ടണല്‍ നമ്പര്‍ 33 ശാന്തം, പക്ഷേ...
അജിത് ജി. നായർ
Sunday, May 18, 2025 12:07 AM IST
മലനിരകളും വിജനപ്രദേശങ്ങളുമൊക്കെ ദുരൂഹകഥകൾക്ക് ഇടമായി മാറുന്നത് സാധാരണമാണ്. കാര്‍പ്പാത്തിയന്‍ മലനിരകളും ഡ്രാക്കുളയും തന്നെ ഏറ്റവും നല്ല ഉദാഹരണം.
മലനിരകളുടെ നിഗൂഢ സ്വഭാവവും പ്രകൃതിയുടെ ഭീതിപ്പെടുത്തുന്ന ശാന്തതയുമാവാം ഇത്തരം കഥകൾക്കു കാരണം. അവിടം പശ്ചാത്തലമാക്കി പ്രേതകഥകൾ സൃഷ്ടിക്കാൻ എഴുത്തുകാർക്കു പ്രചോദനമാകുന്നതും ഇതുതന്നെ. വന്യമായ മലനിരകളാല്‍ സമ്പന്നമാണ് ഹിമാചല്‍ പ്രദേശിലെ ഷിംല. "ക്യൂന്‍ ഓഫ് ഹില്‍സ്' എന്നാണ് ഷിംലയുടെ വിശേഷണംതന്നെ. ദുരൂഹകഥകൾക്കും ഇവിടെ പഞ്ഞമില്ല.
പാളിയ പദ്ധതി
ഇങ്ങനെ കുപ്രസിദ്ധി നേടിയ ഒരു സ്ഥലമാണ് ഷിംലയിലെ ബരോഗ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ടണല്‍ 33. ഒന്നേകാല്‍ നൂറ്റാണ്ട് മുമ്പ് തുടങ്ങുന്നതാണ് ഈ ടണിലിന്റെ ചരിത്രം. കൃത്യമായി പറഞ്ഞാല്‍ 1898ല്‍, പ്രദേശത്തു നിശ്ചിത കാലയളവിനുള്ളില്‍ ഒരു ടണല്‍ നിര്‍മിക്കാനായി അന്നു റെയില്‍വേ എൻജിനിയര്‍ കേണല്‍ ബരോഗിനെ അധികൃതർ ചുമതലപ്പെടുത്തുക യായിരുന്നു. വലിയ തയാറെടുപ്പിനും പഠനത്തിനുമൊടുവിൽ ടണൽ നിര്‍മാണം തുടങ്ങി.
രണ്ടു വശത്തുനിന്നും ഒരേ സമയം പണിയാരംഭിച്ച് മധ്യഭാഗത്ത് ഇരു തുരങ്കങ്ങളും കൂട്ടിമുട്ടിക്കുകയായിരുന്നു കേണല്‍ ബരോഗിന്റെ മനസിലുണ്ടായിരുന്ന പദ്ധതി. എന്നാല്‍, സാങ്കേതിക സംവിധാനങ്ങൾ കുറവായിരുന്ന അക്കാലത്ത് ബരോഗിന്റെ കണക്കുകൂട്ടല്‍ ചെറുതായി പാളി. ടണലിന്റെ ഇരുവശവും തമ്മില്‍ കൂട്ടിമുട്ടിയില്ല.
ശിക്ഷയും വിധിയും
പദ്ധതി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബരോഗിനെ സർക്കാർ ജോലിയില്‍നിന്നു നിർദയം പുറത്താക്കി. അദ്ദേഹത്തിനു പിഴ ശിക്ഷ വിധിക്കുകയും ചെയ്തു. തൊഴിലാളികളും കടുത്ത അമര്‍ഷത്തിലായിരുന്നു. നാണക്കേടും അപമാനവും ബരോഗിനെ കടുത്ത വിഷാദത്തിലേക്കു നയിച്ചു. നായയുമൊത്തു പതിവായി രാത്രിയില്‍ നടക്കാന്‍ പോവാറുണ്ടായിരുന്ന ബരോഗ് ഒരു രാത്രിയില്‍ ഈ ടണലിനു മുമ്പില്‍ വച്ച് സ്വയം വെടിയുതിർത്തു മരിച്ചു.
ടണലുമായി അദ്ദേഹത്തിനുള്ള ബന്ധം കണക്കിലെടുത്ത് മൃതദേഹം പണിതീരാത്ത തുരങ്കത്തിനു സമീപംതന്നെ സംസ്കരിച്ചു. ഇതിനു ശേഷം 1903ല്‍ എച്ച്.എസ്. ഹെര്ലിംഗ്ടണ് എന്നൊരു എൻജിനിയറാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
എന്നാല്‍, ബരോഗിന്റെ ആത്മാവ് ആ പ്രദേശത്തുണ്ടെന്നാണ് ഒരു വിഭാഗം നാട്ടുകാർ വിശ്വസിക്കുന്നത്. കേണല്‍ ബരോഗുമായി സാദൃശ്യമുള്ള ഒരു രൂപത്തെ ടണലില്‍ കാണാറുള്ളതായും ഇവർ പ്രചരിപ്പിക്കുന്നു. ശൂന്യമായ ടണലിനുള്ളില്‍ ആരോ നടന്നു പോവുന്നതിന്റെ ശബ്ദവും സംസാരവും കേൾക്കാറുണ്ടെന്ന കഥകൾകൂടിയാകുന്പോൾ ആളുകൾക്കു പേടി തോന്നാൻ മറ്റൊന്നും വേണ്ടല്ലോ. എങ്കിലും ഈ പ്രേതം ആരെയും ഉപദ്രവിക്കില്ലെന്നും ശാന്തതയാണ് ഇതിന്റെ പ്രത്യേകതയെന്നും അവർ പറയുന്നു. എന്തായാലും ടണൽ നന്പർ 33 കാഴ്ചക്കാർക്ക് കൗതുകവും വിരുന്നുമാണ്.