എഴുത്തുവഴികളിലെ പരിചിതനാമവും വചനവേദികളിലെ സൗമ്യസാന്നിധ്യവുമാണ് ഫാ. മൈക്കിൾ പനച്ചിക്കൽ വിസി. അദ്ദേഹം രചിച്ചത് എഴുനൂറിലേറെ ഗാനങ്ങൾ. ആദ്യഗാനം റെക്കോർഡ് ചെയ്തിട്ട് അന്പതാണ്ടുകൾ തികയുന്നു...
1976. കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലെ ഒരു ഗായകൻ പാടിയ "നിത്യത തീർക്കുന്ന നിമിഷങ്ങളേ, സ്വർഗം തുറക്കുന്ന നിമിഷങ്ങളേ' എന്നു തുടങ്ങുന്ന ഭക്തിഗാനംകേട്ട് ഗാനഗന്ധർവൻ യേശുദാസ് പറഞ്ഞു: ""വളരെ നല്ല പാട്ട്. അർഥസന്പുഷ്ടം. നമ്മൾ ഇറക്കാൻപോകുന്ന എൽപി ഡിസ്കിൽ ചേർത്താലോ? ഞാൻതന്നെ പാടി ചേർക്കാം.'' അതുകേട്ട ഗാനരചയിതാവായ യുവവൈദികന് സന്തോഷവും അഭിമാനവും തോന്നി.
അദ്ദേഹം പെട്ടെന്ന് സമ്മതം കൊടുത്തു. മൈക്കിൾ പനച്ചിക്കൽ എന്ന വിൻസൻഷ്യൻ വൈദികനായിരുന്നു ആ ഗാനരചയിതാവ്. അദ്ദേഹം രചിച്ച ആദ്യത്തെ ഗാനം അങ്ങനെ 1977 ഡിസംബർ 10ന് യേശുദാസിന്റെ ശബ്ദത്തിൽ പുറത്തുവന്നു. ആ ഗാനം റെക്കോർഡ് ചെയ്തിട്ട് അരനൂറ്റാണ്ടാകുന്നു...
ഗാനത്തിന്റെ പിറവിയുടെ ഓർമയിൽ പനച്ചിക്കലച്ചൻ സംസാരിക്കുന്നു...
വിൻസൻഷ്യൻ സഭയുടെ പുനരുദ്ധാരണത്തിന്റെ ജൂബിലി വർഷമായിരുന്നു 1976. ഒരു ജൂബിലി ഗാനത്തിന് ഞങ്ങൾ ആബേലച്ചനെ സമീപിച്ചു. വലിയ തിരക്കിലായിരുന്ന അച്ചൻ ഒരാഴ്ച കഴിഞ്ഞു ചെല്ലാൻ പറഞ്ഞു. പറഞ്ഞ സമയമായിട്ടും തിരക്കുമൂലം അച്ചന് എഴുതാൻ കഴിഞ്ഞിരുന്നില്ല.
എന്നെ ചൂണ്ടി ഇളന്പാശേരിൽ അച്ചനോട് ആബേലച്ചൻ പറഞ്ഞു- "ഈ അച്ചന് ഭാവന ഉണ്ടല്ലോ, അച്ചൻ എഴുതട്ടെ..' ഇളന്പാശേരിൽ അച്ചന്റെ പ്രോത്സാഹനത്തോടെ ഞാൻ എഴുതി. വരികൾ കാണിച്ചപ്പോൾ ആബേലച്ചന് ഇഷ്ടമായി. അങ്ങനെ ജെറി അമൽദേവിന്റെ ഈണത്തിൽ ഗാനം പിറന്നു.
കൊച്ചിൻ ആർട്സ് ആൻഡ് കമ്യൂണിക്കേഷൻസിലാണ് റെക്കോർഡ് ചെയ്തത്. യേശുദാസ് ആ പാട്ടുപാടാൻ താത്പര്യം പ്രകടിപ്പിച്ചത് എനിക്കു വലിയ അഭിമാനമായി. അദ്ദേഹം സൗജന്യമായാണ് പാടിയത്. ദൈവപുത്രൻ എന്ന എൽപി ഡിസ്ക്കിൽ ചേർക്കുകയും ചെയ്തു. കേരളം മുഴുവൻ ആ പാട്ട് ഏറ്റുപാടി.
എഴുത്തുവഴികളിലെ പരിചിതനാമവും വചന വേദികളിലെ സൗമ്യസാന്നിധ്യവുമാണ് അച്ചൻ ഇന്ന്. ദീപിക പത്രത്തിൽ "സൂര്യഗ്രഹണം' എന്ന തുടർനോവൽ പ്രസിദ്ധീകരിച്ച വൈദിക വിദ്യാർഥി, "കന്മഴ പെയ്യുന്പോൾ' എന്ന ചലച്ചിത്രം നിർമിച്ച പുരോഹിതൻ, സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കിയ സന്യാസി, ദൃശ്യമാധ്യമങ്ങളെ ദുരുപയോഗിച്ച് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നവരെ സത്യം അറിയിക്കുവാൻ "ഫ്രീഡം ടിവി' എന്ന ചാനൽ നടത്തിയയാൾ... അച്ചന്റെ വിശേഷണങ്ങൾ നരവധി.
തിരുനാമകീർത്തനം പാടുവാനല്ലെങ്കിൽ നാവെനിക്കെന്തിന് നാഥാ, നിത്യത തീർക്കുന്ന നിമിഷങ്ങളേ, മേലേ മാനത്തെ ഈശോയേ... എന്നിവ തുടങ്ങി മനസിനെയും ആത്മാവിനെയും ചിന്തകളെയും പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്ന 700 ലേറെ ഗാനങ്ങൾ പിറന്ന ഭാവനയ്ക്ക് സുവർണജൂബിലിയുടെ പ്രഭ.
ഓരോ ഗാനവും പിറക്കുന്നത്
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള, അങ്ങേയറ്റം ഹൃദ്യവും ലളിതവും സന്പുഷ്ടവുമാണ് പനച്ചിക്കലച്ചന്റെ രചനാശൈലി. ഓരോ ഗാനവും പിറക്കുന്നത് ഓരോ സാഹചര്യത്തിലാണെന്ന് അച്ചൻ ഓർക്കുന്നു. എല്ലാം പ്രാർഥനയിൽനിന്നും, ക്രിസ്തുരഹസ്യങ്ങളെക്കുറിച്ചും ജീവിതയാഥാർഥ്യങ്ങളെക്കുറിച്ചുമുള്ള മനനങ്ങളിൽനിന്നും ഉയിർകൊണ്ടവയാണ്. കരിസ്മാറ്റിക് ധ്യാനങ്ങളിൽ വന്നാലും കൈ ഉയർത്തി പാടാനും മറ്റും മടിക്കുന്ന വിശ്വാസികളെ സജീവരാക്കാൻ എഴുതിയതാണ് "തിരുനാമ കീർത്തനം പാടുവാനല്ലെങ്കിൽ' എന്ന ഗാനം.
കത്തോലിക്കാ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ മുഖപത്രം എന്നു വിശേഷിപ്പിക്കാവുന്ന "വചനോത്സവ'ത്തിന്റെ സ്ഥാപക പത്രാധിപരാണ് പനച്ചിക്കലച്ചൻ. വചനോത്സവം എന്ന പേരും പിറന്നത് അച്ചന്റെ ഹൃദയത്തിലാണ്. അങ്കമാലി ഹൗസിലെ പ്രൊക്യുറേറ്റർ, വിവിധ ആശ്രമങ്ങളിൽ സുപ്പീരിയർ, പോപ്പുലർ മിഷൻ ഡയറക്ടർ, നോവിസ് മാസ്റ്റർ, വികാർ പ്രൊവിൻഷ്യൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ധ്യാനങ്ങൾ തുടങ്ങി സഭ ഏൽപ്പിച്ച എല്ലാ നിയോഗങ്ങളും നിറവേറ്റിക്കൊണ്ടാണ് അച്ചൻ മാധ്യമങ്ങളിലൂടെയുള്ള സുവിശേഷ പ്രവർത്തനം നടത്തിയത്.
അവാർഡുകൾ
സഭയും സമൂഹവും എണ്ണംപറഞ്ഞ അവാർഡുകൾ സമ്മാനിച്ചുകൊണ്ട് ഈ പ്രതിഭയെ ആദരിച്ചു. മികച്ച ഗാനരചയിതാവിനുള്ള കെസിബിസിയുടെ അവാർഡ് രണ്ടുതവണ അച്ചനു ലഭിച്ചു. മാധ്യമരംഗത്തെ സംഭാവനകൾക്കുള്ള ശാലോം അവാർഡ്, വിൻസൻഷ്യൻ സഭയുടെ 2025 ലെ ലൂമിനസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ ലിറ്റർജിക്കൽ കമ്മിറ്റി വിശുദ്ധ കുർബാനയുടെ ഗാനങ്ങൾ രചിക്കാൻ അച്ചനെ നിയോഗിച്ചിരുന്നു.
"ദൈവത്തിന്റെ ശബ്ദം'
കേരളസഭയിലെ ഒരു മെത്രാൻ ഒരിക്കൽ പനച്ചിക്കൽ അച്ചനെ കണ്ടപ്പോൾ പറഞ്ഞു: ""കുറേക്കാലമായി അച്ചന്റെ ശബ്ദം എനിക്കു ദൈവത്തിന്റെ ശബ്ദമാണ്.'' അച്ചൻ വായിച്ചു റെക്കോർഡ് ചെയ്ത സന്പൂർണ മലയാള ബൈബിളിനെക്കുറിച്ചായിരുന്നു ആ സിഡി ദിവസവും കേൾക്കുന്ന പിതാവ് പരാമർശിച്ചത്. അത്ര വിശേഷമാണ് ആ ഓഡിയോ ബൈബിൾ.
ഞാൻ എഴുതിയ പാട്ടുകളടക്കം മറ്റുപല സുവിശേഷ മാധ്യമസംരംഭങ്ങളും ഏറെ മുന്നൊരുക്കങ്ങളോടെ ഉണ്ടായവയാണ്. എന്നാൽ അത്തരത്തിലുള്ള ഒന്നും ഈ ഓഡിയോ ബൈബിളിനു പിന്നിലില്ല- പനച്ചിക്കലച്ചൻ പറയുന്നു.
അതൊരു ദൈവിക പദ്ധതിയായിരുന്നു. 171 ദിവസംകൊണ്ടാണ് ആ ദൗത്യം പൂർത്തിയാക്കിയത്. ഇത്രയും വായിച്ചിട്ടും ഒരേ ടോണിൽ അവസാനംവരെ എനിക്ക് വായിക്കാനായി എന്നതും ഒരത്ഭുതമാണ്. ഇന്ന് നാട്ടിലും വിദേശത്തും മലയാളികൾ ഏറെ താത്പര്യത്തോടെ ഉപയോഗിക്കുന്ന ഒന്നാണ് ഓഡിയോ ബൈബിൾ.
വിയന്നയിലുള്ള സജി ജേക്കബാണ് ആ ദൗത്യത്തിനു പിൻബലമായത്. സൗണ്ട് എൻജിനീയർമാരായ റിജോ ചാക്കോ, രാജു എന്നിവരും ഫ്ളോർ മാനേജരായ ജോയിയും സാങ്കേതിക സഹായം നൽകി.
ഈ ദൗത്യത്തിനിടെ തന്റെ ആസ്ത്മ, സോറിയാസിസ് രോഗങ്ങൾ ഭേദമായത് അച്ചൻ പ്രത്യേകം ഓർമിക്കുന്നു.
ശിക്ഷിക്കാത്ത ദൈവം
പാപിയായ മനുഷ്യനെ സ്വന്തമാക്കുവാൻ അവസാന തുള്ളി രക്തംവരെ ചിന്തുന്നവിധം ദൈവം സ്നേഹിക്കുന്നുവെന്ന് ഈശോ ജീവിച്ചു കാണിച്ചുതന്നു. ഈ ചിന്ത പങ്കുവയ്ക്കുന്ന പത്തു പുസ്തകങ്ങൾ പനച്ചിക്കലച്ചൻ എഴുതിയിട്ടുണ്ട്.
ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്ന പുസ്തകമാണ് ആദ്യം എഴുതിയത്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും,വീണ്ടെടുപ്പിന്റെ വിശ്വാസ വഴി, ജീസസ് ക്രൈസ്റ്റ് ദി അൾട്ടിമേറ്റ് ട്രൂത്ത്, ക്രിസ്തു പരമാർത്ഥം, ദ ട്രൂത്ത് ബിയോണ്ട് അറ്റോണ്മെന്റ് എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. ഇംഗ്ലിഷിലും മലയാളത്തിലും പുസ്തകങ്ങൾ എഴുതി.
ജീവിതരേഖ
പാലാ രൂപതയിലെ ഭരണങ്ങാനം ഇടവകയിൽ പനച്ചിക്കൽ ദേവസ്യ -ഏലി ദന്പതികളുടെ നാലാമത്തെ മകനായി 1948 സെപ്റ്റംബർ ആറിനാണ് മൈക്കിൾ പനച്ചിക്കലിന്റെ ജനനം. ഭരണങ്ങാനത്ത് ചാച്ചന്റെ വീട്ടിലായിരുന്നു കുട്ടിക്കാലം.
അഞ്ചാം വയസിൽ തൊടുപുഴയ്ക്കടുത്ത് നെടിയശാലയിൽ കുടുംബം താമസമാക്കി. നെടിയശാല എൽപി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിനുമുന്പ് അന്പാട്ടാശാന്റെ കളരിയിൽ 56 അക്ഷരങ്ങളും കണക്കും പഠിച്ചു. പുറപ്പുഴമുട്ടം യുപി സ്കൂൾ, കരിങ്കുന്നം ഹൈസ്ക്കൂൾ എന്നിവിടങ്ങളിലും പഠിച്ചു.
ദൈവവിളിയുടെ മഹത്വം ചെറുപ്രായത്തിൽതന്നെ മനസിൽ നിറഞ്ഞിരുന്നു. പത്താം ക്ലാസ് പാസായപ്പോൾ വൈദികനാകാനുള്ള ആഗ്രഹം പറഞ്ഞു. ചാച്ചൻ സമ്മതിച്ചു. 1965 ലാണ് മൈനർ സെമിനാരിയിൽ ചേർന്നത്.
1974ൽ അങ്കമാലിയിൽവച്ച് മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരി പിതാവിൽനിന്നു തിരുപ്പട്ടം സ്വീകരിച്ചു. വൈദിക പട്ടത്തിനുശേഷം ആലുവ യുസി കോളജിൽ ചേർന്ന് മലയാളത്തിൽ ബിരുദമെടുത്തു. ബോംബെ സെന്റ് സേവ്യേഴ്സിൽനിന്നു മീഡിയ സ്റ്റഡീസിൽ പിജി ഡിപ്ലോമയും കൊച്ചി ഭാരതീയ വിദ്യാഭവനിൽനിന്നു പത്രപ്രവർത്തനത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
Tags : Sunday deepika