സ്വർണപ്പാളി കേസിൽ പുതിയ വെളിപ്പെടുത്തൽ; സ്വർണം പൂശാൻ എത്തിച്ചത് ചെന്പ് പാളികളെന്ന് സ്മാർട്ട് ക്രിയേഷൻസ്
Friday, October 3, 2025 7:43 AM IST
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദുരൂഹതയേറ്റി പുതിയ വെളിപ്പെടുത്തൽ. ശബരിമലയിൽ നിന്ന് 2019ൽ അറ്റകുറ്റപ്പണിക്കായി സ്മാർട്ട് ക്രിയേഷൻസ് കന്പനിയിൽ എത്തിച്ചത് മുന്‍പൊരിക്കലും സ്വർണം പൂശിയിട്ടില്ലാത്ത ശുദ്ധമായ ചെന്പ് പാളികളെന്ന് അറ്റകുറ്റപ്പണി നടത്തിയ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകൻ കെ.ബി. പ്രദീപ് പറഞ്ഞു. ഒരിക്കൽ സ്വർണം പൂശിയ ലോഹങ്ങൾ തങ്ങൾ സ്വീകരിക്കാരില്ലെന്നും അഭിഭാഷകൻ പറഞ്ഞു
പ്രദീപിന്റെ വെളിപ്പെടുത്തലിലൂടെ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ സംബന്ധിച്ച ദുരൂഹത ഏറുകയാണ്. 1998ൽ വിജയ് മല്യ ശിൽപ്പങ്ങളിൽ സ്വർണം പതിപ്പിച്ച രേഖകൾ എല്ലാം ദേവസ്വം വിജിലൻസ് കണ്ടെത്തി. ദേവസ്വം മരാമത്ത് ഓഫീസിൽനിന്നാണ് രേഖകൾ കണ്ടെടുത്തത്. ഇതോടെ എത്ര സ്വർണം പൂശിയിട്ടുണ്ടെന്നും കണ്ടെത്താനാകും.
സംഭവത്തിൽ സ്പോൺസർ ഉണ്ണിക്കൃഷ്ൻ പോറ്റിയെ ദേവസ്വം വിജിലൻസ് നാളെ ചോദ്യം ചെയ്യും. കിളിമാനൂർ കാരേറ്റ് സ്വദേശിയായ ഉണ്ണികൃഷ്ണന്റെ ഇടപാടുകളിൽ അടിമുടി ദുരൂഹതയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ഉണ്ണിക്കൃഷ്ന്റെ ഭൂമിയിടപാടിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.