2021 ആരംഭിച്ചുകഴിഞ്ഞു.
പുറംതിരിഞ്ഞു നോക്കാതെയുള്ള ഓട്ടത്തിൽ തീർച്ചയായും ഓർമിച്ചുപോകേണ്ട ഒന്നുണ്ട്, പുതുവർഷം ആരോഗ്യപരമായി എത്രമാത്രം സുരക്ഷിതമാണ്? കോവിഡ്-19 വൈറസ് ബാധ വിതച്ച കഷ്ടപ്പാടുകൾ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം കോവിഡ് ബാധിച്ച് മരിച്ചവരിൽ സിംഹഭാഗവും ഹൃദ്രോഗികളാണെന്ന യാഥാർഥ്യവും നമ്മെ അസ്വസ്ഥമാക്കുന്നു. ചികിത്സയുടെ കാര്യത്തിൽ സാങ്കേതികമികവുള്ള പുതിയ വിമാനങ്ങൾ വെട്ടിപ്പിടിക്കാൻ വെന്പുന്ന മലയാളി പരമപ്രധാനമായ പ്രതിരോധത്തിന്റെ പ്രസക്തി വിട്ടുപോകുന്നു. ഹൃദ്രോഗവ്യാപനത്തിന്റെ കാര്യത്തിൽ ഈ വസ്തുത ഏറെ പ്രാധാന്യമർഹിക്കുന്നു.
കേരളത്തിൽ വർധിച്ചുവരുന്ന ഹാർട്ടറ്റാക്കിന്റെ തോത് ഈ ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകളും മറ്റനുബന്ധരോഗങ്ങളും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുന്നു.
പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തും സംയുക്തമായി ഇന്ത്യയിലെ 27 സംസ്ഥാനങ്ങളിൽനിന്നുള്ള എട്ടു ലക്ഷംപേരെ ഉൾപ്പെടുത്തി നടത്തിയ ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങളുടെ ഫലം കഴിഞ്ഞ വർഷം പ്ലോസ് മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ഇന്ത്യയിൽ അപകടകരമാംവിധം വർധിച്ചുവരുന്ന ഹൃദ്രോഗികളുടെ എണ്ണവും അതിനുള്ള കാരണങ്ങളുമായിരുന്നു പഠനവിഷയം. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തി നോക്കിയപ്പോൾ ഹൃദ്രോഗ തീവ്രതയുടെ കാര്യത്തിൽ കേരളംതന്നെ ഏറ്റവും മുന്നിൽ.
കേരളത്തിലെ 19.90 ശതമാനം ആൾക്കാരിലും ഹൃദ്രോഗസാധ്യത ആപത്കരമാംവിധം വർധിച്ചുകണ്ടു. 1993-ൽ കേരളത്തിലെ ഹൃദ്രോഗസാധ്യത 1.4 ശതമാനം മാത്രമായിരുന്നുവെന്നോർക്കണം. അവിടെനിന്ന് രണ്ടര ദശകംകൊണ്ട് 19.90 ശതമാനത്തിലേക്കുള്ള കുതിപ്പ് നിർണായകമായി. ഹൃദ്രോഗസാധ്യതയുടെ കാര്യത്തിൽ സ്ത്രീകളെക്കാൾ (15 ശതമാനം) പുരുഷന്മാർതന്നെ (32 ശതമാനം) മുന്നിൽ. സാന്പത്തികമായി താഴേക്കിടയിലുള്ളവരിൽ പുകവലി പ്രധാന കാരണമായി പരിഗണിക്കപ്പെട്ടപ്പോൾ മേൽത്തട്ടിലുള്ളവരിൽ ഉയർന്ന രക്തസമ്മർദവും വർധിച്ച കൊളസ്ട്രോളും പ്രമേഹവും അമിതവണ്ണവും ഹൃദ്രോഗത്തിനു കാരണമായി.
2018-19ലെ സർവേ പ്രകാരം 40 വയസിനും 69- വയസിനും ഇടയിലുള്ള ഹൃദ്രോഗാനന്തര മരണസംഖ്യ കേരളത്തിൽ 37.8 ശതമാനംവരെയെത്തി. 70 വയസ് കഴിഞ്ഞവരിൽ ഈ സംഖ്യ 45.7 ശതമാനത്തോളമായി. 63,000 പേരാണ് ഹാർട്ടറ്റാക്ക് മൂലം കേരളത്തിൽ പ്രതിവർഷം മരണമടയുന്നത്. ഇന്ത്യയിൽ ശരാശരി 29 ശതമാനംപേർ ഹൃദ്രോഗാനന്തരം മരിക്കുന്പോൾ കേരളത്തിലത് 40 ശതമാനത്തിൽ കൂടുന്നു. 2030 ആകുന്പോൾ ഇന്ത്യയിൽ ആകമാനം 35 ശതമാനംപേർ ഹൃദയാഘാതംമൂലം മരണപ്പെടുമെന്നു കണക്കാക്കപ്പെടുന്നു.
30 വയസിനു താഴെയുള്ളവരിൽ ഉണ്ടാകുന്ന ഹാർട്ടറ്റാക്കും തുടർന്നുള്ള മരണസാധ്യതയും ആസ്പദമാക്കി തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് 1978-2017 കാലയളവിൽ നടത്തിയ പഠനത്തിന്റെ ഫലം 2020 സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതുവരെയുണ്ടായിട്ടുള്ള മിക്ക പഠനങ്ങളും 30-74 വയസിനിടയിലുള്ളവരിലാണ് നടത്തിയിട്ടുള്ളതെന്ന് മനസിലാക്കണം. 30 വയസിനു താഴെയുള്ളവർ ഹൃദയാഘാതവുമായി ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിക്കപ്പെട്ട് ചികിത്സ ലഭിച്ചശേഷം അടുത്ത പത്തുവർഷക്കാലത്തെ അതിജീവനസ്വഭാവം നിരീക്ഷിച്ചപ്പോൾ 30 ശതമാനംപേരും മരണത്തിനു കീഴടങ്ങിയതായി കണ്ടു; 20 വർഷങ്ങൾ കഴിഞ്ഞപ്പോൾ 48 ശതമാനംപേർ മരണപ്പെട്ടു.
ഈ ഭീമമായ മരണശതമാനം ഏവരെയും അദ്ഭുതപ്പെടുത്തി. ഹാർട്ടറ്റാക്കുണ്ടായ മുതിർന്നവരേക്കാൾ ഏറെ ശോചനീയമാണ് 30 വയസിനു താഴെയുള്ളവരുടെ സ്ഥിതി എന്നു കണ്ടെത്തി. 40 വർഷക്കാലത്തോളം നടത്തിയ ബൃഹത്തായ ഗവേഷണങ്ങളുടെ ഫലം 2020 സെപ്റ്റംബർ ലക്കം ഇന്ത്യൻ ജേർണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണു പ്രകാശിതമായത്.
ഒന്നര മണിക്കൂർ അവസരം
മുതിർന്നവരേക്കാൽ വളരെ കൂടുതലായി ചെറുപ്പക്കാരിൽ ഹൃദ്രോഗാനന്തര മരണസംഖ്യയുടെ കാരണം പ്രധാനമായും ചികിത്സ ലഭിക്കുന്നതിലുള്ള താസമായിരുന്നു. 38 ശതമാനം പേരും ചികിത്സ പ്രയോജനപ്പെടുന്നതിന്റെ സമയപരിധി കഴിഞ്ഞാണ് ആശുപത്രിയിലെത്തിയത്. ഹാർട്ടറ്റാക്ക് ഉണ്ടായശേഷം പ്രാഥമിക ചികിത്സകൾ (പ്രൈമറി ആൻജിയോപ്ലാസ്റ്റി, രക്തക്കട്ട അലിയിപ്പിച്ചു കളയുന്ന ത്രോംബോ ലൈറ്റിക് തെറാപ്പി) ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിച്ചാലേ പ്രയോജനമുണ്ടാകൂ എന്ന് മനസിലാക്കണം.
’ഗോൾഡൻ പീരിഡ്’ ഒന്നര മണിക്കൂറാണ്. ഈ സമയപരിധിക്കുള്ളിൽ രോഗിയെ പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സാധിച്ചാൽ കട്ടിയാകാത്ത രക്തക്കട്ട മാറ്റി ഇടുങ്ങിയ കൊറോണറി ആർട്ടറി വികസിപ്പിച്ച് അവിടെ കൃത്യമായ ഒരു സ്റ്റെന്റ് സ്ഥാപിക്കാൻ സാധിക്കും. മൃതപ്രായമായെങ്കിലും ഇനിയും ചത്തിട്ടില്ലാത്ത ഹൃദയകോശങ്ങളിലേക്കും രക്തമെത്തിച്ചുകൊടുക്കാൻ ഇതുവഴി സാധിക്കും. രക്തദാരിദ്ര്യത്താൽ ശ്വാസംമുട്ടുന്ന ഹൃദയകോശങ്ങൾ പ്രാണവായുവും പോഷക പദാർഥങ്ങളും സ്വീകരിച്ചു വീണ്ടും പൂർവസ്ഥിതിയിലാവുകയും ഹൃദയപ്രവർത്തനം സന്തുലിതമാവുകയും ചെയ്യും.
മറിച്ച് ഹാർട്ടറ്റാക്കുണ്ടായശേഷം മണിക്കൂറുകളോ ദിവസങ്ങളോ താമസിച്ചാൽ രക്തം കിട്ടാതെ ഹൃദയകോശങ്ങൾ ചത്തൊടുങ്ങി ഈ ഹൃദയപേശികൾ വടുവായിത്തീരുന്നു. ഇങ്ങനെയുള്ള രോഗികളാണ് അധികം താമസിയാതെ മരണപ്പെടുന്നത്.
പാരന്പര്യം
ഹാർട്ടറ്റാക്കുമായി പ്രവേശിക്കപ്പെട്ട 95 ശതമാനം ആൾക്കാരിലും പരന്പരാഗതമായ ആപത്ഘടകങ്ങളുടെ അതിപ്രസരം കണ്ടു. 88.3 ശതമാനം പേരിൽ കൊളസ്ട്രോൾ അമിതമായി വർധിച്ചതായി കണ്ടെത്തി. പുകവലി (63.5 ശതമാനം), മദ്യപാനം (20.8 ശതമാനം), അമിത രക്തസമ്മർദം (8.8 ശതമാനം), പ്രമേഹം (4.4 ശതമാനം) എന്നിങ്ങനെ വിവിധ ആപത്ഘടകങ്ങൾ ഹൃദ്രോഗത്തിനു വിനയായി. 4.4 ശതമാനംപേരിൽ വ്യക്തമായ ഘടകങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.
ഡോക്ടറെ അവഗണിക്കുന്നവർ
മറ്റൊരു സവിശേഷത കണ്ടത്, ഹാർട്ടറ്റാക്കിനുള്ള ചികിത്സകഴിഞ്ഞ് ആശുപത്രിവിട്ടു പോയതിനുശേഷവും നല്ലൊരു ശതമാനംപേർ ഡോക്ടർമാരുടെ നിർദേശങ്ങൾ പാലിക്കാതെ തങ്ങളുടെ ദുശീലങ്ങൾ തുടർന്നുകൊണ്ടുപോയി എന്നതാണ്. തുടർന്നും പുകവലിച്ചുകൊണ്ടിരുന്നവർ 34 ശതമാനം, മദ്യപിച്ചവർ 16.8 ശതമാനം, വ്യായാമം ചെയ്യാതെയിരുന്നവർ 50 ശതമാനം, ചികിത്സകൻ നിഷ്കർഷിച്ച മരുന്നുകൾ നിർത്തിയവർ 41 ശതമാനം, ഭക്ഷണച്ചിട്ടകൾ പാലിക്കാത്തവർ 79 ശതമാനം. അപ്പോൾ ചെറുപ്പക്കാരിലെ വർധിച്ച മരണശതമാനത്തിന്റെ കാരണങ്ങൾ ഇവയൊക്കെത്തന്നെ.
ആരോഗ്യമില്ലാത്ത ആയുസ്
എന്താണ് കേരള പാരഡോക്സ്? സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒന്നാമൻ (89 ശതമാനം). ആയുർ ദൈർഘ്യത്തിന്റെ കാര്യത്തിലും മുൻപന്തിയിൽ. മുപ്പതു വർഷത്തിനിടെ ഇന്ത്യക്കാരുടെ ആയുർദൈർഘ്യം പത്തു കൊല്ലത്തിലേറെ വർധിച്ചെന്നാണ് പഠനം.
1990-ൽ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 59.6 വർഷമായിരുന്നു. 2019-ൽ ഇത് 70.8 വർഷമായി. ഇപ്പോൾ കേരളത്തിലെ ആയുർദൈർഘ്യം 77.3 വർഷമാണ്. എന്നാൽ, ഇത് ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യമാണെന്നു കരുതരുത്. വിവിധ രോഗങ്ങളോടെയും ശാരീരിക വെല്ലുവിളികളോടെയുമാണ് വയസാകുന്തോറും ആളുകൾ ജീവിക്കുന്നത്.
അണുബാധമൂലമുണ്ടാകുന്ന രോഗങ്ങൾ കുറയുകയും (ഇപ്പോൾ കോവിഡ്- 19ന്റെ വ്യാപനം വേറിട്ടുനിൽക്കുന്ന ഒന്നുതന്നെ) ജീവിതശൈലീ രോഗങ്ങൾ വർധിക്കുകയും ചെയ്യുന്നുവെന്നതാണ് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കാണുന്ന പ്രതിഭാസം. 30 വർഷം മുന്പ് മാതൃ-ശിശുമരണങ്ങളും പോഷകാഹാരക്കുറവും അണുബാധമൂലമുള്ള രോഗങ്ങളുമാണ് ദക്ഷിണേന്ത്യയിൽ ആയുസ് കുറച്ചത്. 1990-ൽ അസാംക്രമികരോഗങ്ങൾ 29 ശതമാനമേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇന്നത് 58 ശതമാനമായി ഉയർന്നു. ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദം, പക്ഷാഘാതം, അസ്ഥിരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയാണ് 30 കൊല്ലത്തിനിടെ ഇന്ത്യക്കാരുടെ ആരോഗ്യം ക്ഷയിപ്പിച്ചവ.
സാക്ഷരതയിലും ആയുർദൈർഘ്യത്തിലും മുന്നിട്ടുനിൽക്കുന്ന കേരളത്തിൽ ഹൃദ്രോഗവും മറ്റു ജീവിതശൈലീ രോഗങ്ങളും കുറഞ്ഞ തോതിലേ കാണുകയുള്ളുവെന്ന് അനുമാനിക്കപ്പെടേണ്ടതാണ്. എന്നാൽ, വാസ്തവം അതിനു വിപരീതം. അതുതന്നെയാണു കേരള പാരഡോക്സ്.
അനന്തരമരണം
ഹൃദ്രോഗാനന്തര മരണം കേരളത്തിലെ പുരുഷന്മാരിൽ 60 ശതമാനവും സ്ത്രീകളിൽ 40 ശതമാനവും 65 വയസിനു മുന്പായി സംഭവിക്കുന്നു. ഇവിടെ ആദ്യത്തെ ഹാർട്ടറ്റാക്ക് ഉണ്ടാകുന്നത് ഇതര സംസ്ഥാനങ്ങളിലുള്ളവരേക്കാൾ 10 വയസിനു മുന്പായിട്ടാണ്. സാന്പത്തികമായി താഴേക്കിടയിലുള്ള ഒരാൾക്ക് ഹാർട്ടറ്റാക്ക് ഉണ്ടാകുകയാണെങ്കിൽ അതയാളുടെ വരുമാനത്തിന്റെ 60-80 ശതമാനത്തോളം തുടച്ചുമാറ്റുമെന്നോർക്കണം.
രോഗങ്ങളെ പേടിക്കാത്തവരാണു മലയാളികൾ. പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങളെ. പിന്നെ അല്പം പേടിയുള്ളത് പകർച്ചവ്യാധികളോടാണ്. കോവിഡ്-19 കണക്കുകൾ പരിശോധിച്ചാൽ ലോകത്ത് മരണപ്പെട്ടത് ഒരു ദശലക്ഷം പേരാണ്. ഇതിൽ നല്ലൊരു ശതമാനം പേർക്ക് ഹൃദ്രോഗംകൂടി ഉണ്ടെന്നോർക്കണം. കോവിഡ് വ്യാപനം തുടങ്ങി ഒരു വർഷം പൂർത്തിയാകുന്പോൾ ഭൂമുഖത്ത് ഏതാണ്ട് 2-3 ദശലക്ഷം പേർ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. എന്നാൽ, ഒരു വാസ്തവം അറിയേണ്ടത് ഹൃദ്രോഗാനന്തരം പ്രതിവർഷം ലോകത്ത് 17.9 ദശലക്ഷംപേർ മൃത്യുവിനിരയാകുന്നുവെന്നതാണ്.
എന്തു ചെയ്യും?
ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമോ? തീർച്ചയായും. എന്നാൽ, മലയാളിക്ക് അതിനു മനസില്ലെങ്കിലോ? ജീവിതക്രമം ചിട്ടയിലാക്കി മുന്നോട്ടുപോയാൽ ഹൃദ്രോഗസാധ്യത 90 ശതമാനംവരെ കുറയുമെന്നു പഠനങ്ങളുടെ വെളിച്ചത്തിൽ പറഞ്ഞുകൊടുത്താലും അതു കേൾക്കാനും മലയാളിക്കു മനസില്ല. ഇതാണ് ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥ. അവസാനം ഹാർട്ടറ്റാക്കുമായി തീവ്ര പരിചരണവിഭാഗത്തിലെത്തിയാൽ ഉള്ളതെല്ലാം വിറ്റ് ആൻജിയോപ്ലാസ്റ്റിക്കും ബൈപാസ് സർജറിക്കും തയാറാകുന്നു. ഇതുകൊണ്ടുതന്നെയാണ് കേരളത്തിൽ കാത്ലാബുകൾ സ്ഥാപിക്കാൻ ആശുപത്രികൾ മത്സരിക്കുന്നതും. ലോകത്തിലെ ഏതു പരിഷ്കൃത രാജ്യങ്ങളോടും കിടപിടിക്കുന്ന സൗകര്യങ്ങളോടുകൂടിയ 120-ൽ കൂടുതൽ കാത്ലാബുകൾ കേരളത്തിലുണ്ട്.
52 രാജ്യങ്ങളിൽനിന്നായി 27,000 ആൾക്കാരെ ഉൾപ്പെടുത്തി കാനഡയിലുള്ള മലയാളിയായ പ്രഫ. സലിം യൂസഫ് നടത്തിയ ബൃഹത്തായ "ഇന്റർഹാർട്ട്’ പഠനത്തിൽ ഒൻപത് ആപത്ഘടകങ്ങളുടെ (പുകവലി, രക്താതിമർദം, വർധിത കൊളസ്ട്രോൾ, പ്രമേഹം, ദുർമേദസ്, വ്യായാമരാഹിത്യം, വികലമായ ഭക്ഷണരീതി, മദ്യസേവ, സ്ട്രെസ്) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാക്കാൻ ഹേതുവാകുന്നുവെന്നു തെളിഞ്ഞു. ഈ ആപത്ഘടകങ്ങളെ കണ്ടെത്തി സമുചിതമായി നിയന്ത്രിക്കുകവഴി 90 ശതമാനംവരെ ഹൃദ്രോഗത്തിന്റെ പിടി വിട്ടുനിൽക്കുമെന്നു തെളിഞ്ഞു. 10 ശതമാനം ഹൃദ്രോഗത്തിനു വിനയാകുന്ന പാരന്പര്യസഹജവും ജനിതകവുമായ ഘടകങ്ങളെ മാത്രമാണ് നിയന്ത്രണവിധേയമാകാൻ സാധിക്കാത്തത്.
ഇന്ത്യൻ ശരാശരിയേക്കാൾ വളരെ കൂടുതലായി മലയാളികളിൽ കാണുന്ന ആപത്ഘടകങ്ങളുടെ രൂക്ഷത അറിയണ്ടേ? വർധിച്ച കൊളസ്ട്രോൾ 52.3 ശതമാനം, അമിത രക്തസമ്മർദം 38.6 ശതമാനം, പ്രമേഹം 15.2 ശതമാനം, പുകവലി 28.1 ശതമാനം. കേരളത്തിൽ പ്രതിവർഷം 65600 പേർ ഉയർന്ന രക്തസമ്മർദത്തിന്റെ പ്രത്യാഘാതംമൂലം മരണപ്പെടുന്നുവെന്ന് കണക്കുകൾ പറയുന്നു.
ഇന്നു കേരളത്തിൽ ഒൗട്ട്പേഷ്യന്റ് വിഭാഗത്തിൽ പരിശോധനയ്ക്കായി എത്തുന്ന 40 ശതമാനം പേർക്കും ഉയർന്ന പ്രഷറുണ്ട്.
2016-ൽ നടന്ന ഒരു സർവേയിൽ രക്താതിമർദമുള്ളവരിൽ 66.1 ശതമാനംപേരും ചികിത്സയെടുക്കുന്നില്ല എന്നോർക്കണം. ഇനി 40 ശതമാനത്തോളം പേർക്ക് തങ്ങളുടെ പ്രഷർ അധികരിച്ചിട്ടുണ്ടെന്ന് അറിയില്ല. അതുപോലെ വളരെയധികം പേർക്ക് വർധിച്ച കൊളസ്ട്രോളുമുണ്ട്.
ഹൃദ്രോഗ ചികിത്സയുടെ കടിഞ്ഞാണ് പ്രതിരോധപ്രക്രിയയിലാണിരിക്കുന്നതെന്നോർക്കണം. അതിനുള്ള അവബോധം മലയാളികൾക്കുണ്ടാകണം. ചികിത്സിച്ചു കുടംബത്തിന്റെ നടുവൊടിക്കുന്നതിനേക്കാൾ ഭേദം രോഗം വരാതെ നോക്കുകതന്നെ. നല്ലൊരു ഡോക്ടറും വലിയൊരു ആശുപത്രിയും അടുത്തുണ്ടെങ്കിൽ പിന്നൊന്നും പേടിക്കേണ്ട എന്ന തെറ്റായ ധാരണ വെടിയണം.
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനാണ്)
ഡോ. ജോർജ് തയ്യിൽ