രാഷ്ട്രീയ യുദ്ധങ്ങൾക്ക് ഇഡിയെ എന്തിന് ഉപയോഗിക്കുന്നു; വിമർശനവുമായി സുപ്രീംകോടതി
Monday, July 21, 2025 3:17 PM IST
ന്യൂഡൽഹി: കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) വിമർശിച്ച് സുപ്രീംകോടതി. മൂഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതി പരാമർശം.
മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.
രാഷ്ട്രീയമായി സെന്‍സിറ്റീവ് കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു എന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായി ഉള്‍പ്പെട്ട ബെഞ്ച് ഉയര്‍ത്തിയത്.
രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മതി. രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെ ഉപയോഗിക്കുന്നത്. ഈ വിഷയത്തില്‍ കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിനോടായിരുന്നു സുപ്രീംകോടതി നിലപാട് അറിയിച്ചത്.
എനിക്ക് മഹാരാഷ്ട്രയിലെ ചില സംഭവങ്ങളെ കുറിച്ചറിയാം. രാജ്യത്തുടനീളം ഇത്തരം നീക്കങ്ങള്‍ തുടരരുത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടക്കട്ടെ, അതില്‍ ഇഡിയെ ആയുധമാക്കേണ്ടതില്ലെന്നും കോടതി നടപടിക്രമങ്ങള്‍ക്കിടെ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
പിന്നാലെ കേസ് റദ്ദാക്കാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ച് കോടതി ഇഡിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും ഇഡിയുടെ നടപടികള്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇഡി സൂപ്പര്‍ പോലീസ് അല്ലെന്നും എല്ലാവിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.