കൃത്യം നാലുമണിക്ക് ഭീകരമായ സൈറണ് മുഴങ്ങി. ’കരടി’ എന്നാണ് അതിനു തടവുകാർ ഇട്ടിരിക്കുന്ന പേര്. എല്ലാവരും ചാടിയെഴുന്നേറ്റു. അവസാനത്തെ ആളാകാൻ പാടില്ലല്ലോ. ശുചിമുറിയിലെത്തുംവരെ ആരുടെയും ഉറക്കച്ചടവ് വിട്ടുമാറിയിരുന്നില്ല. വലിയ രണ്ടു ബേസിനുകൾ, എടുത്തുപയോഗിക്കാവുന്ന ഏതാനും ഷവറുകളും. കാലുകൾ കഴുകാൻ ഏതാനും കൽപ്പാത്രങ്ങൾ. തിരക്കിനിടയിൽ ഇടിച്ചിടിച്ച് ഇവയുടെ അടുത്തെത്തണം. സോപ്പിന്റെ ആവശ്യമേയില്ല.
****
ഇനിയാണ് ബെഡ്ഡുകൾ ശരിയാക്കേണ്ടത്. ഒരു ഭയങ്കര കാര്യമാണത്. തടങ്കൽപാളയത്തിലെ അച്ചടക്കം എന്ന ക്രൂരമായ വിഡ്ഡിത്തത്തിന്റെ പരമകാഷ്ഠയാണത്.
ഒരു ചാക്ക് കച്ചി ഉരുണ്ടിരിക്കും. അതിനെ കൃത്യമായ ദീർഘചതുരാകൃതിയിലാക്കണം ഞങ്ങൾ; ഒരു സിഗരറ്റുകൂടുപോലെ. എന്റെ സഹതടവുകാരനെ സഹായിക്കവേ ഞാനതുകണ്ട് അതിശയിച്ചുപോയി. ഒളിപ്പിച്ചുവച്ചിരുന്ന കൃത്യമായ അളവിലുള്ള കാർഡുബോർഡ് കഷണങ്ങളും പട്ടികകളും ആളുകൾ പുറത്തെടുത്തു. ഒരാൾ ചാക്കിലുള്ള ഒരു തുളയിലൂടെ കോലിട്ടുകുത്തി കച്ചി എല്ലായിടത്തും എത്തിക്കുന്നു. മറ്റൊരാൾ ചാക്കിനുമുകളിൽ ഒരു പലകകൊണ്ടമർത്തി ’ബെഡ്’ പരത്തുന്നു.
അതിനുമുകളിലെ തുണി വീതിപ്പാടിന് 60 സെന്റിമീറ്റർ വരാവുന്നതുപോലെ മടക്കി ഇരുപതു സെന്റിമീറ്റർ ബെഡിൽനിന്നു താഴ്ന്നുകിടക്കണം. സ്കെയിൽ ഉണ്ട്. തലയണയിൽനിന്ന് താഴേക്കുവന്ന് ബെഡ്ഡിലൂടെ അതിന്റെ കീഴറ്റത്താണ് ഈ 20 സെന്റിമീറ്റർ! ഈ വിരിയിലെ വെള്ളയും നീലയും വരകൾക്കു സമാന്തരമായി വരുന്നതുപോലെ വേണം പുതപ്പു മടക്കിവയ്ക്കാൻ. തലയണ വയ്ക്കുന്നതിനുമുണ്ട് നിയമങ്ങൾ. ഓരോ ബെഡ്ഡും ഒരുപോലെ തോന്നിക്കണം.
ഒരു ശൂന്യമനസിന്റെ വൃത്തികെട്ട ഭ്രാന്ത്! എന്നാൽ കഷ്ടം എന്താണെന്നോ? ഞാനതു പറയാം. കുറച്ചുകഴിഞ്ഞപ്പോൾ ഈ കളി കളിക്കാൻ എനിക്കും ഉത്സാഹമായി!
***
കാപ്പി! രണ്ടു വലിയ അലുമിനിയം ബക്കറ്റുകൾ തുള്ളിത്തുളുന്പി കാപ്പി. തടവുകാർ അലുമിനിയം കപ്പുകളുമായി വരിനിന്നുകഴിഞ്ഞു. പുതിയ തടവുകാർക്ക് പക്ഷേ കാപ്പിയില്ല. അവർക്കു കപ്പുകളും ഇല്ല. അടുക്കളയിൽ അവരുടെ പേരുകൾ ഇതുവരെയും ചേർത്തിട്ടില്ല. ഞങ്ങൾക്കു റൊട്ടിയും കിട്ടിയില്ല.
"ഓരോ ദിവസത്തേക്കുമുള്ള റേഷൻ റൊട്ടി ഉച്ചകഴിഞ്ഞാണു വിതരണംചെയ്യുന്നത്.’ ആരോ പറഞ്ഞു.
ഞാൻ എപ്പോഴാണു ഭക്ഷണം കഴിച്ചത്? അതെ 24 മണിക്കൂർ മുന്പ്, വ്യൂർസ്ബുർഗിൽവച്ച്.
"എല്ലാവരും പുറത്ത്!’ രാവിലത്തെ കാപ്പിക്കുള്ള സമയം വളരെ ഹ്രസ്വമാണ്. വൃത്തിയാക്കാനുള്ളവരൊഴികെ എല്ലാവരും പുറത്തുകടന്നു. തുടയ്ക്കലും കഴുകലും തൂത്തുവാരലും തുടങ്ങി. മറ്റുള്ളവർ ബാരക്കുകൾക്കുമുന്പിൽ നിൽക്കണം; നഗ്നപാദരായോ സോക്സുകൾ ധരിച്ചോ.
പ്രഭാതം വിടർന്നു. മഴയാണ്. മുടി വടിച്ച എന്റെ തലയിൽ തണുത്ത കാറ്റടിക്കുന്പോൾ ഞാൻ മരവിച്ചുപോവുകയാണ്.
"ഇത് എല്ലായ്പോഴും ഇങ്ങനെയാണ്.’ ഒരാൾ പറഞ്ഞു. ’1800 അടി ഉയർന്ന ഈ സ്ഥലത്ത് ബവേറിയയിൽ പതിവുള്ളതുപോലെ തണുത്ത കാറ്റ് ആഞ്ഞുവീശിക്കൊണ്ടിരിക്കും.’
***
സൈറണ് "കരടി’ വീണ്ടും മുരളാൻ തുടങ്ങിയിരിക്കുന്നു. "തലയെണ്ണാനായി പോയി വരി നിൽക്കൂ.’ ബാരക്കുകൾക്കിടയിൽനിന്നു തടവുകാരുടെ നിരകൾ പ്രധാനതെരുവിലെത്തി മുന്നോട്ടു നീങ്ങി. എന്തൊരു കൃത്യത! നവാഗതർ ഇക്കൂട്ടത്തിൽ പെടുകയില്ല. അവരുടെ എണ്ണമെടുക്കുന്നത് ഇപ്പോഴല്ല. ഇത്തരം പൊതു കണക്കെടുപ്പിൽപെടാൻ ഞങ്ങൾ യോഗ്യരല്ല! മാർച്ചു ചെയ്യാനോ പാടാനോ ജോലികൾ ചെയ്യാനോ ഞങ്ങൾ പഠിച്ചിട്ടില്ല.
ഏതായാലും രണ്ടു ബാരക്കുകൾക്കിടയിലുള്ള തെരുവിൽ ഞങ്ങൾ നിരയൊപ്പിച്ചുനിന്നു. ഒരു നാസിപ്പോലീസുകാരൻ എണ്ണിത്തുടങ്ങി. എന്തിനിങ്ങനെ നിൽക്കുന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ. മുക്കാൽ മണിക്കൂർ കഴിഞ്ഞുകാണും. തടവുകാർ ഗ്രൂപ്പുകളായി ജോലിക്കുപോകുന്നതിന്റെ ശബ്ദം. ’പകൽമുറി’യിലേക്കു പോകാൻ ഞങ്ങൾക്കും സമ്മതംകിട്ടി.
പഴക്കക്കാരായ തടവുകാർക്കാണു പുതിയ തടവുകാരെ മെരുക്കുന്നതിനുള്ള ചുമതല. രേഖകൾ സൂക്ഷിക്കുന്ന ക്ലാർക്ക് (തടവുകാരനാണ് അയാളും) ഞങ്ങളെ വിളിച്ചു. അവരുടെ നേതാവ് (നാലു ബാരക്കുകളുടെ ചുമതല അയാൾക്കാണ്.) ഞങ്ങളെ ഒരിടത്ത് ഒന്നിച്ചുകൂട്ടി. തുടക്കമെന്ന നിലയിൽ ഓരോരുത്തർക്കുംകിട്ടി മുഖമടച്ചുള്ള കനത്ത ഓരോ അടി.
"ഇതൊക്കെ നിങ്ങൾ പരിചയപ്പെടണം. അല്ലെങ്കിൽ നിങ്ങൾ നശിച്ചു. അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ പറയുന്നത്. ഇവിടെയുള്ള പകുതിപ്പേർ എന്റെ കൈകളിലൂടെ കടന്നുപോയവരാണ്. അവരിൽ കുറെപ്പേരെങ്കിലും ഇപ്പോൾ ജീവിച്ചിരിക്കുന്നതിന് എന്നോടു നന്ദി കാണിക്കേണ്ടതാണ്.’
തീർത്തും അരസികനല്ല അയാൾ. പറയുന്നത് ആത്മാർഥമാണെന്നു തോന്നുന്നു. അഭ്യസ്തവിദ്യനാണ് അയാൾ. പ്രാപ്പിടിയൻ കഴുകന്റെ ചുണ്ടുകളെ ഓർമിപ്പിക്കുന്ന മൂക്ക്. ’ഒരു സ്വിസ് എഴുത്തുകാരൻ. "ആരോ പറഞ്ഞു.’ ഹ്യൂഗോ ഗുഡ്മാൻ എന്നാണ് അയാളുടെ പേര്. ഈ ക്യാന്പിലെ ഏറ്റവും പൊതുസമ്മതനായ ബാരക്ക് ലീഡർ. ഇടിക്കാൻ വിരുതൻ.’
"പ്രധാന കാര്യം എന്താണെന്നു വച്ചാൽ നിന്നെ വലിയ ആളായി കരുതരുത്. കിടക്ക കൃതൃമായി മടക്കിവയ്ക്കുക, നന്നായി പാടുക, നന്നായി മാർച്ച് ചെയ്യുക. മറ്റെല്ലാം നിന്റെ ഇഷ്ടംപോലെ.’
ക്യാന്പിന്റെ പ്രവർത്തനരീതി ഹ്യൂഗോ വിശദീകരിക്കുകയാണ്. ഓരോ തടവുകാരനും പ്രത്യേക ദിനചര്യയുണ്ട്. നാസി പോലീസുകാർ മേലന്വേഷകരാണ്. എന്തെങ്കിലും തെറ്റിപ്പോയാൽ ഇടിച്ചു ശരിപ്പെടുത്തുക അവരുടെ ചുമതലയിൽപ്പെടും. അയാളുടെ കീഴിൽ 30 ബാരക്ക് തലയാളർ. അവർക്കു കീഴിൽ നാല് "മുറിത്തലയാളർ.' ഓരോ ബാരക്കിലും നാലു "മുറി’കൾ വീതമാണല്ലോ ഉള്ളത്.
"മൂന്നു നാലാഴ്ചകൾ നിങ്ങൾ എന്റെകൂടെ കഴിയണം. അതോടെ നിങ്ങൾ ക്യാന്പിലെ ജീവിതത്തിനു പ്രാപ്തരാകും. നിങ്ങളെ ബാരക്കിലേക്ക് അയയ്ക്കും.’ എന്നോട് അയാൾ വ്യക്തമാക്കി: ’നിന്നെ അയയ്ക്കുന്നത് അച്ചന്മാരുടെ ബാരക്കിലേക്കാണ്. നിനക്കവിടെ പണിയൊന്നുമില്ല. നിന്റെ ഭക്ഷണം കൂടുതൽ മെച്ചപ്പെട്ടതാണ്. ഉച്ചകഴിഞ്ഞ് ഉറങ്ങാം. ദിവസം മുഴുവൻ പ്രാർഥിക്കാം. ദിവസേന റേഷനായി വീഞ്ഞും കിട്ടും.
****
"കടന്നുപോ ഇവിടന്ന്!’ ഹ്യൂഗോ എന്റെ ചെവിയിലേക്ക് അലറുന്നു. ഒപ്പം ദേഹത്തു പതിച്ച തൊഴി ഞാൻ എങ്ങോട്ടു പോകണം എന്നു ദിശ കാണിച്ചുതന്നു. ഞാൻ മിന്നൽവേഗത്തിൽ സ്ഥലംവിട്ടു, ഒരു ശുചിമുറിയിൽ അപ്രത്യക്ഷനായി. ഒരു നിമിഷംകൊണ്ട് അതു സംഭവിച്ചു.
"നിൽക്ക്.’ ഒരു കല്പന മുഴങ്ങി. മനുഷ്യർ ഓടുന്നതിന്റെയും കസേരകൾ തട്ടിവീഴുന്നതിന്റെയും ശബ്ദം പെട്ടെന്നു നിലച്ചു. ശ്മശാന മൂകത പരന്നു. ഹ്യൂഗോയുടെ സ്വരം ഉയർന്നു: "ഒന്നാം നന്പർ മുറി.’ അവിടെനിന്ന് ആരൊക്കെ സ്ഥലത്തുണ്ടെന്നു നോക്കുകയാണ്. മുട്ട പുഴുങ്ങുന്ന ഒരാളെപ്പറ്റി എന്തോ പറയുന്നതു ഞാൻ കേട്ടു.
ക്ഷണനേരംകൊണ്ട് ഞാൻ പാന്റ്സ് താഴ്ത്തി ആകെയുള്ള അഞ്ചു ടോയ്ലറ്റുകളിൽ ഒന്നിൽ ഇരുപ്പുറപ്പിച്ചു. തന്റെ പരുക്കൻ ശബ്ദത്തിൽ ഹ്യൂഗോ വിളിച്ചുപറയുന്നതു ഞാൻ കേട്ടു: "ചോദ്യം ചെയ്യലിനു ഹാജരാകാൻ പോയി, സാർ.’ തോക്കിൽനിന്ന് ഉണ്ട വർഷിക്കുംപോലെയുള്ള ഒരു ഉത്തരം.
ഇനി മറ്റൊരാൾക്ക് ആ സ്ഥാനത്തു നിൽക്കാം; എനിക്കുള്ള ശിക്ഷ ഏറ്റുവാങ്ങാം. കാപ്പിപ്പാത്രത്തിൽ കറ പറ്റിയിരിപ്പുണ്ടാകും. അതല്ലെങ്കിൽ പിച്ചാത്തിയുടെ മൂർച്ച ഇടത്തേക്കു തിരിഞ്ഞായിരിക്കും വച്ചിട്ടുണ്ടാകുക, വലത്തേക്കു വയ്ക്കുന്നതിനു പകരം.
തുടർന്ന് ഒരിക്കൽക്കൂടി "നിൽക്ക്’ എന്ന അട്ടഹാസം ഞാൻ കേട്ടു. മേലന്വേഷകർ പോകുകയാണ്. അയാൾ ശുചിമുറിയിലും ഒരു നോട്ടം പായിക്കുമോ? കൈമുട്ടുകൾ കാൽമുട്ടുകളിൽവച്ച്, തല കൈകൾകൊണ്ടു പൊതിഞ്ഞു ഞാൻ കുനിഞ്ഞിരുന്നു. ’ശുചിമുറിയിൽ മാത്രമേ നിങ്ങൾ ചാടിയെഴുന്നേറ്റ് അറ്റൻഷനായി നിൽക്കേണ്ടതായി ഇല്ലാത്തതുള്ളു’ എന്നു ഹ്യൂഗോ പറഞ്ഞിരുന്നു.
ടോയ്ലറ്റിന്റെ വാതിൽ ഉൗക്കോടെ തുറന്നു ഭിത്തിയിൽ ഇടിച്ചു. ഞാൻ നോക്കിയതേ ഇല്ല. ഹ്യൂഗോയുടെ മുകളിലുള്ള ഉദ്യോഗസ്ഥനാണ്. അയാൾ ഒരു നിമിഷം ശങ്കിച്ചുനിന്നിട്ട് സ്ഥലംവിട്ടു, ’തന്തയില്ലാത്തവർ’ എന്നയാൾ പിറുപിറുക്കുന്നുണ്ടായിരുന്നു.
"മണ്ടൻ കളിക്കരുത്.’ ഞാൻ നന്ദി പറയാൻ ശ്രമിക്കുന്പോൾ ഇതായിരുന്നു ഹ്യൂഗോയുടെ ഉപദേശം. ’വ്യായാമത്തിന്റെയോ അലക്കിയ തുണി വാങ്ങുന്നതിന്റെയോ സമയമാണെങ്കിൽ, എല്ലാവരുടെയുംകൂടെ പോവുക. ഈ മുറിയിൽ പരമാവധി കുറച്ചുസമയം മാത്രം ചെലവഴിക്കുക.’
മേലന്വേഷകന് എന്റെ തുന്പൊന്നും കിട്ടാതെ, അയാൾ ആ ശ്രമം ഉപേക്ഷിച്ചു.
****
"കാപ്പൂ, താനെവിടെയാ?’
" ഇതാ, ഇവിടെ.’ പ്രസന്നവും ദൃഢവുമായ ഒരു സ്വരം മുഴങ്ങി. പെട്ടെന്നുതന്നെ വാതിൽ കടന്ന് സന്തോഷവാനായ ഒരു ചെറുപ്പക്കാരൻ മുന്പിലെത്തി. അയാളെ ഒറ്റ നോട്ടത്തിൽതന്നെ ആരും സ്നേഹിച്ചുപോകും. അയാൾ സ്വയം പരിചയപ്പെടുത്തി. ’ഹൈന്റിക് സേറൻ. കപ്പുച്ചിൻ വൈദികനാണ്.’
"കാപ്പൂ, നീ ആകുലപ്പെടാതെ. നിന്നോടു പറയാൻ കാത്തിരുന്ന കാര്യം എന്താണെന്നോ?’
"എന്താ?’
"സ്വർഗത്തിൽ ഇപ്പോൾതന്നെ ധാരാളം അച്ചന്മാർ ഉള്ളതുകൊണ്ട് നീ പെട്ടെന്ന് അങ്ങോട്ടുപോകാൻ തുനിയണ്ട.’
"ശരി. അവരിൽ കുറേപ്പേരെങ്കിലും നിന്നെപ്പോലെയാണെങ്കിൽ അക്കാര്യം ഞാൻ പരിഗണിക്കാം. ഈ പുതിയ കുട്ടികളെ പുറത്തുകൊണ്ടുപോവുക. അവർ ഓടുകയും ചാടുകയും പാടുകയും ചെയ്യട്ടെ. ദിവസം മുഴുവൻ ഇവിടെ കുത്തിയിരിക്കാനോ? പുറത്തിറങ്ങി നടക്ക്.’
"നമുക്കു പോകാം’, കാപ്പു കല്പിച്ചു.
ഹ്യൂഗോയുടെ തൊഴി വാങ്ങിച്ചുകൊണ്ട് അവസാനത്തെ ആളും പുറത്തേക്കു കുതിച്ചു.
****
"പുതുതായി വന്നവർക്കാണ് അക്കങ്ങളും ത്രികോണങ്ങളും," ക്ലർക്ക് മുറിയിലേക്കു വന്നത് ഇങ്ങനെ പറഞ്ഞുകൊണ്ടാണ്. എനിക്ക് ആറിഞ്ചു നീളമുള്ള രണ്ടു തുണിക്കഷണങ്ങൾ കിട്ടി. അവയിൽ 25487 എന്ന സംഖ്യ കറുത്ത മഷിയിൽ അച്ചടിച്ചിരുന്നു. ചെമന്ന നിറത്തിലുള്ള രണ്ടു ത്രികോണങ്ങളും ഒപ്പം കിട്ടി. ത്രികോണങ്ങളുടെ ഓരോ വശത്തിനും നാലിഞ്ചു നീളമുണ്ടായിരുന്നു.
"ഇപ്പോൾതന്നെ അതു തുന്നിച്ചേർക്കണം. സംഖ്യയും ത്രികോണവും ഷർട്ടിന്റെ ഇടതുവശത്തും പൈജാമയുടെ വലതുവശത്തുമാണു തുന്നിച്ചേർക്കേണ്ടത്.
മറ്റു തടവുകാർ ഞങ്ങളെ സഹായിച്ചു. ഒരാൾ സൂചിയുമായി വന്നു. നൂൽ ഉണ്ടാക്കുന്ന വിധം ഒരാൾ കാണിച്ചുതന്നു: അയാൾ മേശക്കത്തികൊണ്ട് പുറങ്കുപ്പായത്തിന്റെ തുന്നൽ വിടർത്തി ഒരു നൂൽ വലിച്ചെടുത്തു.
കൈപ്പണിയിൽ ഞാൻ അത്ര മോശക്കാരനല്ലെങ്കിലും ഈ തുന്നൽ ഒട്ടും എളുപ്പമായിരുന്നില്ല. ഞാൻ വിയർത്തുകുളിച്ചു. ഷർട്ടോ പൈജാമയോ മേശപ്പുറത്തു കിടക്കുകയായിരുന്നെങ്കിൽ എളുപ്പമായേനെ. എന്നാൽ കൈയിൽ പിടിച്ചുകൊണ്ടു തുന്നുക!
****
തുന്നുന്നതിനിടയ്ക്ക് ഞാൻ ചില കണക്കുകൂട്ടലുകൾ നടത്തി. അതുകൊണ്ട് എന്റെ ഏകാഗ്രത വർധിച്ചില്ല എന്നതാണു വാസ്തവം. എന്റെ നന്പർ 25487! ഇപ്പോൾ ഡാഹാവിൽ 12,000 അന്തേവാസികൾ കാണും. ഏതാനും ആയിരങ്ങൾ സ്വതന്ത്രരായിക്കാണും. അതായത് 10,000 തടവുകാർ ഇവിടെവച്ചു മരണമടഞ്ഞിട്ടുണ്ട്.
"ഓ, പാവം മനുഷ്യൻ!’ എന്റെ അയൽക്കാരൻ പറഞ്ഞു."മറ്റെല്ലാവരും പോയി പല പണികളും ചെയ്തുകഴിഞ്ഞു.’ ഒരു പച്ച ത്രികോണമാണ് അയാൾ തുന്നിച്ചേർക്കുന്നത്. "പ്രഫഷണൽ ക്രിമിനൽ’ എന്നാണു പച്ചയുടെ അർഥം. കറുപ്പിന്റെ അർഥം ജോലിചെയ്യാൻ മടിയനും അന്തർമുഖനും. ഒരു പിങ്ക് ത്രികോണവും തങ്ങളുടെ കൂടെയുണ്ട്. സ്വവർഗാനുരാഗി എന്നർഥം. അയാൾ നേരത്തേ നാസിപ്പോലീസുകാരനായിരുന്നു. ആ ജോലി രാജിവച്ചതേ അയാൾ അറസ്റ്റിലായി, ഈ പിങ്ക് ത്രികോണവും കൊടുത്തു! യഹൂദർക്ക് ഓരോ മഞ്ഞ ത്രികോണം കൂടി കൊടുത്തു. രണ്ടും കൂട്ടിത്തുന്നുന്പോൾ ആറു മൂലകളുള്ള ദാവീദിന്റെ നക്ഷത്രമായി മാറും. പോളണ്ടുകാർ ത്രികോണത്തിൽ മഷി കൊണ്ട് "പി’ എന്ന അക്ഷരവും ചെക്കു ദേശക്കാർ ’ടി’ അക്ഷരവും എഴുതിച്ചേർക്കണം.
****
പിന്നെയും പുതിയ ആളുകൾ എത്തിച്ചേർന്നു. അവരിൽ ഒരാൾ ലക്സംബർഗ്കാരനാണ്. മാർസർ നോപ്പെന്നിയുമായി ഞാൻ വേഗം പരിചയപ്പെട്ടു; ഗുഡ്മാന് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.
****
"റൊട്ടി റേഷൻ’
നാലുപേർക്കാണ് ഒരു റൊട്ടി. നല്ല ക്വാളിറ്റി റൊട്ടിയാണ്. ഏകദേശം 750 ഗ്രാം വരും. അത് വളരെയധികമുണ്ടെന്ന് എനിക്ക് അന്നു തോന്നിയില്ല. കാരണം അതായിരുന്നു അക്കാലത്തു ഞങ്ങളുടെ മുഖ്യഭക്ഷണം. അതിന്റെ അഞ്ചിലൊന്നുകൊണ്ട് ജീവൻ നിലനിർത്താമെന്ന് ഞാൻ പഠിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
"മൂന്നു പേർക്കുള്ള റൊട്ടിയാണ് വൈദികർക്ക്!’
എനിക്ക് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.
"അതു ശരിയാകാൻ വഴിയില്ല!’ ഞാൻ കാപ്പുവിനോടു പറഞ്ഞു. "നമ്മൾ അതും അംഗീകരിക്കില്ല.'
"ശ്ശ്. ദൈവത്തെ പ്രതി'. ഞങ്ങളതു നാലായി മുറിച്ചു. കുറച്ച് ഇന്നു വരുന്ന പുതിയ ആളുകൾക്കായി മാറ്റിവച്ചു. കാരണം അവർക്ക് ആദ്യദിവസം റൊട്ടി ഇല്ലല്ലോ.
"അവർ നമുക്ക് എന്തെങ്കിലും ഉപകാരം ചെയ്യുമെന്നു കരുതുന്നുണ്ടോ?' കാപ്പു പറഞ്ഞു."നോക്കൂ. ഇവിടെ ആയിരത്തിലേറെ അച്ചന്മാരുണ്ട് ഇപ്പോൾ. അതായത് പത്തിലൊരാൾ. അവർക്ക് വളരെ സ്വാധീനം ചെലുത്താൻ കഴിയും, ഇത്രയേറെ പോളണ്ടുകാർ ഉള്ളപ്പോൾ. അതുകൊണ്ടാണ്, അച്ചന്മാരെ പ്രത്യേകം ബാരക്കുകളിൽ ആക്കിയിരിക്കുന്നത്. അവർക്ക് "പ്രത്യേക’ പരിഗണനയും അതിന്റെ പേരിൽ തന്നെ. മറ്റു തടവുകാരിൽ അവരെക്കുറിച്ചു വെറുപ്പു ജനിപ്പിക്കുകയാണു ലക്ഷ്യം. അങ്ങനെ അവരെ മാനസികമായി തകർക്കുക.’ എനിക്ക് കാര്യങ്ങൾ മനസിലായി വരുന്നതേ ഉള്ളൂ.
****
നാലാം നന്പർ മുറിയിൽവച്ച് ഒരു സംഗീതക്ലാസുണ്ട്.
ഞങ്ങൾ ക്യാംപ് ഗീതങ്ങൾ പഠിക്കണം. അർഥശുന്യമായ പൊട്ടപ്പാട്ടുകൾ. ഒരു വണ്ടി പോളണ്ടുകാർ എത്തിയിട്ടുണ്ട്. ഒരക്ഷരം മനസിലാകാത്തതുകൊണ്ട് അവർക്കു പാട്ടുപഠിക്കുക അസാധ്യമാണ്.
പെട്ടെന്ന് ഭയചകിതമായ ഒരു വിളി. മേലന്വേഷകൻ വരുന്നു എന്ന മുന്നറിയിപ്പാണ്. അയാൾ സൈക്കിളിൽ എത്തിക്കഴിഞ്ഞു. അകത്തു കയറി, ഞങ്ങൾ ഓരോരുത്തരും എങ്ങനെ പാടുന്നുവെന്ന് വായിൽ നോക്കുകയാണ് അയാൾ.
എന്റെ അടുത്തുള്ള പോളണ്ടുകാരന് 60 വയസു കാണും. അയാൾ ചുണ്ടുചലിപ്പിക്കുന്നതേ ഉള്ളൂ. അയാൾക്കു പാട്ടു പഠിക്കാൻ കഴിഞ്ഞിട്ടില്ല. ഭയംകൊണ്ടു ശബ്ദം പുറത്തുവരാത്തതാകും. മേലന്വേഷകൻ നെരിപ്പോടിൽ കൽക്കരി ഇളക്കാൻ ഉപയോഗിക്കുന്ന ഇരുന്പുവടി വലിച്ചെടുത്ത് ആ പാവത്തിന്റെ മുടിയെല്ലാം വടിച്ച തലയിൽ അടിക്കാൻ തുടങ്ങി. ഏതാനും അടി കഴിഞ്ഞപ്പോൾ രക്തം ചിതറി തെറിച്ചു.
അതുവരെ ഞാൻ പാട്ടുപുസ്തകത്തിൽ മാത്രം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അനിയന്ത്രിതമായ ഒരു കോപാവേശം എന്നിലുയർന്നു.
അയാളുടെ കഴുത്തിനു ചാടിപ്പിടിക്കാൻ എനിക്കു തോന്നി. പക്ഷേ ധൈര്യമെല്ലാം ചോർന്നതുപോലെ. അതോ എന്റെ യുക്തിയാണോ വിജയിച്ചത്? ഞാൻ തലയുയർത്തി ആ രാക്ഷസനെ തുറിച്ചുനോക്കി. എനിക്കു തീർത്തും അപരിചിതമായ പൈശാചിക ലോകവുമായുള്ള ഏറ്റുമുട്ടലായിരുന്നു അത്. പരക്ലേശസുഖം എന്താണെന്ന് എനിക്കു വേഗം മനസിലായി.
അയാൾ എന്റെ നോട്ടത്തോടു പ്രതികരിച്ചു. അടിനിർത്തി അയാൾ പൈശാചികമായ ഒരു ചിരി ചിരിച്ചു. "ആഹാ, ഈ മാന്യൻ പ്രതിഷേധിക്കുകയാണ്, അല്ലേ?’ ഒരു നിമിഷം കഴിഞ്ഞ്, "കൊള്ളാം. നമ്മൾ ഇതിനു മുന്പ് കണ്ടിട്ടുണ്ട് അല്ലേ?’
അയാൾ എന്റെ അരയ്ക്കു പിടിച്ചുയർത്തി കറക്കി, ആ പാവം പോളണ്ടുകാരന്റെ മേൽ എടുത്തിട്ടു. ഞങ്ങൾ ഒരു അലമാരയിൽ ചെന്നിടിച്ചു. അതു പിന്നോട്ടു മറിഞ്ഞു വീണു. ചെന്നു വീണിടത്തുതന്നെ ഞാൻ കിടന്നു; ഒരു പേശി പോലും ചലിപ്പിക്കാതെ. എന്റെ തലയ്ക്കു മുകളിൽ ഒരു ഷൂ പതിക്കാൻ പോകുന്നതായി എനിക്കു തോന്നി.
"ഞാൻ പറയുകയാണ്. നീ പാടുന്നോ?'
സാവധാനം പാട്ട് ആരംഭിച്ചു:
"എൻഗൃഹത്തിൽ നിന്നുമേറെ ദുരെയാണു ഞാൻ;
ഏറെയേറെ ദൂരെയാണു ഞാൻ...’
ആ വെളുത്ത മൃഗം മുറിയിൽനിന്നു പോയി; വന്നതു പോലെ തന്നെ. (തുടരും)...
തടവറ സ്മരണകൾ / ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം