സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ആള് എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയാറാകുന്നില്ല: സുപ്രീം കോടതി
Wednesday, July 19, 2023 4:15 PM IST
ന്യൂഡല്‍ഹി: ലൈഫ് മിഷന് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം.ശിവശങ്കറിന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. എതിര് സത്യവാംഗ്മൂലം നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്.
ജസ്റ്റീസുമാരായ എ.എസ്. ബൊപ്പണ്ണ, എം .എം. സുന്ദരേഷ് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. അപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം കോടതി പരിഗണിക്കും.
ശിവശങ്കറിന്റെ ആരോഗ്യനില മോശമെന്ന് മുതിർന്ന അഭിഭാഷകന് ജയദീപ് ഗുപ്ത സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനാകാന്‍ അനുവദിക്കണമെന്ന ശിവശങ്കറിന്റെ ആവശ്യം ഇഡിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എതിര്‍ത്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കര്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് തയാറാകുന്നില്ലെന്ന് കോടതി ആരാഞ്ഞു.
ആരോഗ്യ കാരണങ്ങള്‍ ഉയര്‍ത്തി ജാമ്യത്തിനായി കീഴ്ക്കോടതിയെ സമീപിക്കാമെന്ന് അവധിക്ക് പിരിയുന്നതിന് മുന്‍പ് സുപ്രീം കോടതി ശിവശങ്കറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിൻപ്രകാരം എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും അപേക്ഷ തള്ളിയിരുന്നു.
തുടര്‍ന്ന് കീഴ്ക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യമുയര്‍ത്തി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഇഡി എതിര്‍പ്പുമായി എത്തി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഹൈക്കോടതിക്ക് മുന്നില്‍ വിശദീകരിക്കപ്പെട്ടു. തുടര്‍ന്ന് ഹൈക്കോടതിയിലെ ജാമ്യാപേക്ഷ ശിവശങ്കര്‍ പിന്‍വലിച്ചു.
നിലവില്‍ നാലര മാസത്തിലധികമായി ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.