അൽപം ഐസ് എടുക്കട്ടേ?
രാവിലെ ഉറക്കമെണീറ്റ് പുറത്തേക്കുള്ള വാതിൽ തുറക്കുന്പോൾ കൺപീലികൾ ഐസ് മൂടുന്ന അനുഭവം. ഒാർക്കുന്പോൾ കൊതി തോന്നുന്നുണ്ടോ. റഷ്യയിലെ ഒയ്മ്യാകോണ്‍ എന്ന ഗ്രാമമാണ് തണുപ്പ് ഇഷ്ടപ്പെടുന്നവരെ ആകർഷിക്കുന്നത്. ഇവിടെയാണ് മനുഷ്യവാസമുള്ള സ്ഥലത്ത് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയിട്ടുള്ളത്. വീടിനു പുറത്തിറങ്ങിയാൽ മഞ്ഞിൽ മൂടിപ്പോകുന്ന ഈ ഗ്രാമത്തിൽ ആർക്കും മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല.

കണ്ണിലെ ഇമകൾ വരെ തണുത്തുറയുന്ന തണുപ്പാണ് ഒയ്മ്യാകോണിൽ‍. മൈനസ് 71 ഡിഗ്രി സെൽഷ്യസ് ആണ് നിലവിലെ റെക്കോഡ്. വെറും 500 പേരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. തണുത്തുറഞ്ഞ മീനുകൾ, റെയ്ൻ ഡിയറിന്‍റെ തണുത്തുറഞ്ഞ കരൾ, കുതിരയുടെ രക്തം തണുത്തുറഞ്ഞത് ഇവയൊക്കെ ആണ് സാധാരണ ഭക്ഷണം.

ആരെങ്കിലും മരിച്ചാൽ സംസ്കരിക്കണമെങ്കിൽ ആദ്യം ഐസ് മൂടിക്കിടക്കുന്ന മണ്ണിൽ തീയിടണം. എന്നിട്ടു വേണം മണ്ണ് കുഴിക്കുവാൻ. വാഹനങ്ങളുടെ എൻജിൻ ഓഫ് ചെയ്യാറില്ല. ഓഫ് ചെയ്താൽ ബാറ്ററി നശിക്കുകയും സ്റ്റാർട്ട് ആകാതെ വരികയും ചെയ്യുന്നു. തണുത്തുറഞ്ഞ മഞ്ഞിനടിയിൽ ഉള്ള വെള്ളത്തിലെ മത്സ്യങ്ങളെ പിടിക്കുന്നതും റെയിൻ ഡിയറുകളെ വേട്ടയാടുന്നതിനുമൊക്കെ ധാരാളം വിദേശികൾ ഇവിടെയെത്തുന്നു.

സോനു തോമസ്