കെനിയയിൽ വാഹനാപകടം ; അഞ്ചു മലയാളികൾ മരിച്ചു
Wednesday, June 11, 2025 1:56 AM IST
നയ്റോബി (കെനിയ): ഖത്തറിൽനിന്നു കെനിയയിലേക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസ് കുഴിയിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ അഞ്ചു മലയാളികൾ മരിച്ചു. മലയാളികളുൾപ്പെടെ 27 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷിവില്ല പുത്തന്‍പുരയില്‍ കെ. രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (ഏഴ്), തൃശൂർ വെങ്കിടങ്ങ് തൊയക്കാവ് മാടക്കായിൽ മുഹമ്മദിന്റെ ഭാര്യ ജെസ്ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹറിൻ (ഒന്നര), തിരുവനന്തപുരം സ്വദേശിനി ഗീത ഷോജി ഐസക് (58) എന്നിവരാണു മരിച്ച മലയാളികൾ.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലോടെ തലസ്ഥാനമായ നയ്റോബിയിൽനിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു സംഭവം. ഡ്രൈവറും മൂന്ന് ടൂർ ഗൈഡുമാരുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.
യാത്രാസംഘത്തിലെ എല്ലാവരും ഖത്തറിൽ താമസിക്കുന്ന കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. ഇവർ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ടു തെന്നിനീങ്ങി മരത്തിലിടിച്ച് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി.
ഖത്തറിൽനിന്നു പെരുന്നാൾ അവധി ആഘോഷിക്കാൻ കഴിഞ്ഞ ആറിനാണു വിനോദയാത്രാസംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. സംഘം ഇന്നലെ വൈകുന്നേരം ദോഹയിൽ തിരിച്ചെത്തേണ്ടതായിരുന്നു.
ഗുരുതര പരിക്കേറ്റ മൂന്നുപേരെ കെനിയൻ തലസ്ഥാനമായ നയ്റോബിയിലെ ആശുപത്രിയിലും മറ്റുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, മരിച്ച ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവരുമുൾപ്പെടുന്നു.
ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥയാണു മരിച്ച റിയ. ഭര്‍ത്താവ് ജോയലിന്റെ ട്രാവല്‍ കമ്പനി നേതൃത്വം നല്കുന്ന വിനോദയാത്രാസംഘത്തിനൊപ്പമാണ് ഇവരും യാത്രപുറപ്പെട്ടത്. റിയയും കുടുംബവും ആറു വര്‍ഷമായി ഖത്തറിലാണ്. കുട്ടികള്‍ ഈ മാസം 22നും റിയയും ജോയലും അടുത്ത മാസം 24നും നാട്ടിലേക്കുവരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് റിയ. ദുബായില്‍ ജോലിചെയ്യുന്ന ഷിയ ഇരട്ടസഹോദരിയാണ്. ഇളയ സഹോദരന് റിഷിയും ദുബായിലാണു ജോലി ചെയ്യുന്നത്.
മരിച്ച ജെസ്നയുടെ കുടുംബം ഏറെ വർഷങ്ങളായി ഖത്തറിലാണു താമസം. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുഹമ്മദ് കഴിഞ്ഞമാസം പിതാവ് ഹനീഫയുടെ ചികിത്സാർഥം അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തിയിരുന്നു. അപകടവാർത്തയറിഞ്ഞ് മുഹമ്മദിന്റെ സഹോദരി ഹെബ, ഭർത്താവ് സുബൈർ എന്നിവർ ഖത്തറിൽനിന്നു കെനിയയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവർക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്. നയ്റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഖത്തറിലെ ഇന്ത്യൻ എംബസിയും കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ഇന്നലെ രാവിലെയോടെ ഖത്തറിൽനിന്നു ട്രാവൽ ഏജൻസി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്.