കൽപ്പറ്റ: പെരുമഴ പോലെ പെയ്തിറങ്ങിയ ആവേശത്തിനൊടുവിൽ വയനാട്ടിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനു സമാപനം. മത്സരരംഗത്തുള്ള മൂന്നു മുന്നണികളും ചേർന്ന് ജില്ലാ, നിയോജകമണ്ഡലം, പഞ്ചായത്ത് ആസ്ഥാനങ്ങളെ ബുധനാഴ്ച സായാഹ്നത്തിൽ വർണാഭമാക്കി. മത്സരബുദ്ധിയോടെയായിരുന്നു ഇടത്, വലത് മുന്നണികളുടെയും ദേശീയ ജനാധിപത്യ സഖ്യത്തിന്റെയും പ്രചാരണ സമാപന പരിപാടികൾ. ചെണ്ടമേളവും ബാൻഡ് ഘോഷവും നാസിക് ഡോളും ഡിജെയും കാവടിയും മറ്റും കൊട്ടിക്കലാശത്തിനു ഇന്പം പകർന്നു.
എൽഡിഎഫ് സ്ഥാനാർഥി ആനി രാജയും എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രനും ജില്ലാ ആസ്ഥാനത്ത് പ്രചാരണ സമാപനത്തിനു നേതൃത്വം നൽകി. ആരോഗ്യപരമായ കാരണങ്ങളാൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്ക് മണ്ഡലത്തിൽ എത്താനായില്ല. ഈ വിടവ് നികത്താനെന്നവണ്ണം സഹോദരി പ്രിയങ്ക ഗാന്ധി കൽപ്പറ്റ മണ്ഡലത്തിലെ കന്പളക്കാടിൽ റോഡ് ഷോ നടത്തി. ഉച്ചയോടെയായിരുന്നു പരിപാടി.
പ്രിയങ്കയുടെ സാന്നിധ്യം പ്രവർത്തകരിൽ ആവേശം വിതറി. കന്പളക്കാട് ടൗണിലേക്ക് ജനം ഒഴുകി. റോഡ് ഷോയിൽ പ്രിയങ്കയുടെ പിന്നിലും മുന്നിലുമായി ആയിരങ്ങളാണ് അണിനിരന്നത്. പ്രചാരണ സമാപനത്തിനു ജില്ലാ ആസ്ഥാനത്ത് യുഡിഎഫിന് പുതിയ സ്റ്റാൻഡിനു പരിസരത്തും എൽഡിഎഫിന് ചുങ്കത്തും എൻഡിഎയ്ക്ക് പഴയ സ്റ്റാൻഡിനു സമീപവുമാണ് ഇടം അനുവദിച്ചത്. മൂന്നിടങ്ങളിലും മുന്നണി പ്രവർത്തകർ കൊട്ടിക്കലാശം അവിസ്മരണീയമാക്കി.
രാഹുലിന്റെ ചിത്രം പതിച്ച പ്ലക്കാർഡുകളുമായി നൂറുകണക്കിനു പ്രവർത്തകർ യുഡിഎഫ് പ്രചാരണ സമാപനത്തിന്റെ ഭാഗമായി. നേതാക്കളായ പി.പി. ആലി, റസാഖ് കൽപ്പറ്റ, സി. മൊയ്തീൻകുട്ടി, മുജീബ് കേയെംതൊടി തുടങ്ങിയവർ നേതൃത്വം നൽകി. തുറന്ന വാഹനത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തിയതിനുശേഷമാണ് അഞ്ചോടെ എൽഡിഫ് സ്ഥാനാർഥി ആനി രാജയും നേതാക്കളും ചുങ്കം ജംഗ്ഷനിലെത്തിയത്. അപ്പോഴേക്കും നിരവധി പ്രവർത്തകർ ചുങ്കത്ത് സമ്മേളിച്ചിരുന്നു. വാഹനത്തിൽ സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ, കലാകാരി ഗായത്രി അഷ്റഫ്, എ
ൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു എംഎൽഎ, പി.പി. സുനീർ, പി. ഗഗാറിൻ, ഇ.ജെ. ബാബു, കെ.കെ. ഹംസ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്ഥാനാർഥി നടത്തിയ പ്രസംഗത്തോടെയായിരുന്നു പ്രചാരണസമാപനം. വയനാടിനൊപ്പം നിൽക്കുമെന്ന ഉറപ്പ് ആവർത്തിച്ചാണ് ആനി രാജ പ്രസംഗം അവസാനിപ്പിച്ചത്.
ക്രെയിനിന്റെ ബക്കറ്റിൽ, അലങ്കാരവേലകളോടെ സജ്ജീകരിച്ച താമര അടയാളത്തിനു സമീപം സ്ഥാനാർഥി കെ. സുരേന്ദ്രനെയും ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയും ഇരുത്തി വാനിലേക്ക് ഉയർത്തി എൻഡിഎ പ്രവർത്തകർ കൊട്ടിക്കലാശം ചേതോഹരമാക്കി. വൈകുന്നേം നാലോടെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്പിൽ ഗാനങ്ങൾ ആലപിച്ചും നൃത്തച്ചുവടുകൾ വച്ചും പ്രവർത്തകർ നിറഞ്ഞു. അഞ്ചോടെ സ്ഥാനാർത്ഥി നൂറുകണക്കിനാളുകളുടെ അകന്പടിയോടെ തുറന്ന വാഹനത്തിൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നീങ്ങി.
കൊട്ടിക്കലാശത്തിന്റെ അവസാന ഘട്ടത്തിൽ ക്രെയിനിൽനിന്നു ഇറങ്ങിയ സുരേന്ദ്രനെ പ്രവർത്തകർ തോളിലേറ്റി പ്രകടനം നടത്തി. ടി.പി.ജയചന്ദ്രൻ , സന്ദീപ് ജി. വാര്യർ, സജി ശങ്കർ, കെ. ശ്രീനിവാസൻ, അഖിൽ പ്രേം തുടങ്ങിയവർ നേതൃത്വം നൽകി.
മാനന്തവാടിയിൽ പ്രചാരണ സമാപനത്തിനിടെ എൽഡിഎഫ്, യുഡിഎഫ് സംഘർഷം
മാനന്തവാടി: തെരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിനിടെ ഗാന്ധി പാർക്കിൽ എൽഡിഎഫ്, യുഡിഎഫ് സംഘർഷം. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഘർഷത്തിനിടെ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുനിൽ ആലക്കണ്ടിയുടെ തലയ്ക്ക് പരിക്കേറ്റു. ഇദ്ദേഹം ചികിത്സ നേടി. വടിക്കുള്ള അടിയേറ്റാണ് സുനിലിനു പരിക്കെന്ന് യുഡിഎഫ് പ്രവർത്തകർ പറഞ്ഞു.