ബോട്ടുകൾ തീരമണഞ്ഞു; ചൊവ്വാഴ്ച മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം
ഹരുണി സുരേഷ്
Monday, June 9, 2025 11:07 PM IST
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല.
ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ ഇന്ന് രാത്രിയോടെ തിരികെ എത്തും. 52 ദിവസത്തെ വിശ്രമത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലെ ഇനി ബോട്ടുകൾ കടലിലേക്കു പോകു.
ആരവങ്ങൾക്ക് താൽകാലിക അവധി
ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽകാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമെ ഹാർബറുകളിൽൽ പിന്നെ ഉണ്ടാകു.
ബോട്ടുകൾക്കാകട്ടെ ഇനിയുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കുകൾ ആകും. വർക്ക് ഷോപ്പുകളും, യാർഡുകളുമൊക്കെ സജീവമാകും.
കടക്കെണിയുടെ സീസൺ
ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും പറയുന്നത്.
കടം കയറിയതിനാൽ ഡിസംബർ മുതൽക്കെ തന്നെ ചില ബോട്ടുകൾ ഫിഷിംഗ് നിർത്തിയിരുന്നു. മറ്റുള്ളവ മാർച്ചു വരെ പിടിച്ചു നിന്നെങ്കിലും കടക്കെണിയിൽ പെട്ട് നിക്കക്കള്ളിയില്ലാതെ വന്നതോടെ അവരും ഫിഷിംഗ് നിർത്തിവക്കാൻ നിർബന്ധിതരായി.
കാലവർഷം ശക്തിയാർജിച്ചത് ആശ്വാസം
മേയ് അവസാന വാരത്തോടെ കാലവർഷം ശക്തി പ്രാപിച്ചത് ആശ്വാസമായി. കടൽ ഇളകുകയും ഇതിനു ശേഷം വെയിൽ തെളിയുകയും ചെയ്തതോടെ കടലിൽ മത്സ്യങ്ങളുടെ സാന്നിധ്യം കണ്ടു തുടങ്ങി. ഇതോടെ ബോട്ടുകൾ വീണ്ടും കടലിൽ പോയി തുടങ്ങി.
പല ബോട്ടുകളും നിറയെ അയല, തിരിയാൻ, വറ്റ, കിളിമീൻ എന്നിവയുമായാണ് തിരിച്ചെത്തിയത്. ഇപ്പോൾ അവസാനദിനങ്ങളിൽ എത്തിയ ബോട്ടുകൾക്കും അയല, തിരിയാൻ, കിളി എന്നിവയായിരുന്നു കൂടുതലും. ഇതിനിടെ ആഴക്കടലിലെ കപ്പൽ ദുരന്തം മത്സ്യ മേഖലയിൽ വല്ലാത്തൊരു ആശങ്ക വിതച്ചിരിക്കുകയാണ്.
അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്
ബോട്ടുകൾ കരയിൽ കെട്ടിയാൽ പിന്നെ തൊഴിലാളികളായ അന്യസംസ്ഥാനക്കാർ നാടുവിടും. ജൂലൈ അവസാന വാരത്തിലെ പിന്നീട് തിരിച്ചെത്തുകയുള്ളു.
ഒരു കാലത്ത് നാട്ടുകാരും തമിഴ്നാട്ടുകാരായ കുളച്ചൽ സ്വദേശികളും മാത്രമായിരുന്നു ബോട്ടുകളിലെ തൊഴിലാളികളെങ്കിൽ ഇന്നു സ്ഥിതി മാറി. വടക്കേ ഇന്ത്യക്കാരാണ് തൊഴിലാളികൾ കൂടുതലും. നാട്ടുകാരായ തൊഴിലാളികൾ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്.
ഇനി പരമ്പരാഗത വള്ളങ്ങളുടെ ഊഴം
മൺസൂൺ കാല ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി ട്രോളിംഗ് ബോട്ടുകൾ കരയിൽ കെട്ടിയാൽ പിന്നെ കടലിൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങളുടെ ഊഴമാണ്. ഇവർക്ക് ചാള, കൊഴുവ, നത്തോലി തുടങ്ങിയ മത്സ്യങ്ങളും നാരൻ, പൂവാലാൻ ചെമ്മീനുകളും സുലഭമായി ലഭിക്കുന്നത് ഈ മൺസൂൺ കാലങ്ങളിലാണ്.
എന്നാൽ കഴിഞ്ഞ സീസണിൽ നാരൻ ചെമ്മീന്റെ സാന്നിധ്യം കടലിൽ കുറവായിരുന്നു. അതിനു പകരം നിറയെ ചാള നൽകി കടലമ്മ ദിവസങ്ങളോളം വള്ളക്കാരെ അനുഗ്രഹിച്ചു. ഇന്നും ആ ചാളയുടെ സാന്നിധ്യം തീരക്കടലിൽ സജീവമായതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറി മൺസൂൺ വൻ പ്രതീക്ഷയാണ് നൽകുന്നത്.