മലയാള സിനിമയ്ക്കു പ്രതീക്ഷയുടെ കാഹളം മുഴങ്ങി. ഈ മാസം 25 മുതൽ തിയറ്ററുകൾ വീണ്ടും പ്രദർശന സജ്ജമാകുന്നു. ഒരുപെട്ടി നിറയെ ചിത്രങ്ങളാണ് കഴിഞ്ഞ രണ്ടു വർഷക്കാലമായി തിയറ്ററിലെത്താൻ കാത്തിരിക്കുന്നത്. ഇതിനിടയിൽ ഒടിടി പ്ലാറ്റ്ഫോമുകൾ നിരവധി ചിത്രങ്ങൾക്കു പ്രദർശനത്തിന് അവസരമൊരുക്കിയിരുന്നെങ്കിലും തിയറ്ററിൽതന്നെ റിലീസ് ചെയ്യാൻ തയാറെടുക്കുന്നത് സൂപ്പർ താരങ്ങൾ മുതൽ പുതുമുഖങ്ങളുടെവരെ സിനിമകൾ. അതുകൊണ്ടു തന്നെ നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറന്നാലും മലയാള സിനിമയ്ക്കു പ്രതീക്ഷയുടെ നാളെകളാണ് മുന്നിലുള്ളത്.
ഇളവുകളിൽ പ്രതീക്ഷ
രണ്ടാം ലോക്ഡൗണിൽ എല്ലാം വീണ്ടും നിശ്ചലമായപ്പോഴാണ് സിനിമാമേഖലയ്ക്കും പായ്ക്കപ് പറഞ്ഞത്. ഇടക്കാലത്ത് ചിത്രീകരണത്തിന് ഉപാധികളോടെ അനുമതി ലഭിച്ചപ്പോൾ മുടങ്ങിക്കിടന്ന ചിത്രങ്ങൾ വീണ്ടും തുടർന്നു. ഒപ്പം ഒരുപിടി പുതിയ ചിത്രങ്ങൾക്കൂടി ആരംഭിക്കുകയും ചെയ്തു. 50 ശതമാനം മാത്രം പ്രേക്ഷകരുമായി വീണ്ടും തിയറ്ററുകൾ തുറക്കാനാണ് സർക്കാർ നിർദേശം വന്നിരിക്കുന്നത്. സമീപകാലത്ത് മിനിസ്ക്രീനുകളിൽ സിനിമ കണ്ടു ശീലമായ പ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് ആകർഷിക്കാനുള്ള വക അണിയറയിൽ ഒരുങ്ങുന്നത്. രണ്ടുഡോസ് പ്രതിരോധ വാക്സീൻ എടുത്തവർക്കാണ് പ്രവേശനം. എസി പ്രവർത്തിപ്പിക്കാൻ അനുമതി നൽകിയതിനൊപ്പം സെക്കൻഡ് ഷോയ്ക്കും അനുമതി ലഭിച്ചത് പ്രേക്ഷകരെ ആകർഷിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രവർത്തകർ. വരുംദിവസങ്ങളിൽ കൂടുതൽ ഇളവുകൾ ലഭിക്കുന്നതോടെ തിയറ്ററുകളിലെ ആഘോഷനാളുകൾ തിരികെയെത്തും എന്നു കരുതുന്നു.
അന്യ സംസ്ഥാനങ്ങളിൽ സജീവം
തമിഴ്നാട്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ദിവസങ്ങൾക്കു മുന്‍പുതന്നെ തിയറ്ററുകൾ സജ്ജമായി. പുതിയ തമിഴ് ചിത്രങ്ങൾ റിലീസായില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമിൽ മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ വരും ദിവസങ്ങളിൽ തിയറ്ററിലെത്തും. ധനുഷ് നായകനായ കർണൻ, കാർത്തിയുടെ സുൽത്താൻ, സൂര്യയുടെ സൂരാരെ പൊട്ര്, ആര്യയുടെ സർപ്പട്ടൈ പരന്പരൈ എന്നീ ചിത്രങ്ങളും തിയറ്ററിൽ വീണ്ടും റിലീസ് ചെയ്യും. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവി, കഴിഞ്ഞ ദിവസം റിലീസായ ശിവകാർത്തികേയന്റെ ഡോക്്ടർ എന്നീ ചിത്രങ്ങൾ പ്രേക്ഷകരെ വീണ്ടും തിയറ്ററിലക്കെത്തിച്ചു. തമിഴ്നാട്ടിലെ തിയറ്ററിലെ പ്രേക്ഷകരുടെ പ്രതികരണം കേരളത്തിലും പ്രതീക്ഷ നൽകുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റൽ സ്ട്രീമുകളിലും കാഴ്ചാനുഭവത്തിന്റെ പൂർണത ലഭിക്കുന്നില്ലെന്നത് പ്രേക്ഷകരെ കൊട്ടകയിലേക്കു തിരികെ എത്തിക്കും.
പുതിയ പ്രതീക്ഷയോടെ മലയാളം
പെട്ടന്നുണ്ടായ പ്രതിസന്ധിയുടെ ഒരു ആലസ്യവുമില്ലാതെയാണ് ഇപ്പോൾ മലയാള സിനിമാ മേഖല സജീവമായിരിക്കുന്നത്. ഇക്കാലത്ത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സിനിമ നിർമാണത്തെ താങ്ങി നിർത്തി. തിയറ്ററുകളിലേക്കെത്താൻ വലിയ മുതൽ മുടക്കിലൊരുക്കിയ കുഞ്ഞാലിമരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, പത്തൊന്‍പതാം നൂറ്റാണ്ട് മുതൽ ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രങ്ങളും കാത്തിരിക്കുന്നു. ജനപങ്കാളിത്തത്തോടെ ചിത്രീകരിക്കേണ്ട ഷാജി കൈലാസ്- പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ കടുവ, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ്, സുരേഷ് ഗോപി- ജോഷി ടീമിന്റെ പാപ്പൻ, ബ്ലസിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് ചിത്രീകരണം പുനരാരംഭിക്കുവാനുള്ളത്. വരുംദിവസങ്ങളിൽ ഈ സിനിമകളും കാമറയിൽ പതിയുമെന്നു സിനിമ വൃത്തങ്ങൾ പറയുന്നു.
അണിയറയിലെ വന്പന്മാർ
കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കേരളത്തിൽ ചിത്രീകരണം ആരംഭിക്കുകയും തിയറ്ററുകൾ തുറക്കാനുള്ള സാധ്യതയും തെളിഞ്ഞതോടെ ഒരുപി ടി വന്പൻ പ്രോഡക്്ടുകളും മികച്ച കൂട്ടുകെട്ടിന്റെ സിനിമകളുമാണ് ചിത്രീകരണം ആരംഭിച്ചത്. ആശിർവവാദ് സിനിമാന്പിന്റെ ബാനറിൽ ആന്റണി പെരുന്പാവൂർ നിർമിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി പോസ്റ്റ്പ്രൊഡക്ഷൻ സ്റ്റേജിലാണ്. മോഹൻലാലും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയ താരനിരയും ഒപ്പമെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി അൽഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡും ആലുവയിൽ ചിത്രീകരണം ആരംഭിച്ചു. നയൻതാരയാണ് നായിക. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. നവാഗത സംവിധായിക റത്തീന സംവിധാനം ചെയ്യുന്ന പുഴുവിൽ മമ്മൂട്ടിയും പാർവതിയും കേന്ദ്രകഥാപാത്രങ്ങളാകുന്നു. പുഴുവും ചിത്രീകരണം പുരോഗമിക്കുകയാണ്. റാഫി - ദിലീപ് കൂട്ടുകെട്ടിലെ വോയ്സ് ഓഫ് സത്യനാഥനും ഉടൻ ആരംഭിക്കും. ദൃശ്യം രണ്ടിനു ശേഷം മോഹൻലാൽ ജീത്തു ജോസഫുമായി വീണ്ടും ഒന്നിച്ച ട്വൽത്ത് മാൻ ഷൂട്ടിംഗ് പൂർത്തിയാക്കി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും തമിഴ് നടൻ അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റിന്റെ രണ്ടാം ഘട്ട ചിത്രീകരണം മുംബൈയിൽ പുരോഗമിക്കുകയാണ്. ജോണ്‍ ലൂഥർ എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്കു കടക്കുന്ന ജയസൂര്യ ഇതിനോടകം കത്തനാർ എന്ന ചിത്രത്തിലും ഭാഗമായി.
ഏറെ നാളിനു ശേഷം ഒന്നിക്കുന്ന സത്യൻ അന്തിക്കാട് - ജയറാം ഹിറ്റ് കൂട്ടുകെട്ടിന്റെ പുതിയ ചിത്രവും ഉടൻ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. മീരാ ജാസ്മിൻ ഇടവേളയ്ക്കു ശേഷം നായികയായി എത്തുന്ന ചിത്രം ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ രചിക്കുന്നു. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം. സംവിധായകൻ ജിസ് ജോയിയുമായി നാലാമത് ഒന്നിക്കുന്ന ആസിഫ് അലി ചിത്രം പൂർത്തിയാക്കി. ആസിഫ് ഇപ്പോൾ സിബി മലയിലിന്റെ കൊത്ത് എന്ന സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിലാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഉടുന്പും വിധിയും റിലീസിനു തയാറാകുന്പോൾ അനൂപ് മേനോൻ, പ്രകാശ് രാജിനൊപ്പമുള്ള വരാൽ, തമിഴ് നടൻ അർജുൻ നായകനാകുന്ന വിരുന്ന് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കാനുണ്ട്.
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന കഥാപാത്രങ്ങളാകുന്ന എം. പത്മകുമാറിന്റെ പത്താം വളവ്, ഓപ്പറേഷൻ ജാവാക്കു ശേഷം തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന സൗദി വെള്ളയ്ക്ക, ബിബിൻ ജോർജ് നായകനാകുന്ന രാജീവ് ഷെട്ടിയുടെ തിരിമാലി, അരുണ്‍ ഡി. ജോസിന്റെ ജോ, വൈശാഖിന്റെ പുതിയ ചിത്രമായ നൈറ്റ് ഡ്രൈവ്, കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന തേര്, ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം, രാജീവ് കുമാറിന്റെ ബർമൂട, വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ, അബാം മൂവീസിന്റെ ബാനറിൽ ഷീലു ഏബ്രഹാം നിർമിച്ച് സാഗർ ഹരി സംവിധാനം ചെയ്യുന്ന വീകം എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇത് മലയാള സിനിമയുടെ തിരിച്ചുവരവാണ്.
ഗൗതം റാം