വിശുദ്ധ യോഹന്നാൻ എഴുതിയ സുവിശേഷത്തിന്റെ ഒന്നു മുതൽ പതിനെട്ടുവരെയുള്ള ഭാഗം ദൈവശാസ്ത്രചിന്തകളാൽ സന്പന്നമാണ്. ഒന്ന്, പതിനാല്, പതിനെട്ടു വാക്യങ്ങൾ ചേർത്തു വായിക്കുന്പോൾ ലഭിക്കുന്ന ക്രിസ്തുവിജ്ഞാനീയം സുവിശേഷകനായ യോഹന്നാന്റെ അതുല്യ സംഭാവനയാണ്. ആദി മുതലുള്ള വചനം, നസ്രത്തിലെ യേശുവിൽ മാംസം ധരിച്ച വചനം, പിതാവിന്റെ മടിയിൽ ആയിരിക്കുന്ന ഏകജാതനായ വചനം തുടങ്ങിയ വെളിപ്പെടുത്തലുകൾ ക്രിസ്തുരഹസ്യങ്ങളും രക്ഷാകരചരിത്രവും സമഗ്രമായി ചിത്രീകരിക്കുന്നു.
എന്താണു വചനം? വചനനത്തിനു തുല്യമായ ’ ലോഗോസ്’ എന്ന ഗ്രീക്കുപദം യവനരുടെ അടിസ്ഥാനദർശനങ്ങളിൽ ഒന്നാണ്. ദൈവപുത്രന്റെ മനുഷ്യാവതാരത്തിന് അഞ്ഞൂറു വർഷങ്ങൾക്കുമുന്പ് യവനചിന്തകനായ ഹെരാക്ലിറ്റസ് ലോഗോസ് എന്ന വാക്കിനെ പ്രപഞ്ചത്തെ നയിക്കുന്ന യുക്തിയായി, ദിവ്യമായ കാരണമായി ചിത്രീകരിച്ചു. സ്റ്റോയിക്യ വാദം ലോഗോസിനെ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും സംക്രമിച്ചിരിക്കുന്ന പ്രാപഞ്ചിക ശക്തിയായി വ്യാഖ്യാനിച്ചുകൊണ്ട് എല്ലാ യാഥാർഥ്യങ്ങൾക്കും അടിത്തറയായി വർത്തിക്കുന്നു എന്നു പഠിപ്പിച്ചു.
പ്രപഞ്ചത്തിന്റെ നിയന്താവെന്ന നിലയിൽ അതിനെ നയിക്കാൻ ദൈവത്തിൽനിന്നു പുറപ്പെടുന്ന ശക്തിയായി അലക്സാണ്ട്രിയായിൽ ജീവിച്ചിരുന്ന ഹെബ്രായ ചിന്തകർ ലോഗോസിനെ മനസിലാക്കുകയും പഠിപ്പിക്കുകയും ചെയ്തു.
ദൈവത്തിന്റെ സൃഷ്ടികർമത്തെ വിവരിക്കുന്ന അവസരത്തിൽ ചിന്തകനായ ഫൈലോ ലോഗോസിനെ ചിത്രീകരിക്കുന്നതു സൃഷ്ടികർമത്തെ മുഴുവൻ ക്രമീകരിക്കുന്ന മൂലശക്തിയായും ദൈവത്തിന്റെ ഛായയായുമാണ് . യവന ചിന്തകൾ നിറഞ്ഞു നിന്നിരുന്ന എഫേസൂസിൽ വച്ച് യോഹന്നാൻ സുവിശേഷം രചിക്കുന്പോൾ അവരുടെ സംസ്കാരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്പമായ ലോഗോസിനെ ദൈവപുത്രനായ യേശുവായി ചിത്രീകരിക്കുന്നു. ആദിയിൽ ലോഗോസ് ഉണ്ടായിരുന്നു; ലോഗോസ് ദൈവമായിരുന്നു; ലോഗോസ് മാംസം ധരിച്ച് നമ്മുടെ ഇടയിൽ വസിച്ചു. യുക്തിയായ വചനം, സകലത്തിന്റെയും ദിവ്യകാരണമായ വചനം യേശുവിലൂടെ മനുഷ്യനായി തീരുകവഴി നമ്മുടെ ഇടയിൽ അവിടുന്നു വസിക്കുകയും ദൈവികകാര്യങ്ങൾ കൂടുതൽ ഗ്രഹിക്കാൻ വഴിയൊരുങ്ങുകയും ചെയ്തു.
അരെയോപ്പാഗസിൽ വിശുദ്ധ പൗലോസ് അപ്പോസ്തലൻ നടത്തുന്ന പ്രസംഗം സ്മരണീയമാണ്. അജ്ഞാത ദേവന്റെ സ്ഥാനത്ത് പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ച സത്യദൈവത്തെ പ്രതിഷ്ഠിക്കുന്ന പൗലോസിന്റെ മാതൃക യോഹന്നാൻ പിൻതുടരുന്നു. വിശുദ്ധ യോഹന്നാൻ ലോഗോസിനെ - വചനത്തെ- സൃഷ്ടാവായി, വെളിപാടുകളുടെ സ്രോതസും പൂർണതയുമായി, രക്ഷകനായി ചിത്രീകരിക്കുന്നു. അങ്ങനെ യഹൂദരുടെ കാത്തിരിപ്പും യവന ദർശനങ്ങളും നസ്രത്തിലെ യേശുവിൽ പൂർത്തീകരിക്കപ്പെടുന്നു. വിശുദ്ധ പൗലോസ് കൊളോസസിലെ സഭയ്ക്ക് എഴുതുന്നുണ്ടല്ലോ: ’’ദൈവത്തിന്റെ പൂർണത മുഴുവൻ അവനിൽ മൂർത്തീഭവിച്ചിരിക്കുന്നു.’’
അപ്പോസ്തല കാലഘട്ടത്തിനടുത്തു ജീവിച്ച സഭാപിതാവായ വിശുദ്ധ ജെസ്റ്റിൻ ലോഗോസിന്റെ ദൈവികസ്വഭാവം കുറച്ചുകൂടി വ്യക്തമായി പഠിപ്പിക്കുന്നു. ആരംഭരഹിതനും, നാമം ഇല്ലാത്തവനും, എല്ലാറ്റിന്റെയും പിതാവുമായ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം മനുഷ്യാവതാരം ചെയ്ത ലോഗോസിലൂടെ സാധ്യമാകുന്നു. വചനം വഴി ദൈവം ലോകത്തിനു വെളിപ്പെടുത്തുന്നു. അവിടുന്നു വഴിയായി ലോകം നിർമിക്കപ്പെടുകയും ചെയ്തു. ആ വചനം മനുഷ്യരുടെ ഇടയിൽ വഴികാട്ടിയും പ്രബോധകനുമാണ്. ക്രൈസ്തവ - അക്രൈസ്തവ സംവാദത്തിനു വിശുദ്ധ ജെസ്റ്റിന്റെ സംഭാവനകൾ കാരണമാകുന്നുണ്ട്. വചനത്തിന്റെ മനുഷ്യാവതാരത്തിനു മുന്പുതന്നെ മനുഷ്യകുലത്തിൽ ചിതറിക്കിടക്കുന്ന ’വചനത്തിന്റെ വിത്ത്’ എന്ന അദ്ദേഹത്തിന്റെ ചിന്ത മനുഷ്യബന്ധങ്ങൾക്കു പുതിയ സാധ്യതകളും തുറന്നു.
വിശുദ്ധ ജെസ്റ്റിനെ തുടർന്നു വന്ന സഭാചിന്തകരും ഇതേ വ്യാഖ്യാനശൈലിയാണ് അവലംബിച്ചത്. ഉദാഹരണത്തിന് അലക്സാണ്ട്രിയായിലെ ഒരിജൻ, യോഹന്നാന്റെ ’വചന’ത്തെ യേശുവായിതന്നെ വ്യാഖ്യാനിക്കുകയും അപ്രകാരം യേശുവിനെ വിളിക്കാനുള്ള കാരണം രേഖപ്പെടുത്തുകയും ചെയ്യുന്നു. വചനം മനുഷ്യരിലുള്ള അയുക്തികമായ എല്ലാം ഇല്ലാതാക്കുന്നു. യഥാർഥ വിവേകവും ബോധശക്തിയും ഉള്ളവരാക്കി മനുഷ്യരെ മാറ്റുന്നു. വചനത്തിൽ പങ്കുചേരുകവഴി മനുഷ്യർ കൂടുതൽ പ്രബുദ്ധരും ജീവനുള്ളവരും ബൗദ്ധിക സ്പഷ്ടത ലഭിച്ചവരുമാകുന്നു.
ചുരുക്കിപ്പറഞ്ഞാൽ മനുഷ്യർ ദൈവിക മനുഷ്യർ ആകുന്നു; എല്ലാം അവിടുത്തെ മഹത്വത്തിനായി നിർവഹിക്കാൻ കെല്പുള്ളവരാകുന്നു.
വചനത്തെക്കുറിച്ചുള്ള ചിന്തകൾ യേശുവിന്റെ അനന്യത (Uniqueness of Christ) എന്ന ചിന്തയിലേയ്ക്കും നമ്മുടെ ധർമത്തിലേയ്ക്കും നയിക്കുന്നു. പത്രോസിന്റെ പ്രസംഗം ഇവിടെ ചേർത്തുവയ്ക്കാം: ’’ആകാശത്തിനുകീഴേ മനുഷ്യരുടെ ഇടയിൽ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കിയിട്ടില്ല.’’ അപ്പോസ്തലനായ യോഹന്നാൻ എഴുതുന്നുണ്ടല്ലോ, ’’എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാർഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു.’’ ഇതുതന്നെയാണു നമ്മുടെ വിശ്വാസവും പ്രഘോഷണവും.
എന്നാൽ, അനന്യതയിലുള്ള വിശ്വാസവും പ്രഘോഷണവും സംവാദത്തിന്റെ വാതിലുകളെ അടയ്ക്കുകയല്ല, തുറക്കുകയാണു ചെയ്യുന്നത് എന്ന് ഓർമിക്കണം. ’’മനുഷ്യകുലത്തിൽ ചിതറിക്കിടക്കുന്ന വിത്ത്’’ എന്ന വിശുദ്ധ ജെസ്റ്റിന്റെ ചിന്തയും, രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ ’’സകല മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി’’യെക്കുറിച്ചുള്ള പ്രബോധനവും നമ്മെ കൂടുതൽ സംവാദത്തിലേയ്ക്കും മാനസിക തുറവിയിലേയ്ക്കും നയിക്കണം.
ഏറ്റവും വലിയ സംവാദം നടത്തിയതു ദൈവമാണ് - ലോഗോസ് മനുഷ്യനാകുക വഴി. മനുഷ്യന്റെ സംസ്കാരത്തോടും പ്രശ്നങ്ങളോടുമുള്ള അനുരൂപണമാണ് അതുവഴി അവിടുന്നു പകർന്നുനല്കിയത്. അവിടുത്തെ സംവാദം നമുക്കു മാതൃകയും; അവിടുത്തെ അനന്യത പ്രഘോഷിക്കുന്നതു നമ്മുടെ ധർമവുമാകട്ടെ.
ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)