1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽത്തന്നെ ജർമൻ, സ്വീഡിഷ്, നോർവീജിയൻ, ഫിന്നിഷ് എന്നീ ഭാഷകളിലേക്കു വിവർത്തനംചെയ്യപ്പെടുകയുണ്ടായി. അതെത്തുടർന്നു ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിങ്ങനെ മറ്റു പല ഭാഷകളിലും ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടു. 1987-ൽ കൊങ്കണി ഭാഷയിലും ഈ നോവൽ പ്രത്യക്ഷപ്പെട്ടു. 1998-ൽ 76-ാം വയസിൽ ആൻ മരിക്കുന്പോഴേക്കും ഈ നോവലിന്റെ ഇരുപതു ലക്ഷം കോപ്പികൾ വിറ്റഴിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. 2003-ൽ ഈ നോവലിന്റെ അതേ പേരിൽത്തന്നെ ഒരു ഹോളിവുഡ് സിനിമയും പുറത്തിറങ്ങുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നോവലിലെ കഥ ഇതൾവിടർത്തുന്നത്. സോവിയറ്റ് ചേരിയിലുള്ള ഒരു ഈസ്റ്റ് യൂറോപ്യൻ രാജ്യത്തെ ഒരു തടങ്കൽപ്പാളയത്തിലാണു കഥയുടെ തുടക്കം. രാജ്യം ഏതാണെന്നു നോവലിസ്റ്റ് വ്യക്തമാക്കുന്നില്ലെങ്കിലും അതു ബുൾഗേറിയ ആണെന്നു നോവലിൽനിന്നും അനുമാനിക്കാവുന്നതാണ്.
നോവലിൽ പ്രധാനമായും ഒരു കഥാപാത്രമെയുള്ളു. അതു പന്ത്രണ്ടു വയസുകാരനായ ഡേവിഡാണ്. അവന് ഓർമവച്ചനാൾ മുതൽ അവന്റെ താമസം തടങ്കൽപ്പാളയത്തിലാണ്. പുറംലോകവുമായി അവനു യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. അവന്റെ അപ്പനും അമ്മയും തടങ്കൽപ്പാളയത്തിൽവച്ചു കൊല്ലപ്പെട്ടതായിട്ടാണ് അവൻ മനസിലാക്കിയിരുന്നത്. തടങ്കൽപ്പാളയത്തിലെ അവന്റെ രക്ഷിതാവിനെപ്പോലെ പെരുമാറിയിരുന്നതു ജൊഹാന്നസ് എന്നൊരു തടവുകാരനായിരുന്നു. എന്നാൽ, അയാളുടെ മരണശേഷം ഡേവിഡ് തികച്ചും ഒറ്റപ്പെട്ടവനായി.
ഒരു ദിവസം ആ തടങ്കൽപ്പാളയത്തിലെ ഓഫീസർമാരിലൊരാൾ ഡേവിഡിന്റെ സഹായത്തിനെത്തി. ആ പാളയത്തിൽനിന്നു രക്ഷപ്പെടാൻ അയാൾ അവനെ സഹായിച്ചു. അവന്റെ യാത്രയ്ക്കായി അല്പം റൊട്ടിയും ഒരു കുപ്പി കുടിവെള്ളവും ദിക്കറിയാനുള്ള ഒരു കോന്പസും പാളയത്തിനു വെളിയിലായി അയാൾ അവനുവേണ്ടി ഒളിച്ചുവച്ചിരുന്നു.
ആരെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും തെക്കോട്ടുപോയി ഗ്രീസിലെ സലോനിക്കയിലെത്തണമെന്നും അവിടെനിന്ന് ഇറ്റലിയിലേക്കുള്ള ബോട്ടിൽ കയറി അവിടെ എത്തിയതിനുശേഷം വടക്കോട്ടുപോയി ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തണമെന്നും അയാൾ അവനു നിർദേശം നൽകി. കോപ്പൻഹേഗിലെ ഒരു സ്ത്രീയുടെപേരിൽ ഒരു കത്തും അവനെ ഏൽപ്പിച്ചിരുന്നു. എന്നാൽ, ആ സ്ത്രീ ആരാണെന്നോ കത്തിലെ ഉള്ളടക്കം എന്താണെന്നോ അയാൾ വിശദീകരിക്കാൻ തയാറായില്ല.
ഓഫീസർ നിർദേശിച്ചിരുന്നതുപോലെ ഇരുളിന്റെ മറവിൽ ഡേവിഡ് തടങ്കൽപ്പാളയത്തിൽനിന്നു തന്ത്രപൂർവം പുറത്തുചാടി. അവന്റെ ഭാഗ്യം എന്നപോലെ സലോനിക്കയിലേക്കു പോകുന്ന ഒരു ട്രക്ക് യാത്രയ്ക്കിടയിൽ അവൻ കണ്ടു. അവൻ അതിൽ ഒളിച്ചുകടന്നു സലോനിക്കയിലെത്തി. അവിടെനിന്ന് ആരും അറിയാതെ അവൻ ഇറ്റലിയിലേക്കുപോകുന്ന ഒരു ചരക്കുകപ്പലിൽ കയറിപ്പറ്റി. എന്നാൽ, അധികം താമസിയാതെ അവൻ പിടിക്കപ്പെട്ടു.
തന്നെ അധികാരികൾക്ക് ഏല്പിച്ചുകൊടുക്കുമെന്നു ഡേവിഡ് ഭയപ്പെട്ടെങ്കിലും അവനെ കണ്ടുപിടിച്ച നാവികൻ അവനോടു കരുണ കാണിച്ചു. കപ്പലിൽ ഒളിച്ചുതാമസിക്കുവാൻ അവനെ സഹായിച്ചതിനോടൊപ്പം തുറമുഖം അടുക്കാറായപ്പോൾ അവനെ ലൈഫ് ബെൽറ്റ് അണിയിച്ചു വെള്ളത്തിലൂടെ നീന്തി കരയിലെത്തി രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്തു. അങ്ങനെ ഡേവിഡ് ഇറ്റലിയിലെത്തി.
ഇറ്റലിയിലെത്തിയതിനുശേഷമായിരുന്നു പുറംലോകവുമായി ഡേവിഡ് ആദ്യമായി ശരിക്കും ബന്ധപ്പെടാൻ തുടങ്ങിയത്. എന്നാൽ, അവൻ ആദ്യം ചെന്നുപെട്ട ടൗണിലെ ആളുകൾ അവനെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ തുടങ്ങിയപ്പോൾ അവൻ വടക്കു ലക്ഷ്യംവച്ചു മിലാനിലേക്കു നടന്നു. അവന്റെ മുൻപിൽ തുറന്ന ആകാശവും തുറന്ന ഭൂമിയും മാത്രം. യാത്രയ്ക്കിടയിൽ ചിലർ അവനെ സഹായിച്ചു. അവൻ ചിലരെ സഹായിച്ചപ്പോൾ അവർ അവനു ഭക്ഷണവും ചില്ലിക്കാശും നല്കി.
അങ്ങനെ യാത്ര തുടരുന്പോഴാണു തീപിടിച്ച ഒരു ഷെഡ്ഡിൽനിന്ന് ഒരു പെണ്കുട്ടിയെ സാഹസികമായി അവൻ രക്ഷപ്പെടുത്തിയത്. അതുവഴിയായി ആ പെണ്കുട്ടിയുടെ കൊട്ടാരസമാനമായ വീട്ടിൽ കുറേ ദിവസം താമസിക്കാൻ ഡേവിഡിനു സാധിച്ചു. ആ വീട്ടുകാർ അവനെ സഹായിക്കാൻ തയാറായിരുന്നു. എന്നാൽ, അവരെ വിശ്വസിക്കാൻ അവനു മനസു വന്നില്ല. ഒരു കത്തെഴുതിവച്ചശേഷം രാത്രിയിൽ അവൻ അവിടെനിന്നിറങ്ങി.
ലക്ഷ്യം കോപ്പൻഹേഗനായിരുന്നതുകൊണ്ട് അവൻ വടക്കോട്ടു യാത്ര തുടർന്നു. അങ്ങനെയാണ് അവൻ സ്വിറ്റ്സർലൻഡിൽ എത്തിയത്. അവിടെവച്ച് ചിത്രം വരയ്ക്കുന്ന ഒരു മധ്യവയസ്കയെ പരിചയപ്പെടുകയും അതെത്തുടർന്ന് ഒരു തടങ്കൽപ്പാളയത്തിൽനിന്നു രക്ഷപ്പെട്ട സ്ത്രീ എഴുതിയ പുസ്തകം കാണാനിടയാകുകയും ചെയ്തു. പുസ്തകത്തിൽ പറയുന്നതനുസരിച്ച് ആ സ്ത്രീയുടെ ഭർത്താവും മകനായ ഡേവിഡും തടങ്കൽപ്പാളയത്തിൽവച്ചു വധിക്കപ്പെട്ടത്രെ. എന്നാൽ, ഒരു ഓഫീസർ രഹസ്യമായി അവളെ സ്നേഹിച്ചിരുന്നതുകൊണ്ടു തടങ്കൽപ്പാളയത്തിൽനിന്നു രക്ഷപ്പെടാൻ അവളെ സഹായിച്ചു. അങ്ങനെയാണു തന്റെ കഥ എഴുതി പ്രസിദ്ധീകരിക്കാൻ ആ സ്ത്രീക്കു സാധിച്ചത്.
ഈ പുസ്തകം കണ്ടപ്പോൾ എത്രയുംവേഗം കോപ്പൻഹേഗനിലെത്താൻ ഡേവിഡിനു തിടുക്കമായി. എന്നാൽ, മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ വീണ്ടും തടസങ്ങളുണ്ടായി. അതിലൊന്നു കൊടും തണുപ്പുകാലത്ത് ഒരു ഫാമിൽ അഭയം തേടിയപ്പോൾ ആ ഫാമിന്റെ ഉടമ അവനെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചതായിരുന്നു. അവിടെനിന്നു സാഹസികമായി രക്ഷപ്പെട്ട ഡേവിഡ് പൂർവ ജർമ്മനിവഴി അവസാനം കോപ്പൻഹേഗിലെത്തി.
അവിടെവച്ചു ടെലഫോണ് അഡ്രസ് നോക്കി അഡ്രസ് കണ്ടുപിടിച്ചു തന്റെ കൈവശമുണ്ടായിരുന്ന കത്ത് ആ സ്ത്രീക്കു നല്കിക്കൊണ്ട് അവൻ പറഞ്ഞു: ’ഐ ആം ഡേവിഡ്.’ അവൻ കൊണ്ടുവന്ന കത്തിലുണ്ടായിരുന്നത് അവനെക്കുറിച്ചും അവന്റെ മാതാപിതാക്കളെക്കുറിച്ചുമുള്ള വിവരങ്ങളായിരുന്നു. എന്നാൽ, ആ കത്തു കാണുന്നതിനുമുൻപുതന്നെ ആ ബാലൻ തന്റെ മകനാണെന്ന് ആ അമ്മ തിരിച്ചറിഞ്ഞിരുന്നു!
ശുഭ പര്യവസായിയായ ഈ നോവൽ ലോകമെന്പാടുമുള്ള ഒരുപാടു വായനക്കാരെ ആഴമായി സ്പർശിക്കുകയുണ്ടായി. എന്തായിരുന്നു അതിനു കാരണം? തടങ്കൽപ്പാളയത്തിലെ അധികാരികളുടെ ക്രൂരതയും അവിടത്തെ തടവുകാരുടെ സഹനവും ആരും പെട്ടെന്നു വിസ്മരിച്ചുവെന്നു വരില്ല. എന്നാൽ, അതിലേറെ വായനക്കാരുടെ മനസുകളിൽ തങ്ങിനിൽക്കുന്നതു ഡേവിഡ് എന്ന ബാലനിലൂടെ നോവലിസ്റ്റ് അവതരിപ്പിക്കുന്ന പ്രത്യാശയുടെ സ്നേഹസന്ദേശമാണ്.
ലോകം എന്താണെന്നു കാണുകയോ അറിയുകയോ ചെയ്യാത്ത ബാലനായിരുന്നു ഡേവിഡ്. ഒരു ദിവസം ഏതോ അജ്ഞാതശക്തിയാലെന്നവണ്ണം അവൻ തടങ്കൽപ്പാളയത്തിൽനിന്നു രക്ഷപ്പെട്ടു. എന്നാൽ, അവന്റെ മുൻപിൽ അവൻ കണ്ട ലോകംമുഴുവൻ അവനു തീർത്തും അപരിചിതമായിരുന്നു.
ആദ്യമൊക്കെ മനുഷ്യസാമീപ്യത്തിൽ അവൻ പകച്ചുപോയി എന്നതു ശരിതന്നെ. എന്നു മാത്രമല്ല, മറ്റുള്ളവർ അവനോടു കരുണ കാണിച്ചപ്പോഴും അവനൊന്നു ചിരിക്കാൻപോലും സാധ്യമായിരുന്നില്ല. കാരണം, അത്രമാത്രം തീവ്രദുഃഖത്തിലായിരുന്നു അവൻ. എന്നു മാത്രമല്ല, അവന് അഭയമായി ആദ്യമൊന്നും ആരും ഉണ്ടായിരുന്നുമില്ല.
എന്നിരുന്നാലും ഡേവിഡ് പ്രതീക്ഷയോടെ മുന്നോട്ടുപോയി. യാത്രയ്ക്കിടയിലുണ്ടായ ഓരോ തടസവും മറികടന്ന് അവൻ ലക്ഷ്യസ്ഥാനത്തെത്തി. അതും അക്ഷരാർഥത്തിൽ ഏകനായിത്തന്നെ. ശരിയാണ്, യാത്രയ്ക്കിടയിൽ അവനു പലപ്പോഴും പലരുടെയും സഹായം ലഭിച്ചു. അത് അവനു തുണയായി. എന്നാൽ, സഹായത്തിനു പകരം ചിലരെങ്കിലും തടസങ്ങൾ സൃഷ്ടിച്ചപ്പോൾ അവൻ നിരാശപ്പെട്ടു പിൻവാങ്ങിയില്ല. അവനെ സംബന്ധിച്ചിടത്തോളം ഒരു സ്വയം കണ്ടെത്തലുമായിരുന്നു സ്വാതന്ത്ര്യത്തിലേക്കുള്ള അവന്റെ യാത്ര.
നാമാരും ഡേവിഡിന്റേതുപോലുള്ള ഒരു സാഹചര്യത്തിലല്ലെങ്കിലും നമ്മുടെ ജീവിതയാത്രയും ഡേവിഡിന്റെ ജീവിതയാത്രയോടു സമാനതകൾ ഉള്ളതാണ്. കാരണം, നമ്മുടെ ജീവിതയാത്രയും ഡേവിഡിന്റേതുപോലെ സ്വയം കണ്ടെത്തലിന്റെ ഒരു യാത്രയാണ്. നാമാരാണെന്നും നമ്മുടെ കഴിവും കഴിവുകേടും എന്താണെന്നും നമുക്കു ബോധ്യമുണ്ടെങ്കിലും നമ്മുടെ അനുവദിന ജീവിതയാത്രയിലാണു നാം യഥാർഥത്തിൽ ആരാണെന്നു സ്വയം കണ്ടെത്തുക.
നാം ഡേവിഡിനെപ്പോലെ പ്രത്യാശയുടെ മനുഷ്യരാണോ? എങ്കിൽ ഏതുതരം പ്രതിബന്ധങ്ങളുടെ നടുവിലും തപ്പിത്തടഞ്ഞാണെങ്കിലും നാം മുന്നോട്ടുപോകും. എന്നാൽ, നമ്മിൽ പ്രത്യാശയില്ലെങ്കിലോ? അപ്പോൾ ഒരു നിസാര തടസംമതി നാം സുല്ലിട്ടു പിന്മാറാൻ. നമുക്കു നാം ആരാണെന്നു സ്വയം കണ്ടെത്താൻ ശ്രമിക്കാം. അതു പ്രതിബന്ധങ്ങൾക്ക് അടിയറവു പറഞ്ഞുകൊണ്ടായിരിക്കരുത്. നേരെമറിച്ച്, അവയെ ധൈര്യമായി നേരിട്ടുകൊണ്ടാവണം. അപ്പോൾ മാത്രമെ നാം യഥാർഥത്തിൽ ആയിരിക്കേണ്ടവർ ആയിത്തീരൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ