ലാഭം സാമൂഹ്യവത്കരിക്കുക സിയാൽ നയം: മുഖ്യമന്ത്രി
Tuesday, May 20, 2025 2:18 AM IST
നെടുമ്പാശേരി: ലാഭം സ്വകാര്യവത്കരിക്കുകയല്ല സാമൂഹ്യവത്കരിക്കുകയാണ് സിയാൽ പിന്തുടരുന്ന നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്ന സിയാൽ 2.0 പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന വയനാട് മാതൃകാ ടൗൺഷിപ്പ് നിർമാണത്തിൽ സിയാൽ ശ്രദ്ധേയമായ പങ്കാണു വഹിക്കുന്നത്. ടൗൺഷിപ്പിലെ 400 വീടുകളിൽ സൗരോർജ പാനലുകൾ ഘടിപ്പിക്കുന്ന പദ്ധതി സിയാൽ സ്വന്തം നിലയ്ക്കു നിർവഹിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. 2040 ആകുമ്പോൾ രാജ്യത്തു പ്രതിവർഷം 100 കോടി വിമാനയാത്രക്കാരുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ വളർച്ച ഉൾക്കൊള്ളാൻ കഴിയുന്നവിധം എല്ലാ വിമാനത്താവളങ്ങളെയും സജ്ജമാക്കുകയാണു ലക്ഷ്യം.
വിമാനയാത്രക്കാരുടെ സുരക്ഷയും വിമാനത്താവളങ്ങളുടെ ആസ്തിയും ഏറ്റവും പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട ഘട്ടമാണിത്. പ്രതിദിനം 50,000ത്തിലധികം യാത്രക്കാരാണു നെടുമ്പാശേരി വിമാനത്താവളം വഴി യാത്ര ചെയ്യുന്നത്. ഒരു ലക്ഷത്തോളം പേർ ദിവസവും യാത്രാ അനുബന്ധ ആവശ്യങ്ങൾക്കായും ഇവിടെയെത്തുന്നു.
400ലധികം സർക്കാർ ഇതര ഏജൻസികളും 30 എയർലൈനുകളും ഹോട്ടലുകളുൾപ്പെടെ ഇരുനൂറോളം കൊമേഴ്സ്യൽ സ്ഥാപനങ്ങളും 12,000 ജീവനക്കാരും വിമാനത്താവളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഇത്രയും വിപുലമായ വിമാനത്താവളത്തിന്റെ ഡിജിറ്റൽ ആസ്തികളുടെ സുരക്ഷ ഏറെ പ്രാധാന്യമുള്ള കാര്യമാണ്. കൃത്രിമബുദ്ധി, ഓട്ടോമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണു സിയാൽ 2.0 യിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സൈബർ സ്പേസിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെ 200 കോടി രൂപ മുതൽമുടക്കിലാണു പദ്ധതി നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷനായിരുന്നു. എംപിമാരായ ഹൈബി ഈഡൻ, അഡ്വ. ഹാരിസ് ബീരാൻ, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസഫലി, ഇ.കെ. ഭരത് ഭൂഷൺ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, വർഗീസ് ജേക്കബ്, മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് , ഐടി ആൻഡ് കമ്യൂണിക്കേഷൻസ് ജനറൽ മാനേജർ എസ്. സന്തോഷ് എന്നിവർ പ്രസംഗിച്ചു.
സിയാൽ 2.0 പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന എയ്റോ ഡിജിറ്റൽ സമ്മിറ്റിൽ ഐടി എക്സ്പീരിയൻസ് സെന്റർ, റോബോട്ടിക് പ്രദർശനം എന്നിവയ്ക്കൊപ്പം രാജ്യത്തെ പ്രമുഖ ഐടി വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും ഉണ്ടായിരുന്നു.