ശരിക്കും അന്യഗ്രഹജീവികളുടെ പണിയാണോ! യൂട്ടായില്‍ അപ്രത്യക്ഷമായതിനു പിന്നാലെ റൊമാനിയയില്‍ പ്രത്യക്ഷപ്പെട്ട് ലോഹ സ്തംഭം !
Wednesday, December 2, 2020 4:13 PM IST
അമേരിക്കയിലെ യൂട്ടായിലെ മരുഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട് പ്രത്യക്ഷമാകുകയും ചെയ്ത നിഗൂഢ ലോഹ സ്തംഭം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.

ആ ലോഹസ്തംഭത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിക്കും മുന്‍പേ യൂറോപ്യന്‍ രാജ്യമായ റൊമേനിയയില്‍ മറ്റൊരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

റൊമാനിയയിലെ പിയാത്ര നെംസ് നഗരത്തിലെ പെട്രോഡാവ ഡാഷ്യന്‍ കോട്ടയ്ക്കു സമീപമാണ് കഴിഞ്ഞ വ്യാഴാഴ്ച ഈ ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. ത്രികോണ ആകൃതിയിലാണ് ഇതുള്ളതെന്നും 13 മീറ്റര്‍ ഉയരമുണ്ടെന്നും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്ചെ യ്തു.

തിളക്കമുള്ള പ്രതലമാണ് ഈ സ്തംഭത്തിനുള്ളത്. ചിത്രപ്പണികളുടേതിന് സമാനമായ വരകളും കാണാം. സ്തംഭം എവിടെനിന്ന് വന്നുവെന്ന കാര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി നെംസ് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ 18-നാണ് ദക്ഷിണ യൂട്ടായില്‍ ഒരു ലോഹസ്തംഭം പ്രത്യക്ഷപ്പെട്ടത്. യൂട്ടായിലെ ബ്യൂറോ ഓഫ് ലാന്‍ഡ് മാനേജ്‌മെന്റ്(ബി.എല്‍.എം.)ആണ് ത്രികോണ ആകൃതിയിലുള്ള ഈ ലോഹസ്തംഭം കണ്ടെത്തിയത്.

12 മീറ്ററായിരുന്നു ഇതിന്റെ ഉയരം. ലോഹസ്തംഭം കണ്ടെത്തിയതിനു പിന്നാലെ അന്യഗ്രഹജീവികള്‍ സ്ഥാപിച്ചതാകാം ഇത് എന്നു വരെയുള്ള ഊഹാപോഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സന്ദര്‍ശകരുടെ സുരക്ഷ കണക്കിലെടുത്ത് ലോഹസ്തംഭം കണ്ടെത്തിയ സ്ഥലം യൂട്ടാ അധികൃതര്‍ കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. അത് എവിടെനിന്ന് വന്നു എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച ലോഹസ്തംഭം അപ്രത്യക്ഷമാവുകയും ചെയ്തു.

‘അജ്ഞാത കക്ഷികള്‍’ സ്തംഭം നീക്കം ചെയ്തു എന്നായിരുന്നു ലോഹസ്തംഭം അപ്രത്യക്ഷമായതിനു പിന്നാലെ ബി.എല്‍.എം. വിശദീകരണം നല്‍കിയത്. ഇതിന് പിന്നാലെയാണ് റൊമാനിയയില്‍ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.