സൂര്യന്റെ പൊൻകിരണങ്ങളേറ്റ് തൊടിയിലെ തുന്പപ്പൂക്കളും പൂവാംകുരുന്നിലയും ഉണരുകയാണ്. ചന്ദ്രരശ്മികൾ വിടർന്ന ആന്പലുകൾക്കു മേൽ പൂശുന്നത് ചന്ദനസുഗന്ധം. ഇനിയും വറ്റാത്ത ഭൂമിയുടെ കാരുണ്യംപോലെ കിഴക്കുനിന്ന് ചിങ്ങക്കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. കാതോർത്തു നോക്കുക, അമൃതവാഹിനിയായ കാറ്റിൽ ഇങ്ങനെയൊരു ഓണപ്പാട്ടിന്റെ ഈരടികൾ കേൾക്കുന്നില്ലേ ?
ഓണമേ നീയൊരു സ്വപ്നം മലനാടിന്റെ ഓമനസ്വപ്നം....ഓണം സുഖപര്യവ സായിയായ ഒരു സ്വപ്നം തന്നെയാണ്.
മണ്ണിൽ പൊന്നു വിളയിച്ച, ചെളിമണ്ണിൽ കാലൂന്നി ജീവിച്ച ശുദ്ധമനസുള്ള കർഷകരുടെ നാടായിരുന്നു കേരളം. അവരുടെ ആത്മാവിനെ തൊട്ടുണർത്തുന്ന ഉത്സവമായിരുന്നു ഓണം. പ്രകൃതിയും മനുഷ്യനും തമ്മിൽ തീക്ഷ്ണമായ ബന്ധം നിലനിന്നിരുന്ന കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ് ഇത്. മഹാബലി നാടുവാണ കാലത്ത് എന്നും തിരുവോണമായിരുന്നു. കള്ളവും ചതിയും പൊളി വചനങ്ങളില്ല. കള്ളപ്പറയും ചെറുനാഴിയുമില്ല... മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ, മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുംമുന്പ് സ്വർണകിരീടം ഉൗരിവച്ച് നമ്രശിരസ്കനായി ഇരുന്നവേളയിൽ ഒരു അപേക്ഷയേ വാമനനു മുന്നിൽ വച്ചുളളൂ. ’’വർഷത്തിലൊരിക്കൽ പ്രജകളെ കാണുവാൻ എനിക്കു മലയാളനാട്ടിലെത്തണം’’. ചിങ്ങമാസത്തിലെ തിരുവോണനാളിൽ പ്രിയപ്പെട്ടവരെ വന്നു കാണുവാൻ മഹാവിഷ്ണു അനുവദിക്കുകയും ചെയ്തു. ഈ ഐതിഹ്യത്തിൽ നാടും ജനതയും എല്ലാം മറന്ന് ഒരുമയോടെ ആഘോഷിക്കുന്ന ഉത്സവം. കേവലം ഒരു മിത്തിൽ ഹൃദയം അർപ്പിച്ച് ലോകമലയാളികൾ ആഘോഷിക്കുന്ന മറ്റൊരു ഉത്സവം വേറെയുണ്ടാകില്ല.
നെൽപ്പാടങ്ങളും കൊയ്ത്തും വിതയും ഓണപ്പാട്ടുകളും ഓർമയിലേക്കു മായുന്പോഴും ഓണത്തിനിന്നും പച്ചമണ്ണിന്റെ നനുത്ത മണമുണ്ട.് പൗരാണികകാലത്ത് ഓണാഘോഷം ആചാരങ്ങളോടും ചിട്ടവട്ടങ്ങളോടുംകൂടി ആയിരുന്നു. ആ പാരന്പര്യത്തിലെ ചില ഏടുകൾ ഇങ്ങനെ..
ആടി അറുതി
പഞ്ഞമാസമാണ് കർക്കിടകം. കർക്കടത്തിൽ വീട്ടിൽ കുടിയിരിക്കുന്നത് ജ്യേഷ്ഠ ഭഗവതിയാണ്. മൂദേവിയായ ജ്യേഷ്ഠ ഭഗവതിയെ പുറത്താക്കി ചിങ്ങമാസത്തിലെ ശ്രീദേവിയെ വരവേൽക്കുന്നത് കർക്കിടകത്തിലെ അവസാന സന്ധ്യയിലാണ്. ആടി അറുതി നാൾ വീടു മുഴുവൻ അടിച്ചു വാരണം, മാറാല നീക്കണം, പറന്പ് വൃത്തിയാക്കണം. ഒരു വർഷക്കാലമായി ഉപയോഗിച്ച പഴയ ചട്ടിയും പൊട്ടിയ കലവും പഴകിയ ചൂലും ദൂരെ വലിച്ചെറിയണം. വീട് തൂത്തുതുടച്ചശേഷം സന്ധ്യക്കാണ് ആടി അറുതി ചടങ്ങ്. പഴയ ഒരു മുറത്തിൽ പഴയ വട്ടിയും കലവും ചപ്പ് ചവറുകളുമിട്ട് പുറത്ത് എറിഞ്ഞുകളയണം. ചവറുകൾ വലിച്ചെറിഞ്ഞശേഷം തിരിഞ്ഞുനോക്കാതെ വേണം വീട്ടിൽ കയറുവാൻ. തിരിഞ്ഞു നോക്കിയാൽ ചേട്ട ഒപ്പം വരുമെന്നാണ് വിശ്വാസം. ചേട്ടയെ പുറത്താക്കിയ ശേഷം കുളിച്ച് ശുദ്ധമായ ശേഷം പൂമുഖത്ത് നിലവിളക്ക് കത്തിക്കും. ചിങ്ങമാസത്തിൽ പുതുപുത്തൻ പാത്രങ്ങളും കലങ്ങളും മുറങ്ങളുമൊക്കെ വേണം.
പൂവുകൾക്കു പുണ്യകാലം
ചിങ്ങവെയിലിൽ മുറ്റത്തും തൊടിയിലും എത്ര വർണങ്ങളുള്ള പൂക്കളാണ് വിടരുന്നത്. മുക്കുറ്റി, ചെത്തി, മന്ദാരം, തുന്പ, രാജമല്ലി, ശംഖുപുഷ്പം, അരളി... ഓണവരവ് അറിയിച്ച് ഓണപ്പുല്ലും ഓണത്തുന്പിയും എത്തും. ഓണപ്പൂക്കളിൽ മുത്തമിട്ട് സ്വർണച്ചിറകുകളുള്ള തുന്പികൾ പറക്കും.
ആകാശപ്പൊന്നാലിൻ ഇലകളെ ആയത്തിൽതൊട്ടെ വരാം.... വലിയ മരക്കൊന്പിൽ ഉൗഞ്ഞാൽ കെട്ടും. ഇക്കാലത്തേതുപോലെ ഉൗഞ്ഞാൽ കെട്ടുവാൻ വടം ഇല്ലാതിരുന്ന കാലത്ത് വാട്ടിയ ഓലയും വഴുതയും പിണച്ചുകെട്ടിയാണ് ഉൗഞ്ഞാൽ കെട്ടിയിരുന്നത്.
അയൽക്കാരൊക്കെ ഒന്നു ചേരുന്ന വേള. എല്ലാ വീടുകളിലും ഉൗഞ്ഞാൽ കെട്ടിയിടും. ഒരു വീട്ടിൽ ആടിക്കഴിഞ്ഞാൽ സംഘമായി അടുത്ത വീടുകളിലേക്കു പുറപ്പെടും. ഉൗഞ്ഞാലാടുന്പോൾ കൊറിക്കാൻ കൈയിൽ ഉപ്പേരിയും ശർക്കരവരട്ടിയും ഒക്കെ കാണും.
അത്തം മുതൽ മുറ്റത്ത് പൂക്കളമൊരുങ്ങും. അത്തം പത്തിന് പൊന്നോണം. മുറ്റത്ത് ചാണകം മെഴുകി അതിൽ ഓരോ നാളും ഓരോ വളയമായി പൂക്കൾ നിരത്തും. ആദ്യ വളയത്തിൽ തുന്പപ്പൂവ് നിർബന്ധം. തുളസി, കാശിപ്പൂവ്, അരിപ്പൂവ്, ശംഖുപുഷ്പം തുടങ്ങിയവയും ഉണ്ടാവണം. മധ്യകേരളത്തിൽ വാമനപൂജ പ്രധാനമാണ്. പൂക്കളത്തിൽ തൃക്കാക്കര അപ്പനെ പ്രതിഷ്ഠിച്ച് അട നേദിക്കും. അത്തം മുതൽ പൂക്കളമിടുന്ന വീടുകളിൽ മാത്രമേ മഹാബലി എഴുന്നള്ളൂവെന്നാണ് വിശ്വാസം. ഏഴര വെളുപ്പിനുണർന്ന് കുട്ടികളും സ്ത്രീകളും പൂവട്ടികളുമായി തൊടികളിലേക്കിറങ്ങും. "പൂവേ പൊലി പൂവേ.....’ എന്ന പൂവിളിയുമായാണ് മുറ്റത്തും വേലിപ്പടർപ്പുകളിലും പൂത്തുലയുന്ന പൂക്കൾ അടർത്തിയെടുക്കുക.
ഉത്രാടപ്പാച്ചിൽ
ഉത്രാടനാൾ തിരക്കിന്റെ ദിനമാണ്. അച്ചാറുകളും പുളിശേരിയും തയാറാക്കണം, പച്ചക്കറികൾ അരിഞ്ഞു വയ്ക്കണം. പലവ്യഞ്ജനങ്ങൾ അരച്ചും പൊടിച്ചും എടുക്കണം. രാത്രി ഉറക്കമിളച്ചാണ് വിഭവങ്ങൾ തയാറാക്കുക. ദിവസങ്ങൾ മുന്പുതന്നെ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയവ തയാറാക്ക ും. തിരുവോണദിവസം സ്ത്രീകൾ സദ്യയൊരുക്കുന്ന തിരക്കിലായിരിക്കും. അതിനാൽ ഉത്രാട സന്ധ്യക്കുതന്നെ പൂക്കൾ ഇറുത്ത് വാഴയിലയിൽ വെള്ളം തളിച്ചുവയ്ക്കും. വീട് തൂത്ത് വൃത്തിയാക്കുവാനും പശുവിനെ അഴിച്ചുകെട്ടുവാനും സമയമില്ലാത്തതുകൊണ്ടാവും തിരുവോണത്തിനു വീട് തൂത്തു വൃത്തിയാക്കരുതെന്നും പശുവിനെ അഴിച്ചുകെട്ടരുതെന്നും വിശ്വാസം നിലനിന്നിരുന്നു.
തൊഴുത്തിൽ നിറയെ പുല്ലും വെള്ളവും ഉത്രാടനാൾ കരുതലായുണ്ടാകും. ഉത്രാടത്തലേന്നുതന്നെ വീട് വൃത്തിയാക്കും. മുതിർന്നവർ പകിട്ടുള്ള ഓണക്കോടി നൽകും. മക്കൾ അച്ഛനമ്മമാര്ക്കും ബന്ധുക്കൾക്കും നൽകുന്ന സ്നേഹസമ്മാനം കൂടിയാണ് ഓണക്കോടി. മഞ്ഞക്കോടിയണിഞ്ഞ കുട്ടികൾ മുറ്റത്തും തൊടിയിലും പാറിപ്പാറി നടക്കും. ഓണക്കോടി ഉടുത്തുവേണം സദ്യ ഉണ്ണാൻ.
തൂശനില മുറിച്ചു വച്ചു..... തുന്പപ്പൂ ചോറു വിളന്പി. കുടുംബാംഗങ്ങളെല്ലാവരും ചമ്രം പടിഞ്ഞിരുന്നാണ് ഉണ്ണുക.
പഴയ വറുതിക്കാലങ്ങളിൽ തിരുവോണത്തിനാണ് അവിയലും പരിപ്പും പപ്പടവും പായസവും കൂട്ടി വയറുനിറയെ ചോറുണ്ടിരുന്നത്. ഇഞ്ചി, നാരങ്ങ, മാങ്ങ, കിച്ചടി, തോരൻ, അവിയൽ, ഓലൻ, കാളൻ പായസം ഉൾപ്പെടെ സമൃദ്ധമായ സദ്യ. മുൻകാലങ്ങളിൽ ഉത്രാടം മുതൽ ചതയം വരെ ഓണസദ്യയുണ്ടാവും. എങ്കിലും തിരുവോണ സദ്യതന്നെ പ്രധാനം.
തലപ്പന്ത്, കുട്ടിയും കോലും, കിളിത്തട്ട് തുടങ്ങിയ കളികൾ. അയൽക്കാരെല്ലാംകൂടി ഒഴിഞ്ഞ പറന്പുകളിലും പാടങ്ങളിലുമാണ് ഓണക്കളികൾ. വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമപ്പുറം ഓണം സ്നേഹത്തണലിലെ കൂടിച്ചേരലാ യിരുന്നു. അതിന്റെ പൊന്നലകൾ മലയാളികൾ എവിടെയൊക്കയുണ്ടോ അവിടെയൊക്കെ ബാക്കിയുണ്ട്.
എസ്.മഞ്ജുളാദേവി