മുംബൈയിലെ ജനത്തിരക്കേറിയ ഫുട്പാത്തുകൾ പലപ്പോഴും സാധാരണക്കാരായ കാൽനടയാത്രക്കാർക്കൊപ്പം വഴിയോരക്കച്ചവടക്കാരുടെയും നിസഹായരായ മനുഷ്യരുടെയും താൽക്കാലിക താവളം കൂടിയാണ്.
പരിമിതമായ സൗകര്യങ്ങൾക്കിടയിൽ കുട്ടികളുടെ സുരക്ഷ പോലും പലപ്പോഴും ചോദ്യചിഹ്നമാകുന്ന ഇത്തരം സാഹചര്യങ്ങൾക്കിടയിൽ, ഖാർ പോലീസ് സ്റ്റേഷനിലെ മാർഷൽ സ്ക്വാഡ് അംഗമായ സുശീൽ ശിഖാരെ എന്ന ഉദ്യോഗസ്ഥൻ കാട്ടിയ കരുണാർദ്രമായ പ്രവൃത്തി ഇപ്പോൾ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുകയാണ്.
ജനുവരി 28-ന് തന്റെ പതിവ് പട്രോളിംഗിനിടെ ഖാറിലെ തിരക്കേറിയ പാതയോരത്ത് മരക്കഷ്ണങ്ങളും തുണിയും ഉപയോഗിച്ച് നിർമ്മിച്ച അത്യന്തം അപകടകരമായ ഒരു താൽക്കാലിക തൊട്ടിലിൽ ഒരു പിഞ്ചുകുഞ്ഞ് ഉറങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
വാഹനങ്ങളിൽ നിന്നുള്ള പുകയും പൊടിയും പ്രാണികളുടെ ശല്യവും നിറഞ്ഞ ആ പരിസരത്ത് കുഞ്ഞ് ഒട്ടും സുരക്ഷിതനല്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഉടൻ തന്നെ ഇടപെടാൻ തീരുമാനിച്ചു.
തുടക്കത്തിൽ കുഞ്ഞിന്റെ അമ്മയെ അല്പം ഭയപ്പെടുത്തിയെങ്കിലും, ശിഖാരെയുടെ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. വഴിയോരത്ത് കണ്ട ആ പഴയ സംവിധാനം നീക്കം ചെയ്ത അദ്ദേഹം, പകരം സ്വന്തം നിലയ്ക്ക് കരുതിയ പുതിയതും ഉറപ്പുള്ളതുമായ ഒരു റെഡിമെയ്ഡ് തൊട്ടിലുമായി തിരിച്ചെത്തുകയായിരുന്നു.
തന്റെ കുഞ്ഞിനെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആദ്യം കരുതിയ ആ അമ്മ, ഓഫീസർ പുതിയ തൊട്ടിൽ നിവർത്തി വെച്ച് കുഞ്ഞിനെ അതിലേക്ക് കിടത്തുന്നത് കണ്ടപ്പോൾ ആശ്വാസത്തോടെയും നന്ദിയോടെയും നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി.
ക്രമസമാധാന പാലനത്തിനപ്പുറം സഹജീവികളോടുള്ള സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും എങ്ങനെയാകണം എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവം വാഴ്ത്തപ്പെടുന്നു.
പോലീസിനെക്കുറിച്ചുള്ള പരമ്പരാഗതമായ കാർക്കശ്യ പ്രതിബിംബങ്ങളെ തകർക്കുന്ന ഈ വീഡിയോയ്ക്ക് താഴെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ആളുകളാണ് സല്യൂട്ടുമായി എത്തുന്നത്.
കേവലം യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥനപ്പുറം, തന്റെ ചുറ്റുമുള്ളവരുടെ പ്രയാസങ്ങൾ കണ്ട് മനസലിയുന്ന ഒരു യഥാർഥ മനുഷ്യസ്നേഹിയാണ് ശിഖാരെയെന്ന് ഇന്റർനെറ്റ് ലോകം ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
Tags : SushilShikhare KharPolice MumbaiStreets MumbaiCops PoliceHero