വിജയിച്ചത് സതീശനിസം..! പാര്‍ട്ടിയില്‍ അതികായനായി വി.ഡി
Monday, June 23, 2025 2:29 PM IST
കോഴിക്കോട്: കേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒടുവില്‍ യുഡിഎഫ് വിജയിച്ചുകയറിയതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുന്നണിയിലും അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി.വി. അന്‍വര്‍ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദത്തെ സമര്‍ഥമായി അതിജീവിച്ച വി.ഡി. സതീശനാണ് യുഡിഎഫ് വിജയത്തിൽ നിറഞ്ഞ കൈയടി നേടുന്നത്.
"തോറ്റാല്‍ മുഴുവന്‍ ഉത്തരവാദിത്വവും ഞാന്‍ ഏല്ക്കാം, ജയിച്ചാല്‍ ക്രെഡിറ്റ് എല്ലാവര്‍ക്കുമാണ്'. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നടത്തിയ പ്രസ്താവനയുടെ ആഴം വലുതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
തനിക്കെതിരേ പി.വി. അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് വ്യക്തിപരമായി പ്രതികരിക്കാതിരുന്ന വി.ഡി. സതീശന്, സ്ഥാനാര്‍ഥി ആര്യാടന്ഷൗക്കത്തിനെതിരായ അന്‍വറിന്റെ ആരോപണങ്ങളെ പാര്‍ട്ടിയെ ഉപയോഗിച്ച് വിദഗ്ദധമായി തടുക്കുകയും ചെയ്തു.
ഹൈക്കമാന്‍ഡ് അംഗീകരിച്ച സ്ഥാനാര്‍ഥിക്കെതിരേ അന്‍വര്‍ സംസാരിച്ചതോടെ സമവായ സാധ്യത തേടിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സതീശനൊപ്പം ചേരേണ്ടിവന്നു. അതിന് ദേശീയ നേതൃത്വത്തിന്റെ പിന്തുണയും ലഭിച്ചു.ഒപ്പം പാര്‍ട്ടിയിലെ യുവനേതാക്കളായ ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് എന്നിവരെ സമര്‍ഥമായി ഉപയോഗിച്ച് വി.ഡി. സതീശന് നടത്തിയപോരാട്ടമായിരുന്നു നിലമ്പൂര്‍ തിരിച്ചുപിടിക്കാന്‍ യുഡഎഫിനെ സഹായിച്ചത്.
ഇടതുമുന്നണിക്ക് കൈവിട്ട കേസായിരുന്നു നിലമ്പൂർ. 1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദ് തുടർച്ചയായി വിജയിച്ച മണ്ഡലം. പി.വി. അൻവർ എന്ന പഴയ കോൺഗ്രസുകാരൻ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോൾ നിലമ്പൂർ പിടിക്കാനായത് വലിയ നേട്ടമായി സിപിഎം കണ്ടു.
ഇക്കുറി അൻവർ കളംമാറ്റി ചവിട്ടിയപ്പോൾ നിലമ്പൂരിൽ കളി കാര്യമാക്കേണ്ട എന്ന ചിന്തയിലായിരുന്നു സിപിഎമ്മിന്റെ ബുദ്ധികേന്ദ്രങ്ങൾ ആദ്യം. പക്ഷേ, അൻവർ കോൺഗ്രസുമായി തെറ്റിയതോടെ നിലമ്പൂരിൽ സിപിഎം വീണ്ടും ഒരവസരം കണ്ടു. അങ്ങനെയാണ് സ്വരാജ് സ്ഥാനാർഥിയായത്.
സ്വരാജിന് പാര്‍ട്ടി വോട്ടുകള്‍ ചോരാതെ കീശയിലാക്കാന്‍ കഴിഞ്ഞെങ്കിലും വിജയിച്ചുകയറാന്‍ കഴിഞ്ഞില്ല. പി.വി. അന്‍വർ മികച്ച വോട്ട് നേടി കരുത്ത് കാട്ടിയെങ്കിലും യുഡിഎഫ് പ്രവേശനത്തിനായി കാത്തിരിക്കേണ്ടി വരും.