നിറങ്ങളുടെ ചൈതന്യത്തിന് ഒരു കഥ പറയാനുണ്ട്
സീമ മോഹന്‍ലാലൽ
Saturday, June 7, 2025 7:19 AM IST
മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്മ മറന്നുപോകും. ഒാൺലൈനിൽ ചൈതന്യ വരച്ച
ചിത്രങ്ങൾ കണ്ട മാഷ് അവളെ കാണാൻ നേരിട്ടെത്തി.
രണ്ടു വയസുമുതൽ അവൾ നിറങ്ങൾക്കു പിന്നാലെയായിരുന്നു. നിറമുള്ള പത്രത്താളുകളും പുസ്തകങ്ങളുമൊക്കെ എവിടെ കണ്ടാലും കൊച്ചു ചൈതന്യ അതു കൈക്കലാക്കും. പിന്നെ ആ വര്ണചിത്രങ്ങളിലൂടെ തലോടും.
പേനയോ പെന്‍സിലോ കിട്ടിയാല്‍ പേപ്പറില്‍ നിറയെ കുത്തിവരയ്ക്കും. അന്ന് അതൊക്കെ കണ്ടിട്ടും എറണാകുളം പറവൂര്‍ തത്തപ്പിള്ളി ഞായപ്പള്ളത്ത് വീട്ടില്‍ ചന്ദ്രകുമാറിനും ഭാര്യ സ്വപ്നയ്ക്കും പ്രത്യകതയൊന്നും തോന്നിയല്ല. ഈ പ്രായത്തിൽ കുട്ടികൾ ഇങ്ങനെയൊക്കെ ആണെന്ന് അവർ കരുതി.
എന്നാൽ, ഒാരോ വയസ് പിന്നിടുന്പോഴും നിറങ്ങളോട് ഇഷ്ടം കൂടിക്കൂടി വന്ന ചൈതന്യ ഇന്ന് എല്ലാവരെയും വിസ്മയിപ്പിക്കുകയാണ്, തന്റെ ചിത്രങ്ങളിലൂടെ. ചൈതന്യ വരച്ച ചിത്രങ്ങൾകണ്ട് പലരും അഭിനന്ദിച്ചു തുടങ്ങിയതോടെ സാന്പത്തിക പരാധീനതകൾ വകവയ്ക്കാതെ മകൾക്കു വരയ്ക്കാനുള്ള ചായക്കൂട്ടുകളും കാൻവാസുകളുമൊക്കെ വാങ്ങാനുള്ള നെട്ടോട്ടത്തിലാണ് മാതാപിതാക്കൾ. പറവൂര്‍ ഗവ.ബോയ്സ് എച്ച്എസ്എസിലെ പത്താം ക്ലാസുകാരി ചൈതന്യയ്ക്കു വര ഹരമായ കഥകൾ.
റംലത്ത് ടീച്ചര്‍
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ത്തന്നെ ചൈതന്യ നന്നായി വരച്ചു തുടങ്ങിയിരുന്നു. തത്തപ്പിള്ളി സിജിഎച്ച്എസില്‍ നാലാം ക്ലാസിലെ സയന്‍സ് നോട്ട് ബുക്കില്‍ വരച്ച ചിത്രങ്ങളാണ് ചൈതന്യയ്ക്കു വഴിത്തിരിവായത്. സയന്‍സ് ക്ലാസില്‍ കാറ്റിനെക്കുറിച്ചും മത്സ്യങ്ങളെക്കുറിച്ചുമൊക്കെ പഠിപ്പിക്കുമ്പോള്‍ ഉത്തരത്തിന് അടുത്തായി ചൈതന്യ മത്സ്യത്തിന്റെയും കാറ്റില്‍ ആടുന്ന വൃക്ഷങ്ങളുടെയുമൊക്കെ ചിത്രങ്ങള്‍ വരച്ചു. ചിത്രങ്ങളുടെ മനോഹാരിത കണ്ട് റംലത്ത് ടീച്ചര്‍ ഹെഡ്മാസ്റ്ററെയും മറ്റ് അധ്യാപകരെയും കാണിച്ചുകൊടുത്തു.
എല്ലാവരും ചൈതന്യയെ അഭിനന്ദിച്ചു. മലയാള പത്രങ്ങളിലെ കുട്ടികളുടെ പംക്തിയില്‍ ചൈതന്യ വരച്ച രണ്ടു പടങ്ങള്‍ അച്ചടിച്ചു വന്നതോടെ ആത്മവിശ്വാസമേറി. തുടര്‍ന്ന് രണ്ടു ചിത്രരചനാ മത്സരങ്ങള്‍ക്കായി ചൈതന്യയുടെ പേരു നല്കിയതും റംലത്ത് ടീച്ചര്‍ തന്നെയായിരുന്നു.
പറവൂര്‍ പുല്ലംകുളം സ്കൂളില്‍ കര്‍ക്കടക മാസത്തോട് അനുബന്ധിച്ചു നടന്ന ചിത്രരചനാ മത്സരത്തിലായിരുന്നു ആദ്യമായി പങ്കെടുത്തത്.
ചിത്രരചനയിലെ ആ തുടക്കക്കാരിക്ക് വാട്ടര്‍ കളര്‍ വിഭാഗത്തില്‍ അന്നു പ്രോത്സാഹന സമ്മാനം ലഭിച്ചു. തുടര്‍ന്ന് പൂത്തുകാട് സ്കൂളിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ വാട്ടര്‍ കളര്‍ ചിത്രരചനാ മത്സരത്തില്‍ മൂന്നാം സ്ഥാനം. പിന്നെ മത്സരങ്ങളും സമ്മാനങ്ങളും ഒരു പതിവായി.
ചിത്രരചന പഠിക്കാതെ
ചിത്രരചന പഠിക്കാതെയായിരുന്നു ചൈതന്യ മത്സരങ്ങളിലൊക്കെ പങ്കെടുത്തു സമ്മാനങ്ങള്‍ നേടിയിരുന്നത്. വൈകാതെ വീടിനു സമീപം തത്തപ്പിള്ളി ജവഹര്‍ ലൈബ്രറിയില്‍ ചിത്രരചന പഠിക്കാന്‍ ചേര്‍ന്നു. സാരികള്‍ക്കും മറ്റും ചെയ്യുന്ന ഡിസൈനാണ് ഒരു വര്‍ഷക്കാലം അവിടെ പഠിച്ചത്.
കൊറോണയുടെ വരവോടെ പഠനം നിലച്ചു. ഏഴാം ക്ലാസില്‍ എത്തിയപ്പോള്‍ ചന്ദ്രകുമാര്‍ മകളെ ചിത്രരചന പഠിക്കാൻ വീണ്ടും ചേര്‍ത്തെങ്കിലും പൂര്‍ത്തിയാക്കാനായില്ല. എങ്കിലും ചൈതന്യ വരച്ചുകൊണ്ടിരുന്ന് എട്ടാം ക്ലാസില്‍ കൈതാരത്തുള്ള മറ്റൊരു ചിത്രകലാധ്യാപകന്റെ അടുക്കൽ വീണ്ടും പഠനത്തിനു വിട്ടു.
പക്ഷേ, അവിടെ എത്താനായി 300 രൂപ ഓട്ടോക്കൂലി വേണ്ടിയിരുന്നു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ ചന്ദ്രകുമാറിന് ആ തുക അത്ര എളുപ്പമായിരുന്നില്ല. കുറെ ദിവസം പോയി. അച്ഛന്റെ ബുദ്ധിമുട്ട് മനസിലാക്കിയ ചൈതന്യതന്നെ ആ പഠനം വേണ്ടെന്നുവച്ചു.
കൺമുന്നിൽ വരുന്നതെന്തും
കണ്മുന്നില് കാണുന്നതെന്തും ചൈതന്യ വരയ്ക്കും. ഇടയ്ക്കു യുട്യൂബ് നോക്കി ചായക്കൂട്ടുകള്‍ സംയോജിപ്പിക്കുന്നതൊക്കെ പഠിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം പറവൂര്‍ ഗവ.ബോയ്സ് എച്ച്എസ്എസില്‍ ചൈതന്യ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നു. നൂറോളം ചിത്രങ്ങൾ പ്രദർശിപ്പിച്ചു. വായനാദിനത്തിലും സ്കൂളിലെ മറ്റു കുട്ടികള്‍ക്കൊപ്പം ചിത്രപ്രദര്‍ശനം നടത്തി. റിയലിസ്റ്റിക് ചിത്രങ്ങള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ടം.
ധാരാളം സീനറികളും വരച്ചിട്ടുണ്ട്. കല്ലിന്റെ ദൃശ്യം പ്രതിഫലിക്കുന്ന വിധം വാട്ടര്‍ കളറില്‍ ചെയ്ത ചിത്രം, അക്രിലിക്കിലുള്ള സീനറി, കഥകളി... ഈ ചിത്രങ്ങളോടു പ്രത്യേകം പ്രിയമുണ്ട്. ഓയില്‍, അക്രിലിക്, വാട്ടര്‍ കളര്‍, പെന്‍സില്‍ എന്നിവയെല്ലാം ഇന്ന് ചൈതന്യയുടെ കൈയ്ക്കു വഴങ്ങും.
അധ്യാപകനും വിസ്മയം
മകളുടെ ചിത്രരചനാ പഠനം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്ന വിഷമത്തിലായിരുന്നു ചന്ദ്രകുമാറും സ്വപ്നയും. അങ്ങനെ കഴിഞ്ഞ വര്‍ഷം ടി.ആര്. രവി എന്ന ചിത്രകലാ അധ്യാപകനു കീഴില്‍ ഓണ്‍ലൈന്‍ ചിത്രരചന ക്ലാസിനു ചേര്‍ത്തു. ഓയില്‍ പെയിന്റിംഗ് ആണ് പഠിക്കുന്നത്.
വര്‍ഷങ്ങളായി അധ്യാപന രംഗത്തുള്ള രവി മാഷിനെപ്പോലും ചൈതന്യയുടെ ചിത്രങ്ങൾ വിസ്മയിപ്പിച്ചു. ഒരു തുടക്കക്കാരിയുടെ ചിത്രങ്ങളുടെ മികവ് ഒാൺലൈനിൽ കണ്ട രവി മാഷ് ചൈതന്യയെ നേരില്‍ കാണാന്‍ വീട്ടിലെത്തി. ഇപ്പോള്‍ എല്ലാ ഞായറാഴ്ചകളിലും ഇദ്ദേഹം ഒരു മണിക്കൂര്‍ ചൈതന്യയ്ക്കു വീട്ടില്‍ വന്ന് ക്ലാസെടുക്കുന്നുണ്ട്.
അഭിനന്ദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും
പറവൂരില്‍ നവകേരള സദസ് നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പെന്‍സില്‍ ഡ്രോയിംഗ് വരച്ച് ചൈതന്യ സമ്മാനിച്ചിരുന്നു. മനോഹരമായിരിക്കുന്നുവെന്നു പറഞ്ഞ് മുഖ്യമന്ത്രി അന്ന് ചൈതന്യയെ അഭിനന്ദിച്ചു.
കേരളാ ഗ്രോ ഓണ്‍ലൈന്‍ വിപണനത്തിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ചൈതന്യ അന്നു സമ്മാനദാനത്തിന് എത്തിയ കൃഷിമന്ത്രി പി. പ്രസാദിനും സീനറി വരച്ചു സമ്മാനിച്ചു. സ്കൂള്‍ ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ ഐ.എം. വിജയന്, മന്ത്രി പി. രാജീവ് എന്നിവര്‍ക്കെല്ലാം ചൈതന്യ ചിത്രങ്ങള്‍ വരച്ചു സമ്മാനിച്ചിട്ടുണ്ട്.
പ്രതിസന്ധിയുടെ കരിനിഴൽ
അച്ഛനു കെട്ടിടം പണിയില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഈ കുടുംബത്തിന്റെ ആശ്രയം. എറണാകുളം ജില്ലയിലെ അടുത്തുള്ള സ്ഥലങ്ങളില്‍ നടക്കുന്ന ചിത്രരചനാ മത്സരങ്ങൾക്ക് അമ്മ സ്വപ്നയാണ് കൊണ്ടുപോകുന്നത്. മത്സരങ്ങളിൽ സമ്മാനവുമായി മടങ്ങുന്ന മകൾക്കൊപ്പം നടന്നുനീങ്ങുന്പോൾ മുറിച്ചുമാറ്റിയ തന്റെ കാലിനു പകരമായുള്ള കൃത്രിമക്കാൽ സമ്മാനിക്കുന്ന അസ്വസ്ഥതകൾ ഈ അമ്മ മറന്നുപോകും.
എല്ലിലെ കാന്‍സര്‍ ബാധയെത്തുടര്‍ന്ന് 23-ാം വയസില്‍ വലതുകാല്‍ മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നയാളാണ് സ്വപ്ന. വയ്പുകാലിന് ഇടയ്ക്കിടെ വേണ്ടിവരുന്ന കേടുപാടു പോക്കലാണ് ഈ കുടുംബത്തിന്റെ മറ്റൊരു ബാധ്യത. നനവു പറ്റിയാൽ കൃത്രിമപാദത്തിനു കേടുവരും. അടുത്തിടെ തുരുന്പിച്ചതോടെ മാറ്റിവയ്ക്കാൻ 8000 രൂപ മുടക്കി.
കാലിലിടുന്ന സോക്സ് സ്ഥിരം ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്നു കീറിപ്പോകും. രണ്ടെണ്ണം വാങ്ങുമ്പോള്‍ 250 രൂപയോളമാകും. എങ്കിലും മകളുടെ സ്വപ്നങ്ങൾക്കൊപ്പം എത്ര ദൂരം നടക്കാനും സ്വപ്ന ഒരുക്കമാണ്. ചിത്രരചനയില്‍ ബിരുദാനന്തര ബിരുദം നേടി ചിത്രകലാ അധ്യാപികയാവുകയാണ് ചൈതന്യയുടെ ഇഷ്ടം. ഒപ്പം വരയ്ക്കാൻ താത്പര്യമുള്ളവരെ സഹായിക്കണമെന്നും.
പ്രളയം വീടു കവർന്നു,ചിത്രങ്ങളും
താന്‍ വരച്ചതില്‍ ഇപ്പോള്‍ അമ്പതോളം ചിത്രങ്ങള്‍ മാത്രമേ കൈയിലുള്ളൂവെന്നതാണ് ചൈതന്യയുടെ ഒരു സങ്കടം. പ്രളയവും പേപ്പറിന്റെ കാലപ്പഴക്കവുമൊക്കെ ചിത്രങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കി.
പ്രളയത്തെത്തുടര്‍ന്ന് വീട് നഷ്ടമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പുനര്‍ജനി പദ്ധതി പ്രകാരം ആസ്റ്റര്‍ മെഡ്സിറ്റി വച്ചു നല്കിയ കൊച്ചുവീട്ടിലാണ് ചൈതന്യയുടെ താമസം. വീട്ടിലെ ഷോക്കേസ് നിറയെ ചൈതന്യയ്ക്കു ലഭിച്ച ട്രോഫികളാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി പറവൂര്‍ ഉപജില്ല കലോത്സവത്തില്‍ ചിത്രരചനയില്‍ ജേതാവാണ് ഈ പതിനാലുകാരി. ആദ്യം വര്‍ഷം ചിത്രരചനയില്‍ രണ്ടാം സ്ഥാനവും കഴിഞ്ഞ രണ്ടു വര്‍ഷമായി വാട്ടര്‍ കളറിന് ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിംഗിന് രണ്ടാം സ്ഥാനവും ചൈതന്യയ്ക്കാണ്.
വിദ്യാരംഗം പരിപാടിയില്‍ എറണാകുളം ജില്ലയില്‍നിന്നു സെലക്ഷന് കിട്ടിയിട്ടുണ്ട്. ഇതിനകം നൂറിലധികം മത്സരങ്ങളിൽ ചൈതന്യ പങ്കെടുത്തു വിജയിച്ചു. ഓയില്‍ പെയിംന്റിഗിനുള്ള സാധനങ്ങള്‍ വാങ്ങാന്‍ മൂവായിരത്തിലേറെ രൂപയായി. കളറും ബ്രഷും കാന്‍വാസുമൊക്കെ വാങ്ങാൻ നല്ല പണച്ചെലവുണ്ട്. പഠനത്തിലും മിടുക്കിയായ ചൈതന്യയ്ക്ക് അധ്യാപകർ ഇടയ്ക്കു കാൻവാസ് വാങ്ങി നൽകാറുണ്ട്. ആരെങ്കിലുമൊക്കെ സഹായിക്കു മെന്ന പ്രതീക്ഷയും ഇവർക്കുണ്ട്.