പുതുവത്സരത്തിൽ കേരളീയരുടെ ആരോഗ്യം എത്രകണ്ട് സുരക്ഷിതമാണ്? ലോക ആരോഗ്യ ഭൂപടത്തിൽ സവിശേഷസ്ഥാനം അലങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളം വികസിതരാജ്യങ്ങളോട് കിടപിടിക്കുന്ന പല നേട്ടങ്ങളും ഇതിനകം കൈവരിച്ചുകഴിഞ്ഞു. കേരളത്തിന്റെ വിശിഷ്ടമായ ആരോഗ്യമാതൃക അന്താരഷ്ട്രതലങ്ങളിൽപ്പോലും ചർച്ചകൾക്കു വിധേയമായി.
കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് ആറു ദശകങ്ങൾ പിന്നിടുന്പോൾ ആരോഗ്യമേഖലയിൽ കൈവരിച്ച നേട്ടങ്ങളെയോർത്ത് നമുക്ക് അഭിമാനിക്കാം. എന്നാൽ പ്രശംസകൾ മാത്രം ഏറ്റുവാങ്ങാൻ സന്പന്നമാണോ കേരളത്തിൽ ഈയടുത്തകാലത്ത് മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യസംസ്കാരം. അഭ്യുന്നതിയിൽനിന്ന് അപചയത്തിലേക്ക് എന്നു പറയാൻ പറ്റുന്ന പല പരിതാപകരമായ പാളിച്ചകളും കേരളീയരുടെ ആരോഗ്യസുരക്ഷയ്ക്ക് തടസമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
അതിൽ മുഖ്യമാണ് പകർച്ചവ്യാധികളും ജീവിതശൈലീരോഗങ്ങളും നിയന്ത്രണവിധേയമാക്കുന്നതിൽ മലയാളിക്ക് സംഭവിച്ച അധഃപതനം. ഇതിനുള്ള പ്രധാന കാരണം ചികിത്സയ്ക്കു മാത്രം പ്രാമുഖ്യം കൊടുക്കുന്ന ഒരു വികല ആരോഗ്യസംസ്കാരം കേരളത്തിൽ വളർന്നുവരുന്നു എന്നതാണ്. സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ഇതര സംസ്ഥനങ്ങളുടെ മുന്നിൽ സ്ഥാനംപിടിച്ചിരിക്കുന്ന കേരളം രോഗപ്രതിരോധത്തിന്റെ കാര്യം വരുന്പോൾ തലകുനിക്കുന്നു.
ഭക്ഷണത്തേക്കാൾ മരുന്നിനു പണം ചെലവഴിക്കുന്നവരാണ് മലയാളികൾ എന്നതാണ് ഇവിടെ നടന്ന ചില കണക്കെടുപ്പുകളുടെ ഫലം. സമഗ്രവും സന്പൂർണവുമായ ആരോഗ്യ സംരക്ഷണത്തിന് വലിയ ഒരു ആശുപത്രിയും മികച്ച ഡോക്ടർമാരും അടുത്തുണ്ടായാൽ മതി എന്നതാണ് ശരാശരി മലയാളിയുടെ ചിന്ത. ഈ വീക്ഷണഗതി ശരിയല്ല.
ആശുപത്രിയുടെ വലിപ്പത്തിലും ഡോക്ടർമാരുടെ ബിരുദത്തിലും അമിതവിശ്വാസം പുലർത്തുന്ന നാം കാതലായ പല അടിസ്ഥാനസത്യങ്ങളും കാണാതെപോകുന്നു. ആരോഗ്യപരിപാലനത്തിന്റെ വേരുകൾ ചികിത്സയിലല്ല, രോഗത്തിന്റെ പ്രതിരോധപ്രക്രിയയിലാണ് തഴച്ചുവളരേണ്ടതെന്ന യാഥാർഥ്യം പലർക്കുമറിയില്ല. പ്രത്യേകിച്ച് രോഗവും ചികിത്സയുംകൊണ്ട് ദാരിദ്ര്യത്തിലേക്ക് അധഃപതിച്ച കുടുംബങ്ങളുടെ കഥകൾകൂടി കേൾക്കുന്പോൾ ഇതിന്റെ പൊരുൾ കൂടുതൽ വ്യക്തമാകുന്നു.
സർവനാശം വിതച്ച് രോഗങ്ങൾ
എത്രയൊക്കെ മികച്ച ചികിത്സ ലഭിച്ചാലും പല രോഗങ്ങളുടെയും സംഹാരതാണ്ഡവത്തിൽനിന്ന് രക്ഷപ്രാപിക്കാൻ സാധ്യമല്ലെന്ന് ഈയടുത്തകാലത്തുണ്ടായ പനിബാധകളുടെ വ്യാപനകഥ നമ്മെ പഠിപ്പിച്ചു. പകർച്ചവ്യാധികൾ സർവനാശം വിതച്ച് പത്തിവിടർത്തി മലയാളികളുടെ സ്വസ്ഥതകെടുത്തി. ജപ്പാൻജ്വരം, മസ്തിഷ്കജ്വരം, ഡെങ്കിപ്പനി, പന്നിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, എബോള തുടങ്ങി നിപ്പാബാധവരെ നമ്മുടെ നാടിനെ ഭീതിയുടെ മുൾമുനയിൽ നിർത്തി. നിപ്പാ വൈറസ് മലയാളിക്ക് ഒരു ഗുണപാഠം നൽകി, മനുഷ്യന്റെ ആരോഗ്യം അവൻ വസിക്കുന്ന മണ്ണിനോടും പരിസ്ഥിതിയോടും ചുറ്റുമുള്ള ജീവജാലങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന്.
പ്രകൃതിയുടെയും പരിസ്ഥിതിയുടെയും അതിൽ വിഹരിക്കുന്ന ജീവജാലങ്ങളുടെയും ആരോഗ്യവും സന്തുലിതാവസ്ഥയും മനുഷ്യാരോഗ്യത്തെ നിർവചിക്കുന്നു. അല്ലാതെ, അവയെ നശിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിന് അസ്തിത്വമില്ല. മലേഷ്യയിൽ കാടുകൾ നശിപ്പിച്ചപ്പോഴാണ് വവ്വാലുകൾ ആഹാരംതേടി ജനവാസകേന്ദ്രങ്ങളിലെത്തിച്ചേർന്നത്. അങ്ങനെ മനുഷ്യരിൽ നിപ്പബാധ പിടിപെട്ടു. പകർച്ചവ്യാധികൾ നമ്മുടെ നാട്ടിൽ പടർന്നത് ഇവിടത്തെ അനുകൂലമായ അവസ്ഥകൊണ്ടുതന്നെ.
എപ്പോഴും രോഗം ഏറ്റുവാങ്ങാൻ സന്നദ്ധമാണ് കേരളം. വീടും മുറ്റവും മാത്രം മനോഹരമാക്കാൻ വ്യഗ്രതകാട്ടുന്ന മലയാളി പരിസ്ഥിതിയെയും സ്നേഹിച്ചുതുടങ്ങണം. ആരോഗ്യസൂചികയിൽ ഒന്നാമതുനിൽക്കുന്ന സിംഗപ്പൂർ അവിടത്തെ ശുചിത്വാവസ്ഥ കൊണ്ടു മാത്രമാണ് അത് സാധിച്ചെടുത്തത്. 2019ൽ കേരളത്തിൽ പുതിയൊരു ശുചിത്വസംസ്കാരം വളർത്തുമെന്ന് നാം പ്രതിജ്ഞയെടുക്കണം. കൃത്യമായ ശുചീകരണപ്രവർത്തനങ്ങളിലൂടെ പരിസരത്തു കുന്നുകൂടുന്ന മാലിന്യം വേണ്ടരീതിയിൽ സംസ്കരിച്ച് നാട് മാലിന്യമുക്തമാക്കണം.
മാസ്ക് വച്ച് മലയാളി
പൊടിയും പുകമഞ്ഞും നിറഞ്ഞ് ശ്വാസംമുട്ടുന്ന ഡൽഹിയുടെ ചിത്രം നാം കണ്ടുകൊണ്ടിരിക്കുന്നു. ഡൽഹിയിൽ ജനിക്കുന്ന ശിശുക്കൾ ശ്വസിക്കുന്നത് 20 സിഗരറ്റ് വലിക്കുന്നതിനു തുല്യമായ വിഷപ്പുകയാണെന്ന് വിദഗ്ധർ പ്രസ്താവിക്കുന്നു. മലിനീകൃത ഡൽഹി ഇന്ത്യയുടെ ഇതര നഗരങ്ങൾക്കുള്ള താക്കീതാണ്.
കേരളത്തിലെ വാഹനപ്പെരുപ്പവും പ്ലാസ്റ്റിക്കിന്റെ അമിത വിനിയോഗവും അന്തരീക്ഷ ഖരമാലിന്യങ്ങളുടെ ആധിക്യവും ഒരിക്കലും വൃത്തിയാക്കാത്ത ഓടകളും ഭാവിയിൽ ഉണ്ടാകാൻ പോകുന്ന പല പുതിയ രോഗങ്ങൾക്കും വിത്തുകൾ പാകുന്നു. തൂവാലയും മാസ്കും കൊണ്ട് മുഖം മറച്ച് നടന്നുനീങ്ങുന്ന ആളുകൾ കൊച്ചിനഗരത്തിൽ ഇപ്പോൾ പതിവുകാഴ്ചയാണ്. ആസ്ത്മ, ബ്രോങ്കൈറ്റിസ്, വീട്ടുമാറാത്ത ചുമ തുടങ്ങിയവ കൊച്ചിയിലെ കുട്ടികളിൽ കൂടുതലായി കണ്ടുവരികയാണ്.
ആഹാരപദാർഥങ്ങളിലെ മായവും വിഷച്ചേരുവകളുമാണ് കേരളീയരെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്നം. മലയാളികളുടെ ഭക്ഷണഭ്രാന്ത് മനസിലാക്കിയ അയൽസംസ്ഥാനക്കാർ ആവുംവിധം വ്യാജന്മാരെ ഇങ്ങോട്ട് ഇറക്കുമതിചെയ്യുന്നു. ഹോർമോണ് കുത്തിവച്ച കോഴി, ഫോർമലിനും അമോണിയയും കലർത്തിയ മത്സ്യം, കീടനാശിനികൾ വിതറിയ പഴങ്ങളും പച്ചക്കറികളും, മറ്റു വിലകുറഞ്ഞ എണ്ണകൾ കലർത്തിയ വെളിച്ചെണ്ണ, കൃത്രിമ പാൽ, മായം കലർന്ന തേയിലപ്പൊടിയും അശുദ്ധമായ കുടിവെള്ളവും അങ്ങനെ പോകുന്നു നീണ്ട പട്ടിക. ഇപ്രകാരം വിഷപൂരിതമായ വായുവും ജലവും ഭക്ഷണവും ഉൾക്കൊണ്ട് കാൻസർ മുതൽ ഹൃദ്രോഗം വരെ ഉണ്ടാകുന്നവർ ആശുപത്രികളിലേക്ക് നെട്ടോട്ടമാണ്.
വീട്ടിലെ ഭക്ഷണം ഇഷ്ടപ്പെടാം
ഇപ്പോൾ വീട്ടിൽ ശുദ്ധഭക്ഷണം പാകപ്പെടുത്തിക്കഴിക്കുന്നതിന് മലയാളികൾക്ക് മടിയോ കുറച്ചിലോ സംഭവിച്ചിട്ടുണ്ട്. സമയമില്ലെന്നു പറയുന്നതും സത്യമല്ല. ജീവസന്ധാരണത്തിനുള്ള ഭക്ഷണമുണ്ടാക്കാൻ സമയമില്ലെങ്കിൽ പിന്നെന്ത് ജീവിതം? നാട്ടിൽ റസ്റ്ററന്റുകളുടെയും ബേക്കറികളുടെയും എണ്ണം ദിവസേന കൂടിക്കൊണ്ടിരിക്കുന്നതിന്റെ രഹസ്യവും ഇതുതന്നെ. തട്ടുകടകളും അനധികൃത ഭക്ഷണ-പാനീയശാലകളും വേറെയും. സർക്കാർ തലത്തിൽ കൃത്യമായി യാതൊരുവിധത്തിലുള്ള ഗുണനിലവാര പരിശോധനയോ നിയന്ത്രണമോ ഇല്ലാതെയാണ് ഇവയെല്ലാം പ്രവർത്തിക്കുന്നത്. ആഹാരവിഷബാധയോടനുബന്ധിച്ച് നിരവധി പേർ മരണപ്പെടുന്പോൾ മാത്രമാണ് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കണ്ണുതുറക്കുന്നത്.
രാജ്യത്തെ 61.8 ശതമാനം മരണവും ജീവിതശൈലീരോഗങ്ങൾ മൂലമാണ്. ഇതുതന്നെയാണ് കേരളവും അഭിമുഖീകരിക്കുന്ന ഇന്നത്തെ തീവ്രമായ പ്രശ്നം. അതിൽ ഹൃദ്രോഗബാധയാണ് പ്രഥമസ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്. വികലമായ ജീവിതശൈലിയും അപഥ്യമായ ഭക്ഷണക്രമവും വിഷലിപ്തമായ ആഹാരപദാർഥങ്ങളും ഒക്കെ മലയാളികളെ വിവിധ ജീവിതശൈലീരോഗങ്ങളുടെ പിടിയിലമർത്തുന്നു.
കേരളത്തിൽ 40 ശതമാനം പേർക്ക് അമിത രക്തസമ്മർദമുണ്ട്, 30 ശതമാനം പേർക്ക് പ്രമേഹബാധയുണ്ട്, 45 ശതമാനം പേർക്ക് വർധിച്ച കൊളസ്ട്രോളുമുണ്ട്. ഇക്കൂട്ടരിൽ ഏതാണ്ട് 15 ശതമാനം പേർ മാത്രമാണ് ഈ രോഗാതുരതകളെ വേണ്ടവിധം നിയന്ത്രണവിധേയമാക്കുന്നത്. കൂടാതെ അമിതവണ്ണവും ദുർമേദസും കേരളീയരെ നശിപ്പിക്കാനെത്തിയ മറ്റൊരു രോഗാവസ്ഥയാണ്. ഇടംവലം നോക്കാതെ നാവിനു സ്വാദേറുന്ന എന്തും എത്രവേണമെങ്കിലും വെട്ടിവിഴുങ്ങുന്ന മലയാളികളുടെ അന്തകനാണ് അമിതവണ്ണം.
ഇന്ത്യയിൽ ഹൃദയധമനീരോഗങ്ങൾ മൂലം മൃതിയടയുന്നത് 29 ശതമാനം പേരാണ്. എന്നാൽ, കേരളത്തിൽ ഇത് 40 ശതമാനമാണ്. ഇതിൽ 26 ശതമാനം പേർ ഹൃദ്രോഗം മൂലവും 9 ശതമാനം പേർ മസ്തിഷ്കാഘാതം മൂലവും മരണപ്പെടുന്നു. കേരളത്തിൽ പ്രതിവർഷം 62,000 പേർ ഹൃദയാഘാതത്തെത്തുടർന്ന് മരിക്കുന്നു. ഹാർട്ടറ്റാക്കിന്റെ പ്രധാന ചികിത്സയായ ആൻജിയോപ്ലാസ്റ്റി ചെയ്യാൻ സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം സംസ്ഥാനത്തു പെരുകുകയാണ്. ഇത് വികസിതരാജ്യങ്ങളിലുള്ളതിനേക്കാൾ കൂടുകയാണെന്നോർക്കണം. കേരളത്തിൽ ഏതാണ്ട് എല്ലാ 20 കിലോമീറ്ററിലും ഒരു കാത്ത്ലാബ് എന്നാണ് കണക്ക്.
പണമുള്ള മലയാളികൾ ഹാർട്ടറ്റാക്ക് വരുത്തിയശേഷം ജീവൻ രക്ഷിക്കാൻ പണം വാരിക്കോരി കൊടുക്കുകയാണ്. പോരാത്തതിന് സർക്കാർ സഹായം ലഭിക്കുന്ന രോഗികളും വേറെ. എന്നാൽ, ഹൃദ്രോഗത്തെ പ്രതിരോധിക്കാൻ മാർഗങ്ങളുണ്ടെന്നും അവ സ്വായത്തമാക്കണമെന്നും പറഞ്ഞാൽ കേൾക്കാൻ ആർക്കും സമയമില്ല. പാരന്പര്യ പ്രവണതയൊഴിച്ചാൽ ക്രിയാത്മകമായ ജീവിത-ഭക്ഷണ ക്രമീകരണങ്ങളിലൂടെ ഹൃദ്രോഗത്തെ 85 ശതമാനം വരെ പടിപ്പുറത്തു നിർത്താം എന്ന യാഥാർഥ്യം ഗവേഷണനിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞു.
മരുന്നുകൾ കൃത്യമായി കഴിക്കണേ
ഇനി ഹാർട്ടറ്റാക്കോ ആൻജിയോപ്ലാസ്റ്റിയോ ബൈപാസ് സർജറിയോ കഴിഞ്ഞും ഡോക്ടർ നിഷ്കർഷിക്കുന്ന മരുന്നുകൾ കൃത്യമായി സേവിക്കുന്നവർ 25 ശതമാനത്തിൽ താഴെ. രക്തം നേർപ്പിക്കുന്ന മരുന്നുകൾ കഴിക്കാതിരുന്നാൽ ആൻജിയോപ്ലാസ്റ്റിയുടെ സ്റ്റെന്റും ബൈപാസ് സർജറിയുടെ ഗ്രാഫ്റ്റും അടഞ്ഞുപോകുമെന്നു പറഞ്ഞാൽ അതനുസരിക്കാത്തവർ ഏറെ.
ഒരു പ്രാവശ്യം അറ്റാക്ക് വന്നവർ പിന്നീടൊന്ന് വരാതിരിക്കാൻ അത്യാവശ്യമായി കഴിക്കേണ്ട ദ്വിതീയ പ്രതിരോധ മരുന്നുകളുണ്ട്. അതും ലാഘവത്തോടെ സേവിക്കാതിരിക്കുന്നവർ ധാരാളം. പ്രതിരോധത്തിനു യാതൊരു പ്രാധാന്യവും കൊടുക്കാതെ രോഗമുണ്ടാകുന്പോൾ മാത്രം ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്ന മലയാളികളെക്കൊണ്ട് നിറയുകയാണ് കേരളം. വരുംകാലങ്ങളിൽ കേരള സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ സാന്പത്തികബാധ്യതയുണ്ടാകാൻ പോകുന്നതും ഹൃദ്രോഗബാധയുടെ ചികിത്സയ്ക്കുവേണ്ടിയാണെന്നോർക്കണം.
വൃദ്ധജന കേരളം
ഏതൊരു നാടിന്റെയും ആരോഗ്യസൂചിക വിലയിരുത്തുന്ന അടിസ്ഥാന പ്രമാണം അവിടെയുള്ള വയോജനങ്ങളുടെ സുസ്ഥിതിയും ആരോഗ്യ നിലവാരവും തൃപ്തികരമാണോ എന്നറിയുകയാണ്. അടുത്ത പത്തുവർഷത്തിനുള്ളിൽ കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രശ്നം വൃദ്ധജനസംഖ്യയിൽ ഉണ്ടാകുന്ന അഭൂതപൂർവമായ വർധനയാണ്. ജനനനിരക്ക് കുറയുകയും ആയുർദൈർഘ്യം വർധിക്കുകയും ചെയ്തതോടെ കേരളസമൂഹത്തിൽ വയോധികരുടെ എണ്ണം കുതിച്ചുയരുകയാണ്. അവരുടെ സമഗ്രമായ ആരോഗ്യപരിപാലനത്തിൽ കേരളം എത്രകണ്ട് വിജയിക്കും?
അടുത്ത രണ്ടു ദശകങ്ങളിൽ കേരള ജനതയിൽ മൂന്നിലൊന്നും 60 വയസ് കഴിഞ്ഞവരായിരിക്കും. സ്ത്രീകളുടെ ആയുസ് പുരുഷന്മാരെക്കാൾ കൂടുതലായതുകൊണ്ടും വിവാഹപ്രായത്തിലുള്ള വ്യതിരിക്തത മൂലവും വയോധികരിൽ ഭൂരിഭാഗവും വിധവകളായിരിക്കും. വാർധക്യം ഇന്ന് പലർക്കും ഒരു ശാപമാണ്. സ്വന്തം മക്കൾക്കുവേണ്ടി എന്തും ചെയ്യുന്നവർ അവരുടെ മാതാപിതാക്കളെപ്പറ്റി ചിന്തിക്കാറേയില്ല. കിടക്കാനൊരിടമോ ഭക്ഷണമോ നൽകാതെ ഉപേക്ഷിച്ച് പെരുവഴിയിലിറക്കുന്ന എത്ര മാതാപിതാക്കളെ നാം കാണുന്നു. ഇക്കൂട്ടർക്കായി സർക്കാർതലത്തിൽ നിയമപരിഷ്കാരങ്ങളും സാന്പത്തികസഹായപദ്ധതികളും ഉണ്ടാകണം.
രോഗിയെന്നാൽ യന്ത്രമോ?
ഇന്നത്തെ ഡോക്ടർമാരെല്ലാം രോഗികളെ സമുചിതമായി ചികിത്സിക്കുന്നതിന് പ്രാപ്തരാണോ? ഡോക്ടർ-രോഗീബന്ധം മനുഷ്യത്വപരമല്ലാത്തതാകുന്നുവെന്ന് പരക്കെ പരാതികളുണ്ട്. രോഗിയെ സഹജീവിയായി കാണുന്നതിനു പകരം ഉപഭോഗവസ്തുവായോ യന്ത്രമായോ കണ്ട് മറ്റൊരു യന്ത്രംകൊണ്ട് റിപ്പയർ ചെയ്യുന്ന പ്രവണത. സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിന് ഇങ്ങനെയൊരു മറുവശമുണ്ട്.
ഡോക്ടർമാർ പലരും കൂടുതൽ പ്രതിരോധപരമായ പരിചരണ പദ്ധതികൾ സംവിധാനം ചെയ്യുന്നതിലും ഉൗന്നൽ നൽകുന്നു. അതായത് അസ്വാരസ്യങ്ങൾക്ക് ഇടം നൽകാത്ത ചികിത്സാരീതി. ഇതിന് രോഗികളും ബന്ധുക്കളും തന്നെ കാരണക്കാർ. ചികിത്സയിലിരിക്കുന്ന രോഗികൾ മരിച്ചാൽ ഉടനെ ഡോക്ടർക്കും ആശുപത്രിക്കും എതിരായി ബന്ധുക്കൾ തിരിയുകയാണ്. എല്ലാ രോഗങ്ങൾക്കും വൈദ്യശാസ്ത്രത്തിൽ പ്രതിവിധികളില്ലെന്നും ചികിത്സിച്ച് നൂറു ശതമാനം ഭേദപ്പെടുത്താവുന്നവയല്ല എല്ലാ രോഗങ്ങളെന്നുമുള്ള യാഥാർഥ്യം പലരും മനസിലാക്കുന്നില്ല.
രോഗിയുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ഒരു ഹോളിസ്റ്റിക് ചികിത്സാരീതി ഇന്ന് പല യുവഡോക്ടർമാർക്കുമറിയില്ല. അതിനു പ്രധാനകാരണം അവരെ പഠിപ്പിച്ച് ഡോക്ടർമാരാക്കിയ പഴയ മെഡിക്കൽ പാഠ്യപദ്ധതിതന്നെ. 1997ൽ നിലവിൽവന്ന പഴയ പാഠ്യപദ്ധതി പരിഷ്കരിച്ച് രോഗികളുമായി മാനുഷികബന്ധം സ്ഥാപിക്കാൻ കഴിവുള്ളവരും സാമൂഹ്യസേവനതല്പരരുമായ ഡോക്ടർമാരെ പരിശീലിപ്പിക്കുന്ന പുതിയ മെഡിക്കൽ സിലബസ് കഴിഞ്ഞവർഷം പ്രാബല്യത്തിൽ വന്നത് ഏറെ സ്വാഗതാർഹംതന്നെ.
പുതിയ പാഠ്യപദ്ധതി ഫലവത്തായി നടപ്പിലാക്കിയാൽ മാനുഷികമൂല്യങ്ങളും ആധുനിക വൈദ്യശാസ്ത്രവിജ്ഞാനവും നൈപുണ്യങ്ങളും കൈമുതലായിട്ടുള്ള ഡോക്ടർമാരുടെ പുതിയൊരു തലമുറയെ വാർത്തെടുക്കാൻ കഴിയും. ഇവർ പുതിയൊരു ആരോഗ്യകേരളം കെട്ടിപ്പടുക്കുന്നതിൽ നെടുംതൂണുകളായി പ്രവർത്തിക്കും.
ഡോ. ജോർജ് തയ്യിൽ
(ലേഖകൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്).