ചാഞ്ചാടി താഴെവീണ് സ്വർണവില; 72,000 രൂപയിൽ, വിലക്കുറവ് നേട്ടമാക്കാനാകാതെ ഉപയോക്താക്കൾ
Wednesday, July 9, 2025 1:40 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. പവന് 480 രൂപയും ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 72,000 രൂപയിലും ഗ്രാമിന് 9,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,380 രൂപയിലെത്തി.
ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനൊടുവിൽ സ്വർണവില തിങ്കളാഴ്ച 400 രൂപ കുറഞ്ഞിരുന്നു. എന്നാൽ ചൊവ്വാഴ്ച അതേപടി ഉയരുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു വീണ്ടും കുറഞ്ഞത്. എന്നാൽ, പണിമുടക്കിൽ സംസ്ഥാനത്തെ ജ്വല്ലറികൾ അടഞ്ഞുകിടക്കുന്നതിനാൽ ഇന്നത്തെ കുറവിന്റെ നേട്ടം ഉപയോക്താക്കൾക്ക് കിട്ടിയില്ല.
ജൂൺ 14ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ച സ്വര്‍ണവില ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമെന്ന ചരിത്ര വിലയിലെത്തിയിരുന്നു. തുടർന്ന്, വില താഴേക്കു പോകുന്നതാണ് കണ്ടത്.
ജനുവരി 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.
ഫെബ്രുവരി ഒന്നിന് ഒരു പവന് സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.
മാർച്ച് ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങൾക്കൊടുവിൽ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രിൽ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങൾക്കു ശേഷം ഏപ്രിൽ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.
ഏപ്രിൽ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.
മേയ് 15ന് 68,880 രൂപയിലേക്ക് ഇടിഞ്ഞ സ്വര്‍ണവില പിന്നീട് വര്‍ധിക്കുന്ന കാഴ്ചയാണ് കണ്ടത്. ഏഴുദിവസത്തിനിടെ ഏകദേശം മൂവായിരം രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 72,000 കടന്ന് കുതിക്കുകയായിരുന്നു.
ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച ഔൺസിന് 3,330 ഡോളറിനു മുകളിലായിരുന്ന രാജ്യാന്തരവില ഇന്നൊരുഘട്ടത്തിൽ 3,287 ഡോളർ വരെ ഇടിഞ്ഞു. ഇതോടെ കേരളത്തിലും വില താഴുകയായിരുന്നു.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 116 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.