ആലപ്പുഴ: കുടിവെള്ള പദ്ധതികൾക്കും ടൂറിസത്തിനും ഊന്നൽ നൽകി ആലപ്പുഴ നഗരസഭയുടെ ബജറ്റ്. 280.46 കോടി വരവും 276.87 കോടി ചെലവും 3.59 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അവതരിപ്പിച്ചു.
ടൂറിസം വികസനമടക്കം നഗരത്തിന്റെ വളർച്ചയെ ബജറ്റ് ത്വരിതപ്പെടുത്തുമെന്നു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ട് നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.
നഗരത്തിൽ 22,000 സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷൻ നൽകാൻ 28 കോടി നീക്കിവച്ചു. 45 കിലോമീറ്റർ ജലവിതരണക്കുഴൽ മാറ്റി പുതിയതു സ്ഥാപിക്കാൻ 15 കോടിയും തകഴി പ്ലാന്റിൽ പുതിയ സ്റ്റാന്റ് ബൈ മോട്ടോർ സ്ഥാപിക്കാനും നിലവിലുള്ള മോട്ടോർ റിപ്പയർ ചെയ്യാനും 2.40 കോടി രൂപയും നീക്കിവച്ചു.
ക്ഷേമവും വികസനവും
841 ഭവനങ്ങളുടെകൂടി നിർമാണം തുടങ്ങാൻ 8.60 കോടി രൂപ നീക്കിവച്ചു. ടി.വി തോമസ് സ്മാരക ടൗൺ ഹാൾ പുനർനിർമാണം- 20 കോടി, സത്രം കോംപ്ലക്സ് സ്ഥലത്ത് ഷോപ്പിംഗ് മാളും മുറികളും ക്വാർട്ടേഴ്സും -15 കോടി, ബീച്ചിൽ തൊഴിൽ പരിശീലന കേന്ദ്രം- 14 കോടി, ജനറൽ ആശുപത്രി ഡയാലിസിസ് കേന്ദ്രം-1 കോടി, ആലിശേരിയിൽ ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ-1 കോടി രൂപ, 12 ഹെൽത്ത് വെൽനെസ് സെന്റർ- 12 കോടി, തെരുവോര കച്ചവടക്കാരുടെ പുനരധിവാസം- 1 കോടി എന്നിങ്ങനെ വകയിരുത്തി. ഒമ്പതു വാർഡുകളിലെ സെപ്റ്റേജ് മാലിന്യം പൈപ്പു ലൈൻ വഴി ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തിച്ചു സംസ്കരിക്കുന്ന പദ്ധതിക്കായി 68 കോടി വകയിരുത്തി.
കാർഷികമേഖല
നെൽവിത്ത് വിതരണം- 20 ലക്ഷം, ഫലവൃക്ഷങ്ങൾ- 10 ലക്ഷം, പമ്പ് സെറ്റ് -10 ലക്ഷം, തരിശുനില കൃഷി-2 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു. നഗരസഭയിലെ 10 സമ്പൂർണ ശുചിത്വ വാർഡുകളെ ലിങ്ക് ചെയ്തു കൃഷി - 30 ലക്ഷം അനുവദിച്ചു.
ടൂറിസം രംഗം
ഫുഡ് -ആർട്ട് - നൈറ്റ് സ്ട്രീറ്റ്- 50 ലക്ഷം, പൊതുക്കുളങ്ങളുടെ നവീകരണം- 75 ലക്ഷം, പ്രകാശനഗരം പദ്ധതി- 50 ലക്ഷം, ബീച്ചിൽ കാറ്റാടി പാർക്ക്- 1.5 കോടി, ഇരുമ്പുപാലം, ചിറക്കോട് ജുമാ മസ്ജിദിനു സമീപമുള്ള പാലം എന്നീ നടപ്പാലങ്ങൾ- 60 ലക്ഷം എന്നിങ്ങനെ. സ്കൂളുകളിലെ പ്രഭാത ഭക്ഷണം-10 ലക്ഷം, ശുചിമുറി -50 ലക്ഷം, സ്പോട്സ് കിറ്റ്- 10 ലക്ഷം എന്നിങ്ങനെയും വകയിരുത്തി.
പ്രതിപക്ഷ നേതാവ് റീഗോ രാജു, കക്ഷിനേതാക്കളായ എം.ആര്. പ്രേം, ഡി.പി മധു, നസീര്‍ പുന്നയ്ക്കല്‍, ഹരികൃഷ്ണന്, പി. രതീഷ്, ബിന്ദു തോമസ്, സതീദേവി, സലിം മുല്ലാത്ത്, സ്ഥിരം സമിതി അധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ആര്.വിനീത, കൗണ്‍സിലര്‍മാരായ എ.എസ്. കവിത, ബി.നസീര്‍, ആര്.രമേശ്, എല്ജിന് റിച്ചാര്‍ഡ്, ക്ലാരമ്മ പീറ്റര്‍, റഹിയാനത്ത് എന്നിവര്‍ പ്രസംഗിച്ചു.