തിരുവനന്തപുരം: തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്-35 ബി അറ്റകുറ്റപണി ചെയ്ത് കൊണ്ടുപോകാന്‍ ബ്രിട്ടണില്‍നിന്നുള്ള വിദഗ്ധ സംഘമെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 വിമാനത്തിലാണ് 17 അംഗ സംഘം തിരുവനന്തപുരത്ത് പറന്നിറങ്ങിയത്.

തിരുവനന്തപുരം ചാക്കയിലെ എയര്‍ ഇന്ത്യ ഹാങ്ങറില്‍ വിമാനമെത്തിച്ച് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടത്തും. അത് വിജയിച്ചില്ലെങ്കിൽ എഫ്-35 ബിയുടെ ചിറകുകള്‍ അഴിച്ചുമാറ്റിയ ശേഷം സൈനിക വിമാനത്തില്‍ ബ്രിട്ടണിലേക്കു കൊണ്ടുപോകാനാണ് തീരുമാനം.

ഇന്ന് വൈകുന്നേരം നാല് വരെയാണ് എയർബസ് 400ന് ഇന്ത്യയിൽ തുടരാൻ അനുമതി നൽകിയിരിക്കുന്നത്. അതിനുള്ളിൽ വിമാനം തിരികെ പോകും. എൻജിനീയർമാർ ഇവിടെ തുടരും.

ഇവർ ഒരാഴ്ചയോളം കേരളത്തില്‍ തുടരുമെന്നാണ് സൂചന. അറബിക്കടലില്‍ നങ്കൂരമിട്ടിരുന്ന എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാനവാഹിനി കപ്പലില്‍നിന്ന് പറന്നുയര്‍ന്ന വിമാനം ജൂണ്‍ 14-നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്.