കരൂർ ദുരന്തം സിബിഐ അന്വേഷിക്കണമെന്ന് ടിവികെ; വിജയ്ക്കെതിരെയുള്ള ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും
Friday, October 3, 2025 7:50 AM IST
ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. വിജയ്യെ കേസിൽ പ്രതിയാക്കാത്തത് ജീവൻ നഷ്ടമായ 41 പേരോടുള്ള അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഉച്ചയ്ക്ക് 12ന് വരുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ്യാണ് ദുരന്തത്തിന് കാരണമെന്നും ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപ്രേരിതമായ കാരണങ്ങളാലെന്നും ഹർജിയിൽ ആരോപിക്കുന്നു. ജസ്റ്റിസ് സെന്തിൽ കുമാറിന്റെ ബെഞ്ചാണ് കേസ് ഇന്ന് പരിഗണിക്കുക.
അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജിയും പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദും നിർമൽകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തും.
സിബിഐ അന്വേഷണമെന്ന ആവശ്യത്തെ സംസ്ഥാന സർക്കാർ എതിർക്കുമെന്നാണ് സൂചന. അതേസമയം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘം ഇന്ന് കരൂരിലെത്തും. ദുരന്തഭൂമി സന്ദശിക്കുന്ന സംഘം ഉച്ചയ്ക്ക് വാർത്താസമ്മേളനം നടത്തും. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ. രാധാകൃഷ്ണും വി. ശിവദാസനും സംഘത്തിലുണ്ടാകും.