ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നം, പരസ്പരം ചെളി വാരിയെറിയരുത്; ദിലീപ്
Tuesday, September 9, 2025 9:29 AM IST
പരസ്പരം ചെളി വാരിയെറിയാതെ സംഘടനയ്ക്കുള്ളിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് നടൻ ദിലീപ്. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂവെന്നും തുറന്നു സംസാരിക്കാൻ മാധ്യമങ്ങൾ പ്രകോപിപ്പിക്കുമെന്നും അങ്ങനെ പാടില്ലെന്നും ദിലീപ് പറഞ്ഞു. കേരള ഫിലിം ചേംബറിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ദിലീപ്.
ദിലീപിന്റെ വാക്കുകൾ
‘‘വളരെ സന്തോഷമുള്ള ദിവസമാണ് ഇന്ന്. ഒരുപാട് മീറ്റിങ്ങുകളിൽ പങ്കെടുത്തിട്ടുണ്ട്. പല പ്രശ്നങ്ങളിൽ ഇടപെടുകയും ചർച്ചയുണ്ടാകുകയും ചെയ്തിട്ടുണ്ട്. എല്ലാവരും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ മലയാള സിനിമയിൽ ഉള്ളൂ എന്നാണ് എല്ലാവരും പറയുന്ന കാര്യം.
പക്ഷേ, പലപ്പോഴും അത് വാക്കുകളിൽ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ സംഘടനകൾ മാറി മാറി നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കരി വാരി തേയ്ക്കുന്ന, ചെളി വാരിയെറുന്ന സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ചില കാര്യങ്ങൾ വരുമ്പോൾ ഒത്തൊരുമിക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഇതുപോലെ പല ചർച്ചകളിലും പങ്കെടുത്തിട്ടുള്ള ഒരാളാണ് ഇന്ന് ഫിലിം ചേംബറിന്റെ പ്രസിഡന്റായ അനിൽ തോമസ്. പല ചർച്ചകളിലും ഞങ്ങൾ സ്ഥിരം സംസാരിക്കുന്ന ആളാണ്. പരസ്പരം സ്നേഹമുള്ള ആളുകളാണ് ഇതിനകത്ത് ഉള്ള എല്ലാവരും. അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ മനസിലാകുന്നവരാണ്.
പക്ഷേ, പലപ്പോഴും നമ്മൾ കാണുന്നത് പൊതുവെ സംഘടനയ്ക്ക് അകത്തു നിന്ന് സംസാരിക്കേണ്ട കാര്യങ്ങൾ പുറത്ത് നിന്ന് സംസാരിക്കുന്ന സാഹചര്യം ഉണ്ടാകുന്നു. സംഘടനയുടെ ഭാഗമായ ഒരാൾ പുറത്തു പോയി നിന്ന് സംഘടനയ്ക്ക് നേരെ കല്ലെറിയുമ്പോഴാണ് ഉള്ളിൽ ഉള്ളവർ ഓരോ വിഷയങ്ങളും അറിയുന്നത്. ഏതൊരു സംഘടനയുടേയും കാര്യങ്ങൾ നോക്കേണ്ടത് ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അപ്പോൾ അവർക്ക് അവരുടേതായ നിലപാട് എടുക്കേണ്ടി വരും.
എല്ലാ സംഘടനകൾക്കും അവരുടേതായിട്ടുള്ള നിയമങ്ങളും രീതികളുമൊക്കെ ഉണ്ടാകും. അതിനകത്ത് പ്രശ്നങ്ങളും ഉണ്ടാകും. എന്നാൽ പുറത്തേക്ക് വരേണ്ട ശബ്ദം ഒന്നായിരിക്കണം. മറ്റൊരു അസോസിയേഷനുമായി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ‘ഞങ്ങൾക്കൊരു ബുദ്ധിമുട്ടുണ്ട് അതൊന്ന് പരിഹരിക്കണം’ എന്നു പറഞ്ഞ് കത്ത് നൽകണം.
ഇവിടെ ഏറ്റവും അതോറിറ്റി എന്ന് പറയുന്നത് കാശ് മുടക്കുന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാഗമായ നിർമാതാക്കൾ തന്നെയാണ്. അവർ ഒരു സിനിമയെടുക്കാൻ തീരുമാനിക്കുന്നു എന്നു പറയുന്നത് വലിയ കാര്യമാണ്.
അവർ തീരുമാനിക്കുന്നത് കൊണ്ടാണ് ജോലി ഉണ്ടാകുന്നത്, ഒരുപാട് കുടുംബങ്ങൾ മുന്നോട്ട് പോകുന്നത്. അതിനൊപ്പം തന്നെയാണ് സിനിമയുടെ സാങ്കേതികവശവും. ഒരു സിനിമയ്ക്ക് അനുയോജ്യമായ കഥയും സംവിധാന രീതികളും സാങ്കേതിക വശങ്ങളും എല്ലാം വേണം. വളരെ പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരാണ് ഇവിടെയുള്ളത്. തിരക്കഥയിലെ കാര്യങ്ങൾ മികച്ച രീതിയിൽ സ്ക്രീനിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന താരങ്ങൾ, ഡിസ്ട്രൂബ്യൂട്ടേഴ്സ്, പ്രദർശനശാലകൾ ഇതെല്ലാം ചേരുന്ന കൂട്ടായ്മയാണ് സിനിമ.
അതുകൊണ്ട് പരസ്പരം ചെളിവാരിയെറിയാതിരിക്കാൻ ശ്രമിക്കാം. ഓരോ മേഖലയിലും ഉള്ളവരെ സംരക്ഷിക്കാൻ അതത് മേഖലകളിൽ സംഘടനകൾ ഉണ്ട്. അതിനകത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും ചർച്ച ചെയ്യണം. അത് മറ്റൊരു അസോസിയേഷനുമായി പങ്കുവെയ്ക്കാനും ചർച്ച ചെയ്യാനും ഉണ്ടെങ്കിൽ ഇതുപോലെ ഒരു കൂട്ടായ്മയിൽ ചർച്ച ചെയ്ത് പരിഹരിക്കാവുന്ന കാര്യമേ ഉള്ളൂ. അതിന് മുൻകൈ എടുത്ത കേരള ഫിലം ചേംബർ ഓഫ് കൊമേഴ്സിന് പ്രത്യേക അഭിനന്ദനം അറിയിക്കുന്നു.
ജനങ്ങൾക്കു മുൻപിൽ വാർത്തകൾ എത്തിക്കുന്നത് മാധ്യമങ്ങളാണ്. ‘നിങ്ങൾക്ക് എന്താണ് പറയാനുള്ളത്... പറയൂ’ എന്ന് മാധ്യമങ്ങൾ പ്രകോപിപ്പിക്കും. എന്നാൽ സംഘടനയുടെ അച്ചടക്കം എന്ന് പറയുന്നത് ആ സംഘടനയുടെ ഭരണസമിതിക്കുള്ളിൽ സംസാരിച്ച് പരിഹരിച്ചതിന് ശേഷം ഒരൊറ്റ ശബ്ദമായി മാത്രം പുറത്തുവരണം. ആരെയാണോ സംസാരിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് അവർ വന്ന് സംസാരിക്കണം.
എന്നാൽ ഇപ്പോൾ മലയാള സിനിമയിൽ കാണുന്നത്, ഏത് സംഘടനയിൽ ആയാലും ഒരാൾക്ക് എന്തെങ്കിലുമൊരു അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അവർ നേരെ പോയി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നതാണ്. അതു മാറ്റിയെടുക്കണം.
മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയല്ല. എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രി വളരെ വലുതാണ്. അതിലെ ആളുകളെ തമ്മിൽ തല്ലിക്കാതെ ഇരിക്കുക. ഇതൊക്കെ നമ്മുടെ അഭിമാനമായ കൂട്ടായ്മകളാണ്. മലയാള സിനിമ ഗംഭീരമായി മുന്നോട്ട് പോകട്ടെ.’’