National
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. നിരോധനം ഉടൻ നടപ്പാക്കണമെന്നാണ് നിർദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ കശാപ്പു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റീസ് വി. ലക്ഷ്മിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. ട
സർക്കാർ നടപടിയെക്കുറിച്ചറിയാൻ കേസ് വീണ്ടും വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദേശം നൽകി. ഹിന്ദു മക്കൾ കക്ഷി യുവജനവിഭാഗം സെക്രട്ടറി കെ. സൂര്യ എന്ന സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.
Kerala
കൊച്ചി: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള 17 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ തലശേരി അഡീഷണല്‍ സെക്ഷന്‍ കോടതിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
മൂന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി റൂബി കെ. ജോസ് ആണ് ഇന്നലെ വിചാരണക്കിടെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കിയിരുന്നു.
2018 ഫെബ്രുവരി 12നാണ് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂരിലെ എസ്.പി. ഷുഹൈബ് (29) കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചായക്കടയില്‍ ഇരിക്കുന്നതിനിടെ ഷുഹൈബിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആകാശ് തില്ലങ്കേരി, പഴയപുരയില്‍ രജില്‍ രാജ്, കൃഷ്ണ നിവാസില്‍ ദീപ്ചന്ദ്, തയ്യുള്ളതില്‍ ടി.കെ. അസ്കര്‍, മുട്ടില്‍വീട്ടില്‍ കെ. അഖില്‍, പുതിയപുരയില്‍ പി.പി. അന്‍വര്‍ സാദത്ത്, നിലാവില് സി. നിജില്‍, പി.കെ. അഭിനാഷ്, എ. ജിതിന്, സാജ് നിവാസില്‍ കെ. സഞ്ജയ്, രജത് നിവാസില്‍ കെ. രജത്ത്, കെ.വി. സംഗീത്, കെ. ബൈജു, കെ.പി. പ്രശാന്ത്, എ.പി. സനീഷ്, മുട്ടില്‍ എ.കെ. സുബിന്, കേളോത്ത് വി. പ്രജിത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.
Kerala
കൊച്ചി: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഇഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സിഎംആര്‍എല്‍ കമ്പനിയും ജീവനക്കാരും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
മാസപ്പടി കേസില്‍ സിഎംആര്‍എല്‍ കമ്പനിക്കെതിരായ ഇഡി അന്വേഷണങ്ങള്‍ റദ്ദാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു. നേരത്തെ കേസില്‍ ചില ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കര്‍ശന നടപടികള്‍ കോടതി തടഞ്ഞിരുന്നു. പുതിയ ഉത്തരവ് വന്നതിനാല്‍ ഈ തടസം നീങ്ങും.
സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കെ.എസ് സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഓഫീസര്‍ അഞ്ജു റേച്ചല്‍ കുരുവിള എന്നിവരാണ് ഇഡി സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നത്.
വീണ വിജയനെ ഇഡി അടുത്ത ദിവസം തന്നെ ചോദ്യം ചെയ്തേക്കും. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ശശിധരന് കര്‍ത്ത ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇഡി സമന്‍സ് അയക്കും. അടുത്ത സമന്‍സ് അയയ്ക്കുന്നതിന് രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സിഎംആര്‍എല്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇഡി എതിര്‍ത്തതോടെ ഈ ആവശ്യവും കോടതി തള്ളി.
ഇല്ലാത്ത സേവനത്തിന് സിഎംആര്‍എല്‍ കമ്പനി എക്സാലോജിക്കിന് 1.72 കോടി രൂപ നല്കി എന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയും അന്വേഷണം ആരംഭിച്ചത്.
Kerala
കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. ബദറൂദ്ദീന്റെ ബെഞ്ചാണ് പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയത്.
മണ്ണാര്‍ക്കാട് എസ്സി എസ്ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പ്രശോഭ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അടക്കം സാങ്കേതിക പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.
എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന് ജാമ്യത്തെ എതിര്‍ത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. പരാതി എത്തിയതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
Kerala
പാലക്കാട്: സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച അട്ടപ്പാടി മധു ആൾക്കൂട്ട കൊലപാതകക്കേസിൽ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതേവിട്ടു. ഇയാൾക്കെതിരായ മതിയായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ. വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിചാരണ കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളിൽ 13 പേർക്കും ഏഴ് വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് നേരത്തെ വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നത്.
2018 ഫെബ്രുവരി 22നായിരുന്നു കേസിനാസ്പദമായ സംഭവം. അട്ടപ്പാടി ചിണ്ടക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകനും മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതുമായ ആദിവാസി യുവാവ് മധുവിനെ (34) അരിയും പലചരക്ക് സാധനങ്ങളും മോഷ്ടിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ കാട്ടിൽ നിന്ന് പിടികൂടിയത്.
ഇരുകൈകളും പിന്നിലേക്ക് കൂട്ടിക്കെട്ടി, നഗ്നനാക്കി അട്ടപ്പാടിയിലെ റോഡിലൂടെ നടത്തിച്ചായിരുന്നു ആൾക്കൂട്ട വിചാരണ. വഴിയിലുടനീളം ക്രൂരമായ മർദ്ദനത്തിനിരയായ മധുവിനെ ഒടുവിൽ പൊലീസ് വണ്ടിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആന്തരിക രക്തസ്രാവത്തെ തുടർന്ന് മധു മരണത്തിന് കീഴടങ്ങുകയായിരുന്നു.
Kerala
കൊച്ചി: സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ അനുമതി തേടി വിദേശ ചരക്കുകപ്പലിലെ ഏഴ് വിദേശ ജീവനക്കാർ കേരള ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി തീരത്ത് കഴിഞ്ഞ വർഷം മേയിൽ മുങ്ങിയ ‘എംഎസ്സി എൽസ-3' എന്ന കപ്പലിലെ ജീവനക്കാരാണ് കോടതിയെ സമീപിച്ചത്.
തങ്ങളെ ഒരു വർഷത്തോളമായി നിയമവിരുദ്ധമായി ഇന്ത്യയിൽ തടഞ്ഞുവച്ചിരിക്കുകയാണെന്നും പാസ്പോർട്ടുകൾ തിരികെ നൽകാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കപ്പലിലെ ക്യാപ്റ്റൻ ഉൾപ്പെടെയുള്ള റഷ്യ, ഉക്രൈൻ, ജോർജിയ, ഫിലിപ്പീൻസ് സ്വദേശികളായ ജീവനക്കാരാണ് ഹർജി നൽകിയത്.
കടൽ മലിനീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ കപ്പലിന്റെ മാസ്റ്റർ ഒഴികെ മറ്റാരെയും എഫ്ഐആറിൽ പ്രതി ചേർത്തിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടും 11 മാസമായി കൊച്ചിയിൽ തുടരാൻ നിർബന്ധിതരാവുകയാണെന്നും ഹർജിയിൽ പറയുന്നു.
ജീവനക്കാരുടെ ഹർജി പരിഗണിച്ച ജസ്റ്റീസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയച്ചു. ഹർജി മേയ് 29ന് കോടതി വീണ്ടും പരിഗണിക്കും. ലൈബീരിയൻ പതാകയുള്ള കപ്പൽ മുങ്ങിയതിനെത്തുടർന്ന് വൻതോതിൽ പരിസ്ഥിതി മലിനീകരണമുണ്ടായതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16ന് മുന്‍പ് വിശദീകരണം നൽകണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്ക നിർമാണശാലയിൽ ഏപ്രിൽ 21നാണ് വൻ സ്ഫോടനമുണ്ടായത്. സംഭവത്തിൽ 17 പേർ മരിച്ചിരുന്നു. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു.
500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണിരുന്നു. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായരെയാണ് അന്വേഷണം നടത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്.
Kerala
എറണാകുളം: പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.
എൻജിഒ യൂണിയൻ ഉൾപ്പെടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്.
20,000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ സാധിച്ചില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.
ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
National
ന്യൂഡൽഹി: മനുഷ്യാവകാശ കമ്മീഷനുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചു ഭിന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. രാജ്യത്തെ മുസ്ലിംകൾക്കെതിരായ ആക്രമണങ്ങളിലും ആൾക്കൂട്ട കൊലപാതകങ്ങളിലും സ്വമേധയാ കേസെടുക്കുന്നതിൽ മനുഷ്യാവകാശ കമ്മീഷനുകൾ പരാജയപ്പെട്ടുവെന്ന് ജസ്റ്റീസ് അതുൽ ശ്രീധരൻ നിരീക്ഷിച്ചപ്പോൾ അത്തരം പൊതുവായ നിരീക്ഷണങ്ങളോടു താൻ യോജിക്കുന്നില്ലെന്ന് ജസ്റ്റീസ് വിവേക് സരണ്‍ വ്യക്തമാക്കി.
മദ്രസകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻഎച്ച്ആർസി) പുറപ്പെടുവിച്ച ചില ഉത്തരവുകൾക്കെതിരേ ടീച്ചേഴ്സ് അസോസിയേഷൻ മദാരിസ് അറേബ്യ സമർപ്പിച്ച ഹർജിയിലാണു വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയ ഇടക്കാല ഉത്തരവുണ്ടായത്.
മദ്രസകൾക്കെതിരേ അന്വേഷണത്തിന് ഉത്തരവിടാനുള്ള മനുഷ്യാവകാശ കമ്മീഷന്റെ അധികാരത്തെ ചോദ്യം ചെയ്ത ജസ്റ്റീസ് അതുൽ ശ്രീധരൻ കമ്മീഷൻ അധികാരപരിധിക്കു പുറത്തുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പറഞ്ഞു.
മുസ്ലിം സമുദായത്തിൽപ്പെട്ടവർ ആക്രമിക്കപ്പെടുന്പോഴോ നിയമം കൈയിലെടുക്കുന്നവർ സാധാരണക്കാരെ ഉപദ്രവിക്കുന്പോഴോ കമ്മീഷൻ സ്വമേധയാ ഇടപെടുന്നതായി കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മതാതീതമായ സൗഹൃദങ്ങളുടെ പേരിൽ ആളുകൾ പീഡിപ്പിക്കപ്പെടുന്പോഴോ പൊതുസ്ഥലത്ത് ഒരുമിച്ചു കാപ്പി കുടിക്കുന്നതുപോലും ഭയക്കേണ്ടിവരുന്പോഴോ ഇടപെടാത്ത കമ്മീഷൻ, ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
വികസനപരമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം കമ്മീഷൻ അതിന്റെ യഥാർഥ ഉത്തരവാദിത്വങ്ങളിൽനിന്ന് വ്യതിചലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ജസ്റ്റീസ് ശ്രീധരന്റെ ഈ നിരീക്ഷണങ്ങളോട് പൂർണമായും വിയോജിച്ച ജസ്റ്റീസ് വിവേക് സരണ്‍ കേസിൽ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ പങ്കിനെക്കുറിച്ചോ കേസിലെ ഗുണദോഷങ്ങളെക്കുറിച്ചോ ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ഭാഗം കേൾക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കക്ഷികളുടെ അഭാവത്തിൽ കമ്മീഷനെതിരേ ഇത്തരത്തിലുള്ള കടുത്ത നിരീക്ഷണങ്ങൾ നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരേ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കരിങ്കൊടി കാട്ടിയതിന് വധശ്രമ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന കെഎസ്യു പ്രവർത്തകർ മന്ത്രി വീണാ ജോർജ്, മന്ത്രിയുടെ ഗൺമാൻ, കേസെടുത്ത പോലീസുകാർ എന്നിവർക്കതിരേ നിയമനടപടിക്കൊരുങ്ങുന്നു.
കേസിൽ റിമാൻഡിലായി 15 ദിവസം ജയിലിലടയ്ക്കപ്പെട്ട ഒരോരുത്തർക്കും 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ ടി.ഒ. മോഹനൻ മുഖേനയാണു ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുക.
കെഎസ്യു പ്രവർത്തകർ തന്നെ ആക്രമിച്ചു വധിക്കാൻ ശ്രമിച്ചെന്നായിരുന്നു മന്ത്രി വീണാ ജോർജ് സംഭവ സമയത്ത് പറഞ്ഞിരുന്നത്. രണ്ടു മാസത്തിനു ശേഷം തന്റെ നേർക്ക് ആക്രമണം നടന്നിട്ടില്ലെന്നാണ് മന്ത്രി പോലീസിനു മൊഴി നൽകിയത്.
അക്രമത്തിൽ പരിക്കുപറ്റിയാൽ മെഡിക്കോ ലീഗൽ കേസ് ആയിട്ടാണു കേസെടുക്കേണ്ടതെന്നിരിക്കേ തനിക്ക് പരിക്ക് പറ്റിയിട്ടില്ല എന്ന് മന്ത്രി പറഞ്ഞതോടുകൂടി ആ കേസ് അപ്രസക്തമാകുകയാണെന്ന് അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
ഉച്ചകഴിഞ്ഞ് 3.15ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിൽ അപ്പോൾ തന്നെ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തെങ്കിലും രാത്രി 10.45 ഓടെ മാത്രമാണ് എഫ്ഐആർ ഇട്ടത്. അതുവരെ അവരെ കസ്റ്റഡിയിൽ പാർപ്പിച്ചത് നിയമവിരുദ്ധമാണെന്നും ടി.ഒ. മോഹനൻ പറഞ്ഞു. കെഎസ്യു പ്രവർത്തകരെ മനഃപൂർവം ജയിലിലടപ്പിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു മന്ത്രിയും ഗൺമാനും പ്രവർത്തിച്ചത്.
ജയിലിൽ കഴിയേണ്ടി വന്നവർ അനുഭവിച്ച അപമാനത്തിനും മാനസിക പീഡനത്തിനും 25 ലക്ഷം വീതം സർക്കാർ നഷ്ടപരിഹാരം നൽകുക, ഈ തുക മന്ത്രിയിൽനിന്നും ഗൺമാനിൽ നിന്നും കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയെന്നും അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു.
Kerala
കൊച്ചി: നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഹര്‍ത്താലില്‍ അക്രമസംഭവങ്ങളും വഴിതടയലും ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. ഹര്‍ത്താല്‍ അനുകൂലികള്‍ പൊതുഗതാഗതമടക്കം തടസപ്പെടുത്തുന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി ഇടപ്പെട്ടത്.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റീസ് ബസന്ത് ബാലാജി, ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് സംസ്ഥാന പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടി.
27 കേസുകള്‍ രജിസ്റ്റർ ചെയ്തതെന്നും 90 ലധികം പേരെ അറസ്റ്റ് ചെയ്തെന്നും ഡിജിപി കോടതിയെ അറിയിച്ചു. തിരുവല്ലയില്‍ ആംബുലന്‍സ് തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരത്ത് പൊതുഗതാഗതം തടഞ്ഞവര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അറിയിച്ചു. പൊതുഗതാഗതം തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും വിശദീകരിച്ചു. വിശദീകരണം റിപ്പോര്‍ട്ടായി നല്കാന് കോടതി നിര്‍ദ്ദേശിച്ചു.
Kerala
കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ ഹൈക്കോടതിയിൽ. പാലക്കാട് കോൺഗ്രസ് പ്രവർത്തകൻ പ്രശോഭ് വത്സൻ ആണ് ഹർജി നൽകിയത്. ഹർജി നേരെത്തെ മണ്ണാർക്കാട് കോടതി തള്ളിയിരുന്നു.
ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയാണെങ്കിൽ അതിൽ ജാതി ഒരു ഘടകമായി വരുന്നില്ലെന്നും അതിനാൽ എസ്സി/എസ്ടി വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്താൻ കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. പരാതിക്കാരിയായ യുവതിയുമായി ദീർഘകാലമായി അടുപ്പമുണ്ട്. ഈ ബന്ധം പുറംലോകം അറിഞ്ഞപ്പോൾ മാത്രമാണ് തനിക്കെതിരെ പരാതി നൽകിയതെന്നും പ്രശോഭ് വത്സൻ ആരോപിക്കുന്നു.
പോലീസിന്റെ മറുപടി തേടി കോടതി. ഹർജി മെയ് അഞ്ചിന് പരിഗണിക്കാൻ മാറ്റി. പാലക്കാട് കോൺഗ്രസിലെ സജീവ പ്രവർത്തകനായ പ്രശോഭിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്.
റാമിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ കഴിഞ്ഞദിവസം തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശേരി കോടതി അധ്യാപകന് ജാമ്യം നിഷേധിച്ചത്.
അതേസമയം ആത്മഹത്യാ പ്രേരണക്കേസിലെ രണ്ടാം പ്രതി അസോസിയറ്റ് പ്രൊഫസർ ഡോ. കെ.ടി സംഗീത നമ്പ്യാർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
നിതിൻരാജ് നിരന്തര അധിക്ഷേപത്തിന്റെ ഇരയെന്നാണ് പ്രോസിക്യൂഷൻ വാദം. മാർച്ച് 13 മുതൽ ഒന്നും രണ്ടും പ്രതികൾ പലവിധത്തിൽ നിതിൻരാജിനെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.
സംഭവ ദിവസം പകൽ 12.30 മുതൽ രണ്ടുവരെ സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി.
നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സഭ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Kerala
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയില്‍ ഇടപെട്ട് ഹൈക്കോടതി. പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോ എന്നും ഇതിനായി ഒരു പ്രത്യേക ദിവസം സൗകര്യം നല്കാനാകുമോ എന്നും കോടതി ചോദിച്ചു. ഇതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ച മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പോസ്റ്റല്‍ ബാലറ്റ് ലഭ്യമായില്ലെന്ന് ചൂണ്ടിക്കാണിച്ച് മൂന്നു ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. സ്ട്രോങ് റൂം അടക്കം പൂട്ടിയ സാഹചര്യത്തില്‍ വോട്ട് ചെയ്യാന്‍ ഇനിയൊരു അവസരം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ റൂള്‍ 27 പ്രകാരം മെയ് 4ന് വോട്ടെണ്ണല്‍ ദിവസം വരെ വോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പോസ്റ്റല്‍ ബാലറ്റ് അനുവദിക്കണം എന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ മുന്നോട്ടു വച്ചത്. ഈ ഘട്ടത്തിലാണ് കോടതി ഇനിയൊരു അവസരം നല്കാന് ആകുമോ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷന് ഇക്കാര്യത്തില്‍ ചൊവ്വാഴ്ച മറുപടി അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, 20000 ഓളം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല എന്നാണ് കണക്കുകള്‍.
National
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു. ഡൽഹി ഹൈക്കോടതി സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഹർജികൾ ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു.
അന്തിമ വാദം തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും നീട്ടിയത്. ജൂലൈ 7 ന് കേസ് പരിഗണിക്കുമ്പോൾ അന്തിമവാദം തുടങ്ങാനാണ് സാധ്യത. ജനുവരി 12ന് കേസ് ലിസ്റ്റ് ചെയ്തെങ്കിലും സമയക്കുറവ് കൊണ്ട് പരിഗണിക്കാനായിരുന്നില്ല.
2025 ഒക്ടോബറിൽ കേസ് പരിഗണനയ്ക്ക് വന്നെങ്കിലും എസ്എഫ്ഐഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണമാണ് ഇഡി നടത്തിയത്.
Kerala
കൊച്ചി: കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പങ്കാളി ഫർമാൻ ഖാന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. മേയ് 20 വരെയാണ് അറസ്റ്റ് തടഞ്ഞത്. മധ്യപ്രദേശ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് കോടതിയുടെ ഈ ഇടക്കാല ഉത്തരവ്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടന്നത്. എന്നാൽ ഈ വിവാഹം നിയമവിരുദ്ധമാണെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തുകയായിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു.
വിവാഹം നടത്തുന്നതിനായി പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചതായും കമ്മീഷന്റെ റിപ്പോർട്ടിലുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ ദേശീയ പട്ടികവർഗ കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്റെ ശിപാര്‍ശ.
നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും.
ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്.
നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക് മാറ്റുകയായിരുന്നു.
National
പനാജി: ഗോവയിലെ പോണ്ട നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ബോംബെ ഹൈക്കോടതി അസാധുവാക്കി.
അടുത്തമാസം ഒന്പതിനു വോട്ടെടുപ്പ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമാണ് ഹൈക്കോടതി ഗോവ ബെഞ്ചിലെ ജസ്റ്റീസ് വാൽമീകി മെനേസസും അമിത് ജംസന്ദേക്കറും റദ്ദാക്കിയത്.
നിയമസഭയുടെ കാലാവധി ഒരുവർഷത്തിൽ താഴെ മാത്രം അവശേഷിക്കേ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധുത ചോദ്യംചെയ്ത് രണ്ട് വോട്ടർമാർ സമർപ്പിച്ച ഹർജിയിലാണു തീരുമാനം.
മന്ത്രി രവി നായിക് കഴിഞ്ഞവർഷം ഒക്ടോബറിൽ മരണമടഞ്ഞതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്.
Kerala
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞതിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി. സുരക്ഷ പരിശോധന നടത്തണമെന്ന് നിർദേശിച്ച കോടതി ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കാനും നിർദേശം നൽകി. പള്ളിമുക്ക് മുതൽ വൈറ്റില വരെയുള്ള റോഡ് ആണ് താഴ്ന്നു നിൽക്കുന്നത്.
മെട്രോ പില്ലറുകൾ സ്ഥാപിക്കാനായി പൈലിംഗ് നടത്തിയ ശേഷമാണ് റോഡ് ഇടിയാൻ ആരംഭിച്ചത്. മെട്രോ പില്ലറിന് ചുറ്റും റോഡ് ഉയർന്നു നിൽക്കുകയും ബാക്കി താഴ്ന്നു നിൽക്കുന്ന അവസ്ഥയിലുമാണ്. ഇതിൽ അടിയന്തര നടപടി ആവശ്യപ്പെട്ടു കൊണ്ട് എത്തിയ ഹർജിയിലാണ് ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയത്.
നിരപ്പല്ലാത്ത ഭാഗങ്ങൾ നിരപ്പാക്കാനും പൊങ്ങി നിൽക്കുന്ന ഭാഗത്ത് റിഫ്ലെക്ടറുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്നും കോടതി നിർദേശിച്ചു. ഒരു വിദഗ്ധ സമിതി ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നും എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന റിപ്പോർട്ട് നൽകണമെന്നും ചീഫ് ജസ്റ്റീസ് സൗമൻ സെൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് നിർദേശം നൽകി.
Kerala
കൊച്ചി: പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ഹൈക്കോടതി. ആരുടെയും വോട്ടവകാശം നഷ്ടപ്പെടുത്താനാകില്ലെന്നും അര്‍ഹരായ എല്ലാവര്ക്കും ബാലറ്റ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഉച്ചയ്ക്ക് രണ്ടിനകം നല്‍കണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പോസ്റ്റല്‍ ബാലറ്റ് നല്കിയ വിവരം മൂന്നരയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയെ അറിയിക്കണം. വോട്ടവകാശം നിഷേധിക്കാനാവില്ലെന്ന്
കോടതി വ്യക്തമാക്കി.
എന്‍ജിഒ യൂണിയന്റെ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ഉത്തരവ്. തെരഞ്ഞടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടേണ്ട അവസാന ദിവസം ഇന്നാണ്. നേരത്തെ അപേക്ഷ നല്‍കിയിട്ടും വോട്ട് ചെയ്യാനെത്തിയ പല ഉദ്യോഗസ്ഥര്‍ക്കും ബാലറ്റ് പേപ്പര്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നിരുന്നു.
Kerala
കൊച്ചി: തൃശൂരിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ടുള്ള രണ്ടാമത്തെ ഹർജിയിൽ സുരേഷ് ഗോപിക്ക് ആശ്വാസം. ഹർജി ഹൈക്കോടതി തള്ളി. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ലോക്സഭയിലേക്ക് മത്സരിച്ച ജോഷി വില്ലടം നൽകിയ ഹർജിയാണ് തള്ളിയത്. ഹർജി നിലനിൽക്കില്ലെന്ന സുരേഷ് ഗോപിയുടെ വാദം അംഗീകരിച്ചു കൊണ്ടാണ് ഹർജി തള്ളിയത്.
തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ചാണ് ജോഷി വില്ലടം ഹർജി നൽകിയത്. ആരോപണങ്ങളിൽ വിശദമായ തെളിവെടുപ്പിന്റെ ആവശ്യമില്ലെന്നും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പില്ല എന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്. സുരേഷ് ഗോപിക്കെതിരെ രണ്ടു ഹർജികളാണ് ഉണ്ടായിരുന്നത്.
മതചിഹ്നം ഉപയോഗിച്ച് സുരേഷ് ഗോപി വോട്ട് തേടിയെന്ന ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുന്നുണ്ട്. തൃശൂരിലെ ഒരു വോട്ടറാണ് ഈ ഹർജി നൽകിയത്. ഈ ഹർജി നിലനിൽക്കുമെന്ന് നേരത്തെ തന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹർജി തുടക്കത്തിൽ തന്നെ തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമർപ്പിച്ച അപേക്ഷ ഏപ്രിൽ ഒന്നിന് ഹൈക്കോടതി തള്ളിയിരുന്നു.
Kerala
കൊച്ചി: പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയുമായി തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടി.കെ ഗോവിന്ദന്. വോട്ടിംഗ് ദിവസം തന്നെ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് ഗോവിന്ദന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹര്‍ജിയില്‍ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നോട്ടീസ് നല്കി.
എന്നാല്‍ എല്ലാ സ്ഥാനാര്‍ഥികളും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് വന്നാല്‍ കോടതി എന്തു ചെയ്യും എന്നാണ് മറുപടിയായി ജസ്റ്റീസ് ബെച്ചു കുര്യന് ചോദിച്ചത്. തന്റെ കാര്യത്തില്‍ സാഹചര്യം വ്യത്യസ്തമാണെന്ന് ടി.കെ. ഗോവിന്ദന് കോടതിയെ അറിയിച്ചു. കഴിഞ്ഞ 60 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ച താന്‍ ഇത്തവണ സ്വതന്ത്രനായാണ് മത്സരിക്കുന്നത്.
പല തരത്തിലുള്ള ഭീഷണികള്‍ ഉയരുന്നുണ്ട്. അപായപ്പെടുത്താനുള്ള സാഹചര്യമുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. അതിനാല്‍ തനിക്ക് സംരക്ഷണം വേണമെന്ന് ഗോവിന്ദന് ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലാപോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഗോവിന്ദന് സംരക്ഷണം നല്‍കുന്നുണ്ട് എന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി വിശദീകരണം തേടി. നാളെ തന്നെ ഹര്‍ജിയില്‍ നിലപാട് അറിയിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടി.കെ. ഗോവിന്ദന്റെ ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
Movies
വോട്ടിംഗ് മെഷീനിലെ പേര് അഞ്ജലി നായര്‍ എന്ന് മാറ്റണമെന്ന ആവശ്യമായി തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ ഹൈക്കോടതിയെ സമീപിച്ചു.
ഔദ്യോഗിക രേഖകളില്‍ അഞ്ജലി.പി.വി എന്നാണ് പേര്. ഇത് വോട്ടിംഗ് മെഷീനില്‍ അഞ്ജലി നായര്‍ എന്നാക്കണമെന്നാണാവശ്യം. പേര് മാറ്റം ആവശ്യപ്പെട്ട് വരണാധികാരിക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. സ്ഥാനാര്‍ഥിക്ക് താന്‍ പൊതുവെ അറിയപ്പെടുന്ന പേര് വോട്ടിംഗ് മെഷീനില്‍ ഉള്‍പ്പെടുത്താന്‍ അവകാശമുണ്ട്.
പോസ്റ്ററുകളില്‍ അടക്കം തന്റെ പേര് അഞ്ജലി നായര്‍ എന്നാണ്. അതിനാല്‍ വോട്ടര്‍മാര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റുന്ന അഞ്ജലി നായര്‍ എന്ന പേര് ഉള്‍പ്പെടുത്തണം എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
Kerala
കൊച്ചി: ലോകായുക്ത നിയമ ഭേദഗതി ശരിവച്ച് ഹൈക്കോടതി. ചില മാറ്റങ്ങളോടെ ഭരണഘടനാ ഭേദഗതി അംഗീകരിക്കുകയാണെന്ന് കോടതി ഉത്തരവിട്ടു. നിയമ ഭേദഗതി ചോദ്യംചെയ്ത് രമേശ് ചെന്നിത്തലയടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ നൽകിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.
ലോകായുക്ത കുറ്റക്കാരൻ എന്ന് വിധിച്ചാലും ഇനി പൊതുപ്രവര്ത്തകന് തത്സ്ഥാനത്ത് തുടരാനാകുമെന്നതടക്കമുള്ള ഭേദഗതികളാണ് പുതിയ നിയമ ഭേദഗതിയിലുള്ളത്. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതാണ് ബില്ലെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.
വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയ ലോകായുക്ത നിയമ ഭേദഗതി ബില്ലിന് നേരത്തെ രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്ത ബില്ലിന് അനുമതി നൽകാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിക്ക് വിടുകയായിരുന്നു. ലോക്പാൽ ബില്ലിന് സമാനമാണ് ലോകായുക്ത ബില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭവൻ ബില്ലിന് അംഗീകാരം നല്‍കിയത്.
നിയമ ഭേദഗതി അംഗീകാരമാകുന്നതോടെ ലോകായുക്ത നിയമത്തിലെ 14ാം വകുപ്പാണ് ഇല്ലാതാകുന്നത്. പുതിയ ഭേദഗതി അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത വിധികളിൽ നിയമസഭയാകും അപ്പലേറ്റ് അതോറിറ്റി. സമാനമായ രീതിയിൽ, മന്ത്രിമാർക്കെതിരായ വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരായ വിധികളിൽ സ്പീക്കറുമാകും അപ്പലേറ്റ് അതോറിറ്റി.
Kerala
കൊച്ചി: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ ആക്രമിച്ചെന്ന കേസില്‍ ഡിവൈഎസ്പി തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയും കെഎസ്യു ജില്ലാ പ്രസിഡന്റ് അതുല്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കണ്ണൂര്‍ റെയില്‍വേ പോലീസിനോട് റിപ്പോര്‍ട്ട് തേടി.
കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ശരിയായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് പോലീസ് അടുത്തയാഴ്ച മറുപടി നല്‍കണമെന്ന് നിര്‍ദേശം നല്കി. ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.
2026 ഫെബ്രുവരി 25 ന് ഉച്ചകഴിഞ്ഞ് 3.15 ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് എക്സ്പ്രസില്‍ കയറാന്‍ മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികള്‍ റെയില്‍വേ പരിസരത്ത് അതിക്രമിച്ചു കയറി കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും അവരെ ആക്രമിക്കാനും ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയാനും ശ്രമിച്ചു എന്നാണ് പ്രോസിക്യൂഷന് കേസ്.
സംഭവം നടന്നത് പൊതു സ്ഥലത്താണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രസിദ്ധീകരിച്ച വീഡിയോകളില്‍ ഒരു സമയത്തും പ്രതികളുടെ കൈയ് മന്ത്രിയുടെ ദേഹത്ത് സ്പര്‍ശിക്കുകയോ അക്രമിക്കുകയോ ചെയ്യുന്നിലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.
Kerala
കൊച്ചി: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണന്റെ വിദ്വേഷ പരാമര്‍ശത്തില്‍ എന്ത് നടപടിയാണ് സ്വീകരിച്ചുതെന്ന് ഹൈക്കോടതി. നടപടി ആരംഭിച്ചെന്നും വീഡിയോ പൂര്‍ണമായും നീക്കം ചെയ്തെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കോടതിയില്‍ അറിയിച്ചു. രണ്ടു മാസത്തിനകം പരാതിയില്‍ നടപടി സ്വീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്കി.
ഗുരുവായൂരില്‍ കഴിഞ്ഞ 50 വര്‍ഷമായി ഒരു ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ല എന്ന വിദ്വേഷ പരാമര്‍ശത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോകുല്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്, ബി. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണം, തെരഞ്ഞെടുപ്പ് കമ്മിഷന് അതിനുള്ള നിര്‍ദേശം നല്‍കണം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഹര്‍ജി.
ഹര്‍ജി പരിഗണിക്കവെ, പരാമര്‍ശം ആശ്ചര്യപ്പെടുത്തിയെന്നും എന്തിനാണ് മാതൃകാ പെരുമാറ്റച്ചട്ടം എന്നും കോടതി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശത്തില്‍ പരാമര്‍ശത്തിനെതിരെ കേസ് എടുത്തിരുന്നു. കേസില്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്ന് കോടതി ചോദിച്ചു. രണ്ടു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്കി.
നടപടി തുടങ്ങിക്കഴിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മറുപടി. വീഡിയോ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഗുരുവായൂരിലെ ഹൈന്ദവ വിശ്വാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരു ഹിന്ദു എംഎല്‍എ തന്നെ വരണമെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം.
ഗുരുവായൂരില്‍ 48 ശതമാനത്തോളം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വര്‍ഷമായി ഇടത്വലത് മുന്നണികള്‍ ഒരു ഹിന്ദു എംഎല്‍എയെപ്പോലും നിയമസഭയിലേക്ക് അയച്ചില്ലെന്നും ഗോപാലകൃഷ്ണന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ വീഡിയോയില്‍ പറഞ്ഞിരുന്നു.
Kerala
കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേടില്‍ തെളിവില്ലെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. വിജിലൻസിന്റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.
കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനർനിർമാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിർമാണത്തിന് ഉപയോഗിച്ചെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.
സ്വർണം സംഭവാന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി എടുത്തിരുന്നു. എഎസ്പി കുറുപ്പാണ് സംഭാവന സ്വർണം സ്വീകരിച്ചത്. സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയിട്ടുണ്ട്. ഇതിൽ ക്രമക്കേട് നടന്നതിന് തെളിവില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
Movies
ടോവിനോ തോമസ് ചിത്രം പള്ളിച്ചട്ടമ്പിയുടെ റിലീസിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നിര്‍മാതാക്കള്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദുബായിലെ ഇന്ത്യന്‍ വ്യവസായി സുനില്‍ അഗര്‍വാള്‍ ഹൈക്കോടതിയെ സമീപിച്ചു. തട്ടിപ്പിലൂടെ സമ്പാദിച്ച പണം കൊണ്ടാണ് സിനിമ നിര്‍മിച്ചതെന്നാണ് ആരോപണം.
പാലക്കാട് ചെറുപ്പുളശേരി സ്വദേശിയായ നൗഫല്‍ അഹമ്മദ്, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പരാതി. ദുബായിലെ വേള്‍ഡ് വൈഡ് ഫിലിംസ് എന്ന കമ്പനിയുടെ പങ്കാളികളായിരുന്നു ഇവര്‍. ബിസിനസ് ആവശ്യങ്ങള്‍ക്കായി 2019ല്‍ പരാതിക്കാരനില്‍ നിന്നും 61 ലക്ഷത്തില്‍ അധികം യുഎഇ ദിര്‍ഹം (ഇന്ത്യന്‍ രൂപ 15.5 കോടി രൂപ) വായ്പയായി വാങ്ങിയിരുന്നു.
എന്നാല്‍ ഇവര്‍ നല്കിയ ചെക്കുകള്‍ അക്കൗണ്ടില്‍ പണം ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഹൈക്കോടതിയില്‍ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്. വ്യവസായിയുടെ പരാതിയില്‍ ദുബായില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ടെന്നും വ്യാജ പാസ്പോര്‍ട്ടിലാണ് ഇരുവരും ഇന്ത്യയിലേക്ക് കടന്നതെന്നും ഹര്ജിക്കാരന് ആരോപിക്കുന്നുണ്ട്.
പ്രതികള്‍ക്കെതിരെ കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസ് എടുക്കാന്‍ സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ സിനിമയുടെ റിലീസ് തടയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നൗഫല്‍ അഹമ്മദിനും ബ്രിജീഷ് മുഹമ്മദിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ്.
Kerala
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ ഇന്നലെയും തീരുമാനമായില്ല.
ചൊവ്വാഴ്ച വൈകുന്നേരം നാലിന് ചര്‍ച്ച തുടരും. പ്രശ്ന പരിഹാരത്തിനുള്ള സാധ്യത സംബന്ധിച്ച് ഒട്ടേറെ നിര്ദേശങ്ങളുയര്ന്നെങ്കിലും ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ആശുപത്രി മാനേജ്മെന്റിന്റെയും നഴ്സുമാരുടെ സംഘടനയുടെയും പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സമയം അനുവദിക്കുകയായിരുന്നു.
സംഘടനകള്‍ക്കകത്ത് വിഷയം അവതരിപ്പിച്ചശേഷം ചൊവാഴ്ച്ച നിലപാട് അറിയിക്കാമെന്നാണ് കക്ഷികള്‍ അറിയിച്ചിട്ടുള്ളത്.
Kerala
കൊച്ചി: വെള്ളപ്പള്ളി നടേശനെയും എസ്എന്‍ഡിപി ഭാരവാഹികളെയും അയോഗ്യരാക്കിയ ഹൈക്കോടതി ഉത്തരവ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ആണ് ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തത്. കേസിലെ എതിര്‍കക്ഷികള്‍ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീലില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു.
അന്തിമ വിധി ഉണ്ടാകുന്നത് വരെ വെള്ളാപ്പള്ളി അടക്കമുള്ള ഭാരവാഹികള്‍ക്കു തത്സ്ഥാനത്തു തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനി നിയമത്തിലെ ലംഘനം ചൂണ്ടിക്കാട്ടി ആയിരുന്നു എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കി ജസ്റ്റീസ് ടി.ആര്. രവി വിധി പറഞ്ഞത്.
എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. അടിന്തരമായി സ്റ്റേയുടെ ആവശ്യമില്ലെന്ന് ആയിരുന്നു അപ്പീല്‍ പരിഗണിച്ച് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ വ്യാഴാഴ്ച നിരീക്ഷിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് പ്രതികരിച്ചു. നിയമ പോരാട്ടം തുടരുമെന്ന് വന്ദന ദാസിന്റെ അച്ഛൻ മോഹൻദാസ് പറഞ്ഞു.
വന്ദന ദാസ് കൊലപാതകത്തിൽ 30 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം ജീവപര്യന്തം എന്നാണ് കോടതി വിധിച്ചതെന്നും പ്രോസിക്യൂഷൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, അപൂർവങ്ങളിൽ അപൂവമായ കേസല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വന്ദനയുമായി സന്ദീപിന് മുൻകാല വൈരാഗ്യമില്ല, ആയുധവുമായി എത്തി കരുതികൂട്ട ആക്രമിച്ചതല്ല. പ്രതിയുടെ തകർന്ന മാനസിക നിലയിൽ സംഭവിച്ചതാണ്.
ജയിലുള്ളിൽ വച്ച് പ്രതി സൈകാട്രി പുസ്തകങ്ങള്‍ വായിച്ചത് മെഡിക്കൽ ബോർഡിന് മുന്നിൽ മാനസികാരോഗമുണ്ടെന്ന് വരുത്തി തീർക്കാനല്ല. തനിക്ക് സംഭവിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഒരു അധ്യാപകൻ കൂടിയായ സന്ദീപ് പുസ്കങ്ങള് വായിച്ചുവെന്നുമാത്രമാണ് പ്രതിഭാഗം വാദിച്ചത്.
ആശുപത്രിയിൽ സംഭവിച്ചതെന്തന്ന് തനിക്കറിയില്ലെന്നും പ്രായാച്ഛിത്തം ചെയ്യാൻ അവസരം തരണമെന്നും സന്ദീപ് കോടതിയോട് പറഞ്ഞിരുന്നു. വന്ദനയുടെ മാതാപിതാക്കളും സന്ദീപിന്റെ അമ്മയും വാദം കേള്‍ക്കാനെത്തിയിരുന്നു.
Kerala
കൊച്ചി: നഴ്സുമാര്‍ നടത്തുന്ന സമരത്തില്‍ മധ്യസ്ഥ ചര്‍ച്ച തുടരാന്‍ ഹൈക്കോടതിയുടെ അനുമതി. മധ്യസ്ഥ ചര്‍ച്ച തിങ്കളാഴ്ച തുടരുന്നുണ്ടെന്ന് കാണിച്ച് മധ്യസ്ഥനായ അഭിഭാഷകന്റെ റിപ്പോര്‍ട്ട് കോടതി അനുവദിച്ചു. തുടര്‍ന്ന് വിഷയം 30ന് പരിഗണിക്കാനായി ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസ് മാറ്റി.
ശമ്പളവര്‍ധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിനെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണ് മധ്യസ്ഥ ചര്‍ച്ചയ്ക്ക് കോടതി നേരത്തേ നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെ മീഡിയേഷന് സെന്ററില്‍ മധ്യസ്ഥ ചര്‍ച്ച നടന്നെങ്കിലും പ്രശ്നപരിഹാരമായില്ല. തുടര്‍ന്നാണ് കൂടുതല്‍ സമയം വേണമെന്ന ആവശ്യം മധ്യസ്ഥന്‍ അറിയിച്ചത്.
മധ്യസ്ഥ ചര്‍ച്ച നടക്കുന്നതിനാല്‍ നഴ്സുമാര്‍ സമരത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും ജോലിയില്‍ പ്രവേശിക്കണമെന്നുമുള്ള മുന്‍ നിര്‍ദേശം പാലിക്കണമെന്നും കോടതി പറഞ്ഞു. ജോലിക്ക് ഹാജരാകുന്നവര്ക്കെതിരേ പ്രതികാര നടപടി ഉണ്ടാകരുതെന്ന നിര്‍ദേശം മാനേജ്മെന്റും പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. എസ്എന്‍ഡിപി ഭാരവാഹികളെ അയോഗ്യരാക്കിയ സിംഗിള്‍ ബെഞ്ചിന്റെ വിധിക്ക് സ്റ്റേയില്ല. വെള്ളാപ്പള്ളി നടേശന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി. അപ്പീലുകള്‍ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടിരുന്ന ഡിവിഷന് ബെഞ്ച് തള്ളിയിരുന്നു. കമ്പനി നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി അടക്കമുള്ള ഡയറക്ടര്‍മാര്‍ അയോഗ്യരാണെന്ന് ജസ്റ്റീസ് ടി.ആര്. രവി ആണ് വിധി പറഞ്ഞത്.
എം.കെ. സാനു ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക വിധി. ഈ ഉത്തരവ് സ്റ്റേ ചെയ്യണം എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവില്‍ സ്റ്റേയുടെ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
എസ്എന്‍ഡിപി യോഗത്തിന്റെ താത്ക്കാലിക ചുമതലയ്ക്കായി ഡയറക്ടര്‍മാരെ നിയമിക്കാനും കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ താത്ക്കാലിക ഡയറക്ടര്‍മാരെ നിയമിക്കാന്‍ സാധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
Kerala
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതി തള്ളി. ഇതോടെ, ആന്റണി രാജുവിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.
കേസില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ കാര്യങ്ങള്‍ അന്വേഷിച്ചില്ല, ആര്, എവിടെ വച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഇതില്‍ ഒരു ക്രിമിനല്‍ സാധ്യത തെളിയിക്കാന്‍ കഴിയില്ലെന്നും തൊണ്ടിമുതല്‍ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തൊണ്ടിമുതലില്‍ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Kerala
കൊച്ചി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തെ അയോഗ്യതയില്‍ വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി. അപ്പീല്‍ അടിയന്തരമായി പരിഗണിക്കണം എന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളി.
അപ്പീല്‍ അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റേതാണ് നിലപാട്. സ്ഥാനത്തുനിന്ന് നീക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു വെള്ളാപ്പള്ളി നടേശൻ അപ്പീല്‍ നല്‍കിയത്.
എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നീക്കിയിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാര്‍ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം.എന്‍. സ്വാമിയെയും ഹൈക്കോടതി നീക്കിയിരുന്നു.
ജസ്റ്റിസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും.
Kerala
കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റിയിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമായ കാര്യങ്ങള്‍ അന്വേഷിച്ചില്ല, ആര്, എവിടെ വച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ടില്‍ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകന് കോടതിയെ അറിയിച്ചിരുന്നു.
ഇതില്‍ ഒരു ക്രിമിനല്‍ സാധ്യത തെളിയിക്കാന്‍ കഴിയില്ലെന്നും തൊണ്ടിമുതല്‍ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാന്‍ സാധിക്കുമോയെന്നും കോടതി ചോദിച്ചിരുന്നു. തൊണ്ടിമുതലില്‍ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ സീനിയര്‍ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.
തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവര്‍ഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎല്‍എ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്റെ ഹര്‍ജി. നേരത്തെ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന് സാന്റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിടയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Kerala
തിരുവനന്തപുരം : തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ ആന്റണി രാജു നൽകിയ ഹർജിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് ഇന്ന് ഉത്തരവ് പറയും. കേസിൽ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്ന് വർഷം തടവ് ശിക്ഷിച്ചിരുന്നു.
ഈ ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമാണ് ആന്റണി രാജുവിന്റെ ഹർജിയിലെ ആവശ്യം. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രതിനിധ്യ നിയമ പ്രകാരം ആന്റണി രാജുവിന് മത്സരിക്കാൻ അയോഗ്യതയുണ്ട്.
ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്റണി രാജു ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. 1990 ലായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി നടത്തിയെന്നാണ് കേസ്.
Kerala
കൊച്ചി: മാസപ്പടി കേസിലെ രേഖകൾ ബിജെപി നേതാവ് ഷോൺ ജോർജിന് കൈമാറരുതെന്ന് ഹൈക്കോടതി. പ്രതികളുടെ പേര് അടക്കമുള്ള രേഖകൾ കൈമാറുന്നതാണ് ഹൈക്കോടതി തടഞ്ഞത്.
സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പി.സുരേഷ് കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടപെടൽ. കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പടെയുള്ളവർ പ്രതികളാണ്.
രേഖകൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ അഡീഷണൽ സെഷൻസ് കോടതിക്ക് ഉത്തരവ് പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാൽ വിധി അനുകൂലമാണെങ്കിൽ രേഖകൾ കൈമാറുന്നത് ഹൈക്കോടതിയിലെ കേസിന്റെ അന്തിമതീർപ്പിന് വിധേയമാകണമെന്നാണ് കോടതി ഉത്തരവ്.
മാസപ്പടി കേസിൽ എസ്എഫ്ഐഒ കുറ്റപത്രം നൽകിയിരുന്നു. കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ വിശദാംശങ്ങൾ നൽകണമെന്നാണ് ഷോൺ ജോർജ് നൽകിയ ഹർജിയിലെ ആവശ്യം. ഹർജിയിൽ വിധി പറയാനിരിക്കെ സിഎംആർഎൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.
Kerala
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ സമീപിച്ചു. തന്ത്രിക്കെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും വിചാരണക്കോടതിയുടെ നിരീക്ഷണങ്ങൾ തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി അപ്പീൽ നൽകിയിരിക്കുന്നത്.
സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന കൊല്ലം വിജിലൻസ് കോടതിയുടെ പരാമർശം പൂർണമായും നീക്കണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കേസിൽ തന്ത്രിയുടെ പങ്കിനെക്കുറിച്ച് കൃത്യമായ സാക്ഷിമൊഴികളും രേഖകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവർ തമ്മിലുള്ള ശബ്ദ സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയെന്നും എസ്ഐടി അറിയിച്ചു. ദ്വാരപാലക പാളികളിലെ സ്വർണം കവർന്നത് തന്ത്രിയുടെ അറിവോടെയാണെന്നും അപ്പീലിൽ പറയുന്നു. കട്ടിളപ്പാളി കേസ്, ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപ്പാളി കവർന്ന കേസ് എന്നിങ്ങനെ രണ്ട് കേസുകളിലും ലഭിച്ച ജാമ്യം റദ്ദാക്കാനാണ് എസ്ഐടി ആവശ്യപ്പെട്ടിരിക്കുന്നത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. സ്വര്‍ണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്‍ജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. കോടതി മേൽനോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി യഥാര്‍ഥ ശാസ്ത്രീയ പരിശോധന ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസ് അന്വേഷണം നടത്തുന്നതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാൻ ആകില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി. യഥാർഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.
Kerala
ചേര്‍ത്തല: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിക്കാതെ വെള്ളാപ്പള്ളി നടേശന്.
വിധിയില്‍ പ്രതികരണം തേടി മാധ്യമങ്ങള്‍ എത്തിയെങ്കിലും തലവേദനയെത്തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണെന്നാണ് ഓഫീസ് അറിയിച്ചത്. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചു പഠിച്ചശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.
കോടതി ഉത്തരവിനെത്തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന് നിയമ വിദഗ്ധരുമായി ആശയവിനിമയം നടത്തിയതായാണു വിവരം. വരുംദിവസങ്ങളിൽ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും ആലോചനയുണ്ട്.
1996 നവംബര്‍ 17ന് ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും കാലം തുടര്‍ച്ചയായി സാരഥ്യം വഹിച്ചത്.
Kerala
തലശേരി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേയുള്ള കോടതി വിധി സത്യത്തിന്റെ വിജയമാണെന്ന് ശ്രീ നാരായണ ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ ദീപികയോടു പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നു. വൈകിയാണെങ്കിലും സത്യം ജയിച്ചു. ഇനി കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് നടക്കണം. കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണു പ്രതീക്ഷ.
വിധിയെക്കുറിച്ച് പഠിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലേക്കുള്ള യാത്രാമധ്യേയാണ് ഗോകുലം ഗോപാലൻ ദീപികയോട് വിധിയെക്കുറിച്ച് പ്രതികരിച്ചത്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനം വരുന്നതുവരെ ലൈസന്‍സുള്ള തോക്കുകള്‍ സ്റ്റേഷനുകളില്‍ ഹാജരാക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി.
ആംസ് ലൈസന്‍സീസ് അസോസിയേഷനുവേണ്ടി പി.എച്ച്. സംഗീത് ഉള്‍പ്പടെയുള്ളവര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് ടി.ആര്. രവിയുടെ ഇടക്കാല ഉത്തരവ്.
Kerala
കൊച്ചി: ലൈംഗികാരോപണക്കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മൊബൈൽ ഫോണുകളുടെ പാസ്കോഡ് കൈമാറണമെന്ന തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
പാസ്കോഡ് നൽകാൻ നിർദേശിച്ച ഫെബ്രുവരി 21-ലെ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി ബുധനാഴ്ച സ്റ്റേ ചെയ്തത്. കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കണമെന്നും എന്നാൽ സ്വകാര്യതയ്ക്കുള്ള അവകാശത്തെ മാനിക്കണമെന്നുമുള്ള വാദങ്ങൾ കോടതി പരിശോധിച്ചു.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം രാഹുലിന്റെ രണ്ട് ഫോണുകൾ പിടിച്ചെടുത്തിരുന്നു. എന്നാൽ ഫോണുകൾ തുറക്കാൻ പാസ്കോഡ് നൽകാൻ രാഹുൽ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: കേരളത്തില്‍ എന്തുകൊണ്ട് എയിംസ് വൈകുന്നുവെന്ന് ഹൈക്കോടതി. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചു. എയിംസ് അനുവദിക്കുന്ന കാര്യത്തില്‍ കഴിഞ്ഞ 11 വര്‍ഷമായിട്ടും എന്തുകൊണ്ടാണ് തീരുമാനമെടുക്കാത്തത് എന്നും കോടതി ചോദിച്ചു.
പുതിയതായി അനുവദിച്ച 22 എയിംസുകളില്‍ 18 എണ്ണം പ്രവര്‍ത്തനക്ഷമമാവുകയും നാലെണ്ണം നിര്‍മാണ ഘട്ടത്തിലാവുകയും ചെയ്തിട്ടും കേരളത്തെ മാത്രം പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചതിലെ മാനദണ്ഡം എന്താണെന്നും കേരളം ഇതിന് അനുയോജ്യമല്ലേ എന്നും കോടതി ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് എയിംസിനായി ഭൂമി കണ്ടെത്തി സജ്ജമാക്കിയിട്ടും എന്തുകൊണ്ടാണ് കേന്ദ്രം നടപടികളുമായി മുന്നോട്ട് പോകാത്തതെന്നും കോടതി വിമര്‍ശിച്ചു. ഡെപ്യൂട്ടി സോള്‍സിറ്റര്‍ ജനറലിനോട് ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഓണ്‍ലൈനില്‍ ഹാജരായിരുന്നു.
Kerala
കൊച്ചി: സിനിമകളിലും പരസ്യങ്ങളിലും അശ്ലീല ദൃശ്യങ്ങളിൽ അഭിനയിച്ചുവെന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്തിരുന്ന കേസും തുടർന്നുള്ള എല്ലാ നിയമനടപടികളും കേരള ഹൈക്കോടതി റദ്ദാക്കി. നടിയുടെ പ്രതിച്ഛായ തകർക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് സി.എസ്. ഡയസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിയിലെ ആരോപണങ്ങൾ നിലനിൽക്കുന്നതല്ലെന്നും ശ്വേത മേനോനെതിരെ ഉന്നയിച്ചിരിക്കുന്ന കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തെളിയിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. വ്യക്തിപരമായ വിരോധം തീർക്കാനാണ് പരാതി നൽകിയതെന്ന് കോടതി വിലയിരുത്തി.
2025 ഓഗസ്റ്റിലാണ് എറണാകുളം പോലീസ് ശ്വേത മേനോനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐടി ആക്ട് (സെക്ഷൻ 67എ), ഇമ്മോറൽ ട്രാഫിക്കിംഗ് പ്രിവൻഷൻ ആക്ട് എന്നിവ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. മാർട്ടിൻ മേനാഞ്ചേരി എന്നയാളാണ് പരാതി നൽകിയിരുന്നത്.
നടി അഭിനയിച്ചിട്ടുള്ളത് സെൻസർ ബോർഡ് അംഗീകരിച്ച സിനിമകളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അശ്ലീല വെബ്സൈറ്റുകളിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത് നടിയാണെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല. വേശ്യാലയം നടത്തുകയോ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ ചുമത്തുന്ന വകുപ്പുകളാണ് നടിക്കെതിരെ ചുമത്തിയത്. എന്നാൽ നടിയുടെ അഭിനയവുമായി ഈ വകുപ്പുകൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കോടതി പറഞ്ഞു.
2025 ഓഗസ്റ്റ് 15-ന് നടന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ശ്വേത മേനോൻ മത്സരിക്കുന്നത് തടയാനും അവരെ അപമാനിക്കാനുമാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ പരാതി നൽകിയതെന്ന നടിയുടെ അഭിഭാഷകന്റെ വാദം കോടതി പരിഗണിച്ചു. പരാതിക്കാരന് നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം കോടതിയിൽ ഹാജരായില്ല. നടിയുടെ അന്തസും സത്പേരും നിലനിർത്തേണ്ടത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാനത്ത് നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ കർശന നടപടിയുമായി ഹൈക്കോടതി. സമരത്തെത്തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ 'എസൻഷ്യൽ സർവീസസ് മെയിന്റനൻസ് ആക്ട്' പ്രയോഗിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി.
ജനങ്ങളുടെ ആരോഗ്യത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കോടതി നിരീക്ഷിച്ചു. ചികിത്സ മുടങ്ങുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും ആശുപത്രി സേവനങ്ങൾ സുഗമമായി നടക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ശമ്പള പരിഷ്കരണം, സ്റ്റാഫ് പാറ്റേൺ നടപ്പിലാക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്സുമാരുടെ സംഘടനകൾ സമരത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ പശ്ചിമേഷ്യൻ യുദ്ധസാഹചര്യവും മറ്റ് ആരോഗ്യ വെല്ലുവിളികളും നിലനിൽക്കുന്നതിനാൽ സമരം പിൻവലിക്കണമെന്ന് സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അവശ്യ സേവന നിയമമായ എസ്മ പ്രയോഗിക്കുന്നതോടെ സമരത്തിൽ ഏർപ്പെടുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാൻ സർക്കാരിന് അധികാരം ലഭിക്കും. നഴ്സുമാർ ജോലിയിൽ പ്രവേശിക്കണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കണമെന്നുമാണ് കോടതിയുടെ കർശന നിലപാട്.
ആശുപത്രികളിൽ തടസമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ബദൽ സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ കളക്ടർമാർക്കും ആരോഗ്യ വകുപ്പിനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളത്. പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നത്.
എന്നാൽ ആ വസ്ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹമാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന ചോദ്യവും കോടതി ഉന്നയിച്ചു. കൃത്രിമം നടന്നത് എവിടെ വെച്ച്, ആര് നടത്തിയെന്നത് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശ്രദ്ധയിൽപ്പെടുത്തി.
ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആന്റണി രാജുവിനു മേൽ കുറ്റം ആരോപിക്കാൻ കഴിയുക എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗം മുൻപ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു.
സംഭവസമയത്ത് ജൂണിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നു. അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ. കീഴ്ക്കോടതി തെളിവുകൾ പരിശോധിച്ചാണ് ശിക്ഷ വിധിച്ചതെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം നൽകി.
തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നുള്ളത് ആന്റണി രാജുവിന്റെ വ്യക്തിപരമായ രാഷ്ട്രീയതാത്പര്യം മാത്രമാണ്. അതുകൊണ്ട് ശിക്ഷ മരവിപ്പിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആവശ്യം പരിഗണിക്കരുതെന്നും സർക്കാർ കോടതിയിൽ സത്യവാംഗ്മൂലം നൽകി. വെള്ളിയാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കും.
അതേസമയം ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റുകയായിരുന്നു.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
Kerala
കൊച്ചി: കേരള സ്റ്റോറി-2 സിനിമയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ വിമര്‍ശനം. ഹർജിയിലെ വാദങ്ങള്‍ ഡിവിഷന് ബെഞ്ചിന് എതിരാണെന്നും അപ്പീല്‍ പരിഗണിച്ച ബെഞ്ചിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു.
കേരള സ്റ്റോറി എന്ന പേര് കേരളത്തെ അപമാനിക്കുന്നതാണെന്നും അതുകൊണ്ട് പേര് മാറ്റണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. സിനിമ കണ്ടതിനുശേഷമാണ് പേരു മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നത് എന്നാണ് ഹർജിക്കാരന് കോടതിയെ അറിയിച്ചത്.
ഹർജിയിലെ 14-ാമത്തെ ഭാഗങ്ങളില്‍ ഉണ്ടായ പരാമര്‍ശങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഈ പരാമര്‍ശങ്ങള്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കിയ ഡിവിഷന് ബെഞ്ചിന് എതിരാണ് എന്നായിരുന്നു ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാണിച്ചത്.
അപ്പീല്‍ പരിഗണിച്ച ഡിവിഷന് ബെഞ്ചിനെ ഹര്ജിക്കാരന് അപകീര്‍ത്തിപ്പെടുത്തുവെന്നും കോടതി പറഞ്ഞു. ഇതിനെ തുടര്‍ന്ന് ഹർജിക്കാരന്റെ അഭിഭാഷകന് ക്ഷമ ചോദിച്ചു. കോടതിക്ക് എതിരായ പരാമര്‍ശങ്ങള്‍ മാറ്റി പുതിയ ഹർജി നല്കാന് ഡിവിഷന് ബെഞ്ച് അനുമതി നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ പിടിമുറുക്കി ഹൈക്കോടതി. കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും പത്തു ദിവസത്തിനുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാമെന്നും ഓഡിറ്റർ പറഞ്ഞു.
കണക്കുകൾ തയാറാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ വിജയൻ അസോസിയേറ്റിനെ കോടതി കക്ഷി ചേർത്തിരുന്നു. വ്യാഴാഴ്ച എല്ലാ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ഓഡിറ്ററോട് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഡിറ്റർ ഹാജരായത്.
അയ്യപ്പ സംഗമം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും കണക്ക് അവതരിപ്പിക്കാൻ വൈകുന്നതിനെ കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് തയാറാക്കിയ കണക്ക് സ്പെഷ്യൽ കമ്മീഷണർ വഴി ഹാജരാക്കിയെങ്കിലും കണക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.
തുടർന്ന് കണക്ക് പരിശോധിക്കാൻ ദേവസ്വം ബോർഡ് കമ്മിറ്റിയെ വെച്ചെങ്കിലും കോടതിയിൽ കണക്ക് നൽകിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കണ്ക്ക് നേരിട്ട് കോടതി പരിശോധിക്കുന്നത്.
Kerala
കൊച്ചി: വിവാദ സിനിമയായ 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന ചിത്രത്തിന്റെ പേരിൽ നിന്ന് 'കേരളം' അല്ലെങ്കിൽ 'കേരള' എന്ന വാക്ക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ വീണ്ടും പൊതുതാത്പര്യ ഹർജി. സിനിമയുടെ പേരിൽ 'കേരള' എന്ന വാക്ക് ഉപയോഗിക്കുന്നത് സംസ്ഥാനത്തെ അപകീർത്തിപ്പെടുത്തുന്നതിനും ഒരു പ്രത്യേക മതവിഭാഗത്തോടുള്ള വിദ്വേഷം പടർത്തുന്നതിനും കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമ പൂർണമായും സാങ്കല്പികമാണെന്നും കേരളം ഭീകരവാദത്തിന്റെ കേന്ദ്രമാണെന്നോ ഇന്ത്യയിലുടനീളം ഷരിയ നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ടെന്നോ തെളിയിക്കുന്ന ഔദ്യോഗിക വിവരങ്ങൾ നിലവിലില്ലെന്നുമുള്ള മുന്നറിയിപ്പ് സിനിമയിൽ പ്രദർശിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ഹർജിയിൽ ഉന്നയിക്കുന്നുണ്ട്.
സിനിമയിൽ അവതരിപ്പിച്ചിരിക്കുന്ന മതംമാറ്റ കണക്കുകളും ഐസിസ് റിക്രൂട്ട്മെന്റ് വിവരങ്ങളും അതിശയോക്തി കലർന്നതാണെന്ന് നേരത്തെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ള കാര്യവും ഹർജിയിൽ സൂചിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച സിനിമയുടെ റിലീസ് ഒരു സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നുവെങ്കിലും, അന്നുതന്നെ രാത്രി ഏഴരയ്ക്ക് ഡിവിഷൻ ബെഞ്ച് പ്രത്യേക സിറ്റിംഗ് നടത്തി സ്റ്റേ നീക്കിയത് അസ്വാഭാവികമാണെന്നും ഹർജിയിൽ പറയുന്നു.
Kerala
കൊച്ചി: കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണൽ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. മാർച്ച് നാല് ബുധനാഴ്ച ഹൈക്കോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൗമെൻ സെൻ പുതിയ സ്ഥിരം ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുൾ അസീസ് അബ്ദുൾ ഹക്കിം, ജസ്റ്റിസ് ശ്യാം കുമാർ വടക്കേ മുടുവാക്കത്ത്, ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ, ജസ്റ്റിസ് മനു ശ്രീധരൻ നായർ, ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി, ജസ്റ്റിസ് മനോജ് പുലമ്പി മാധവൻ, ജസ്റ്റിസ് മരക്കാപറമ്പിൽ ഭാർഗവൻ സ്നേഹലത ഫെബ്രുവരി 12-ന് സുപ്രീംകോടതി കൊളീജിയം സമർപ്പിച്ച ശുപാർശയിൽ ഇന്ത്യൻ ഭരണഘടനയുടെ 217-ാം അനുച്ഛേദം നൽകുന്ന അധികാരം ഉപയോഗിച്ച് രാഷ്ട്രപതി അംഗീകാരം നൽകുകയായിരുന്നു.
തിങ്കളാഴ്ചയാണ് കേന്ദ്ര നിയമ മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ജസ്റ്റിസ് സ്നേഹലത ഒഴികെയുള്ള ആറുപേരും അഭിഭാഷകരിൽ നിന്നാണ് ജഡ്ജിമാരായി നിയമിതരായത്. ജസ്റ്റിസ് സ്നേഹലത ജുഡീഷ്യൽ സർവീസിൽ നിന്നാണ് ഈ പദവിയിലെത്തിയത്.
ഹൈക്കോടതിയിലെ ജഡ്ജിമാരുടെ കുറവ് പരിഹരിക്കാനും കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ഈ പുതിയ നിയമനങ്ങൾ സഹായിക്കുമെന്ന് നിയമവൃത്തങ്ങൾ വിലയിരുത്തുന്നു.
Kerala
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ആരാണ് തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് എന്നതിൽ വ്യക്തത വരുത്തണമെന്നും ആന്റണി രാജുവാണ് കൃത്രിമം നടത്തിയതിൽ എന്താണ് തെളിവ് എന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
മറുപടി പറയാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ ആന്റണി രാജുവിന്റെ അപ്പീലിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.
ലഹരിമരുന്ന് ഒളിപ്പിച്ച അടിവസ്ത്രം തിരിച്ചു നൽകാൻ മജിസ്ട്രേറ്റ് നിർദേശം നൽകിയോ എന്നും കോടതി ചോദിച്ചു. ജൂനിയർ അഭിഭഷകൻ ആയിരുന്ന ആന്റണി രാജു തൊണ്ടിമുതൽ വാങ്ങിയത് കക്ഷിക്ക് വേണ്ടിയല്ലേയെന്നും അതിൽ എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, കേസിൽ കുറ്റക്കാരാനെന്ന കണ്ടെത്തൽ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്.
ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയ കേസിൽ മൂന്നു വർഷം തടവിനാണ് ആന്റണി രാജുവിനെ ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയ തിരുവനന്തപുരം സെക്ഷൻസ് കോടതിയുടെ ഉത്തരവിനെതിരെയാണ് ആന്റണി രാജു അപ്പീൽ നൽകിയത്.
Kerala
കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ് ഹൈക്കോടതി. മാനദണ്ഡങ്ങൾ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്തുവെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
പട്ടയവിതരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയോട് വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇനി ഒരു ഉത്തരവുണ്ടാകും വരെ പട്ടയവിതരണം പാടില്ലെന്നും കോടതി ഉത്തരവിട്ടു.
Kerala
കൊച്ചി: വിവാദമായ 'കേരള സ്റ്റോറി-2 ഗോസ് ബിയോണ്ട്' എന്ന സിനിമയുടെ പേരിൽ നിന്ന് സംസ്ഥാനത്തിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിക്കുന്നതിന്റെ കഥ പറയുന്ന സിനിമയുടെ പേരിൽ നിന്ന് 'കേരളം' എന്ന വാക്ക് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
കൂടാതെ, സിനിമയിൽ പറയുന്നത് വെറും സാങ്കൽപിക കഥയാണെന്ന് കൃത്യമായി എഴുതിക്കാണിക്കണമെന്ന ആവശ്യവും ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഈ സിനിമയുടെ പ്രദർശനം തടഞ്ഞുകൊണ്ട് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നെങ്കിലും പിന്നീട് ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. ഇതോടെ സിനിമയുടെ പ്രദർശനത്തിനുള്ള തടസങ്ങൾ നീങ്ങിയ സാഹചര്യത്തിലാണ് പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പുതിയ നീക്കം. ഹർജി അടുത്ത ദിവസം കോടതിയുടെ പരിഗണനയ്ക്ക് വരും.
National
ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിരിച്ചടി നേരിട്ട സിബിഐ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരെ അഴിമതി ആരോപണങ്ങളിൽ നിന്ന് വിട്ടയച്ച പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് സിബിഐ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ പല വശങ്ങളും കോടതി അവഗണിക്കുകയോ പരിഗണിക്കാതിരിക്കുകയോ ചെയ്തതിനാലാണ് അപ്പീൽ നൽകുന്നതെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി. 598 പേജുള്ള വിധിക്ക് എതിരായ അപ്പീൽ സമർപ്പിച്ചതായി അറിയിച്ച ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കിയില്ല.
സിബിഐയുടെ കുറ്റപത്രം തള്ളിക്കൊണ്ട് കേജരിവാൾ, സിസോദിയ, കെ. കവിത എന്നിവരുൾപ്പെടെ 23 പേരെയാണ് വിചാരണ കോടതി വിട്ടയച്ചത്. അന്വേഷണത്തിലെ വീഴ്ചകൾക്ക് പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് സിബിഐയെ രൂക്ഷമായി വിമർശിച്ചിരുന്നു.
Kerala
കൊച്ചി: ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാംഗ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. സര്‍ക്കാര്‍ ജീവനക്കാരുടെ ഡാറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ സന്ദേശം രാഷ്ട്രീയപരമെന്ന് പറയാനാകില്ല.
ബജറ്റിൽ അനുവദിച്ച കര്യങ്ങളാണ് സന്ദേശത്തിലുള്ളത്. സേവനങ്ങൾ നൽകിയ സർക്കാർ ജീവനക്കാരോടുള്ള ആദരവാണ് മുഖ്യമന്ത്രിയുടെ സന്ദേശത്തിലൂടെ പ്രകടിപ്പിച്ചതെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തി വിവരങ്ങൾ സൂക്ഷിച്ചിട്ടില്ല.
ഡിഎ കുടിശിക അനുവദിച്ചതും എച്ച്ആർഎ പുനഃസ്ഥാപിച്ചതും ജീവനക്കാരെ അറിയിച്ചതാണ്. സന്ദേശത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുകയോ വോട്ട് ചോദിക്കുകയോ ചെയ്തിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് നിലവിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്നും മാതൃകാ പെരുമാറ്റച്ചട്ടം നിലവിലില്ലെന്നും സത്യവാംഗ്മൂലത്തിൽ വിവരിച്ചിട്ടുണ്ട്. ജീവനക്കാരുടെ വിവരങ്ങൾ മൂന്നാമതൊരു വ്യക്തിക്കോ സ്ഥാപനത്തിനോ കൈമാറിയിട്ടില്ല.
കേരള സ്റ്റേറ്റ് ഐടി മിഷൻ മുഖേനയാണ് സന്ദേശങ്ങൾ അയച്ചത്. സർക്കാർ സേവനങ്ങൾ ജനങ്ങളിലെത്തിക്കാനായി കെഎസ്ഐടിഎം ഒരുക്കിയ വാട്സ്ആപ്പ് പ്ലാറ്റ്ഫോമാണ് ഇതിനായി ഉപയോഗിച്ചതെന്നും സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കുന്നു.
Kerala
കൊച്ചി: വിവാദ ചിത്രം കേരള സ്റ്റോറി 2ന്റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്. സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം. 15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.
കേരളത്തിന്റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്. എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.