മകൾ കുളിക്കുന്ന വീഡിയോ പകർത്തി ഭീഷണി; യുവാവിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി പിതാവ്
Thursday, September 18, 2025 5:54 AM IST
ആഗ്ര: മകൾ കുളിക്കുന്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവിനെ കൊലപ്പെടുത്തി പിതാവ്. ആഗ്രയിലാണ് സംഭവം.
വിവാഹഫോട്ടോഗ്രാഫറായിരുന്ന രാകേഷ് സിംഗ് (18) ആണ് കൊല്ലപ്പെട്ടത്. ദേവിറാം(45) എന്നയാളാണ് കൊലപ്പെടുത്തിയത്. 18 മാസത്തെ അന്വേഷണത്തിനൊടുവിലാണ് സംഭവം പുറംലോകം അറിയുന്നത്.
രാകേഷിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷം വീപ്പയിലാക്കി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
മകൾ കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് രാകേഷ് സിംഗിനെ ദേവിറാം കടയിലേക്ക് വിളിച്ചുവരുത്തിയതെന്നും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ബന്ധുവിന്റെ സഹായത്തോടെ മൃതദേഹം ഒരു പ്ലാസ്റ്റിക് ഡ്രമ്മിൽ നിറച്ചു. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ദേവിറാം രാകേഷിന്റെ മോട്ടോർ സൈക്കിൾ ഖാരി നദിയിൽ ഉപേക്ഷിച്ചതായും പോലീസ് വ്യക്തമാക്കി. മൊബൈൽ ഫോണും പുഴയിലെറിഞ്ഞു.
2024 ഫെബ്രുവരി 15-ന് ആഗ്രയിലെ കബൂൽപൂർ ഗ്രാമത്തിൽ നിന്ന് രാകേഷിനെ കാണാതായതായി പരാതി ലഭിച്ചിരുന്നു. 1–ാം തീയതി ആഗ്രയിൽനിന്നും പാതി കത്തിക്കരിഞ്ഞ നിലയിൽ ഒരു യുവാവിൻറെ മൃതദേഹം കണ്ടെത്തി.
എന്നാൽ രാകേഷിന്റെ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. മകന്റെ കൈവശം ഒരു പെൺകുട്ടിയുടെ അശ്ലീല വീഡിയോ ഉണ്ടായിരുന്നുവെന്നും ഇതേ ചൊല്ലി തർക്കമുണ്ടായിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തിരോധാനമെന്നും പിതാവായ ലാൽസിംഗ് പോലീസിൽ അറിയിച്ചു. കോടതിയിൽ ഹേബിയസ് കോർപസ് ഹർജിയും നൽകിയിരുന്നു.