദാനമാണ് സെക്സ്. എന്നാൽ ആസക്തിയോടുകൂടിയ നോട്ടം (മത്താ 5:27) സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തെ ഭോഗവസ്തുവും വിപണനച്ചരക്കുമാക്കി മാറ്റും.
വിശ്വസ്തതയിലും അഭേദ്യതയിലുമധിഷ്ഠിതമായ ഭാര്യാഭർതൃബന്ധത്തിൽനിന്നാണ് നല്ല കുടുംബം പിറന്നുവീഴുന്നത്. സാബത്ത് നിയമങ്ങൾ ലംഘിച്ച് തിന്മചെയ്തപ്പോഴും ക്ഷാളന നിയമങ്ങൾ ലംഘിച്ച് ആന്തരിക വിശുദ്ധിയുടെ പ്രാധാന്യം എടുത്തുകാട്ടിയപ്പോഴും മനുഷ്യന്റെ ശ്രേഷ്ഠതയ്ക്കാണ് അവിടന്ന് പ്രാധാന്യം നൽകിയത്.
സംഘർഷം
യേശുവിന്റെ നവദർശനങ്ങളും കാഴ്ചപ്പാടുകളും പ്രവർത്തനശൈലിയും അധികാരിവർഗത്തെ വിറളിപിടിപ്പിച്ചു. ദേവാലയം അശുദ്ധമാക്കി, പാവപ്പെട്ട തീർഥാടകരെ ചൂഷണംചെയ്ത് കൊള്ളലാഭം കൊയ്യുകയും പുരോഹിത പ്രമാണികൾക്ക് ലാഭവിഹിതം നൽകുകയും ചെയ്ത വാണിഭക്കാരെ യേശു ചാട്ടവാറേന്തി അധികാരപൂർവം പുറത്താക്കി. ഇതു ചെയ്യാൻ അധികാരമുണ്ടെന്നതിന് അടയാളം കാണിക്കാൻ ആവശ്യപ്പെട്ട പുരോഹിതരോട് യേശു പറഞ്ഞു: "നിങ്ങൾ ഈ ആലയം തകർക്കുവിൻ. ഞാനത് മൂന്നുദിവത്തിനകം പുനരുദ്ധരിക്കും.'
ഈ വാക്യം പ്രവാചകപരമായ ഐറണിയാണ്. ദേവാലയം തകർക്കാനല്ല യേശു ആവശ്യപ്പെട്ടത്. മറിച്ച് യഹൂദർ തങ്ങളുടെ അനീതിപരമായ പ്രവൃത്തികളിലൂടെ ദേവാലയം തകർത്തുകഴിഞ്ഞിരിക്കുന്നു എന്നു പ്രഖ്യാപിക്കുകയാണ് ചെയ്തതത്.
നീതിയും ധർമവുമില്ലാത്തിടത്ത് ദേവാലയമില്ല. അതു നിലംപൊത്തിക്കഴിഞ്ഞു. യേശുവിന്റെ മരണവും ഉത്ഥാനവും വിശ്വവ്യാപകമായ പുതിയ ദേവാലയത്തെ പടുത്തുയർത്തും. നീതിക്കും ധർമത്തിനുംവേണ്ടി നിലകൊള്ളുന്നവരൊക്കെ ഈ പുതിയ ദേവാലയം പണിയുന്നവരാണ്.
യേശുവിന്റെ നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടവും കരുണാർദ്രമായ പ്രവർത്തനങ്ങളും അധികാരവർഗത്തിന്റെ അഴിമതിക്കെതിരായ ഗർജനങ്ങളും പാവങ്ങളുടെ പക്ഷംചേർന്നുള്ള പ്രവർത്തനശൈലിയുമാണ് അവിടത്തെ കുരിശിലേക്കു നയിച്ചത്.
പീലാത്തോസ് യേശുവിനെ വിധിക്കുന്ന രംഗം ഐറണിയിൽ കുതിർന്ന ഹാസ്യത്തോടെ യോഹന്നാൻ രേഖപ്പെടുത്തുന്നു (19:13). ""പീലാത്തോസ് യേശുവിനെ പുറത്തേക്കു കൊണ്ടുവന്ന് ഗബാത്താ എന്നു വിളിക്കപ്പെടുന്ന സ്ഥലത്ത് ന്യായാസനത്തിൽ ഇരുന്നു.'' "എക്കാത്തിസെൻ' എന്ന ഗ്രീക്കു ക്രിയാപദമാണ് "ഇരുന്നു' എന്നു വിവർത്തനംചെയ്തിരിക്കുന്നത്.
ഈ ക്രിയയ്ക്ക് രണ്ട് അർഥങ്ങളുണ്ട്: "ഇരുന്നു' എന്നും "ഇരുത്തി' എന്നും. "ഇരുത്തി' എന്ന അർഥത്തിലെടുത്താൽ പീലാത്തോസ് യേശുവിനെ ന്യായാസനത്തിൽ ഇരുത്തി എന്നു നാം വായിക്കേണ്ടിവരും. വാസ്തവത്തിൽ ഇതാണ് സുവേശഷകൻ ഉദ്ദേശിക്കുന്നത്.
പീലാത്തോസല്ല, നിത്യവിധിയാളനും രാജാധിരാജനുമായ ക്രിസ്തുവാണ് ന്യായാസനത്തിലിരുന്ന് പീലാത്തോസ് പ്രതിനിധാനംചെയ്യുന്ന അനീതിയുടെ ഭരണകൂടങ്ങളെയും കയ്യാഫാസ് പ്രതിനിധാനംചെയ്യുന്ന അഴിമതിയുടെ മതസംവിധാനങ്ങളെയും വിധിക്കുന്നത്.
യുദ്ധത്തിന്റെ കാലുഷ്യംനിറഞ്ഞ വിച്ഛിന്നവും വിഭ്രമാത്മകവുമായ ദശാസന്ധിയിൽ, ധർമത്തിന്റെ അവസാന വെളിച്ചവും കെട്ടുപോയ ഈ അന്ധകാരാവൃത ലോകത്തെ തന്റെ വചനമാകുന്ന വാളാൽ വിധിച്ചുകൊണ്ട് ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തു നീതിപീഠത്തിൽ ഇരിക്കുന്പോൾ സാമ്രാജ്യത്വവാദികളും മതരാഷ്ട്രവാദികളും ഒരുപോലെ ഞെട്ടിവിറയ്ക്കുമെന്നതിൽ തെല്ലും സംശയംവേണ്ട.
നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും പാവപ്പെട്ടവരും മരിച്ചുവീഴുന്പോൾ, അവരുടെ രക്തം ഭൂമിയിൽനിന്നു നിലവിളിക്കുന്പോൾ "ധർമപുരാണ'ത്തിലെ സിദ്ധാർഥനെപ്പോലെ "യുദ്ധം ആർക്കുവേണ്ടി' എന്ന് ഉച്ചത്തിൽ ആക്രോശിക്കാൻ യേശുവിന്റെ കുരിശ് നമുക്ക് പ്രേരണയായെങ്കിൽ!
പുതുജീവൻ
നീതിക്കും ധർമത്തിനും വേണ്ടിയുള്ള പോരാട്ടമാണ് യേശുവിനെ കുരിശിലെത്തിച്ചതെങ്കിലും അവിടത്തെ കുരിശുമരണം സകല മനുഷ്യർക്കും രക്ഷ പ്രദാനംചെയ്യാനുള്ള ദൈവികപദ്ധതിയുടെ നിറവേറലായിരുന്നു. ലോകത്തിന്റെ പാപം വഹിക്കുന്ന കുഞ്ഞാടായിട്ടാണ് അവിടന്ന് കുരിശിൽ മരിക്കുന്നത്.
അവിടത്തെ കുരിശുമരണം പാപപരിഹാര ബലിയായിരുന്നു. ഏശയ്യായുടെ സഹനദാസനെക്കുറിച്ചുള്ള പ്രവചനമാണ് ക്രിസ്തുവിന്റെ കുരിശുമരണത്തിൽ നിറവേറിയത് (ഏശ 52:13-54:12). മാനവകുലത്തിന് പാപദാസ്യത്തിൽനിന്നുള്ള വീണ്ടെടുപ്പും സൗജന്യമായ നീതിവത്കരണവും (റോമ 3:21-26) പുതുജീവനും നേടിത്തന്ന ഉത്ഥാനത്തിന്റെ പ്രഭവിതറുന്ന കുരിശ് ചരിത്രത്തിന്റെ കേന്ദ്രത്തിൽ വിജയക്കൊടി പാറിച്ച് അക്ഷയതേജസോടെ ജ്വലിച്ചു നിൽക്കുകയാണ്. കുരിശിന് നമോവാകം.
Tags : Sunday deepika