കൊച്ചി: ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കി സ്വര്‍ണപ്പണയ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്. 2011ല്‍ ലിസ്റ്റ് ചെയ്തതിനുശേഷം സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പ്രവര്‍ത്തനമികവുമാണ് കമ്പനി കാഴ്ചവയ്ക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
കമ്പനിയുടെ വിപണിമൂല്യം 2011ലെ 6000 കോടി രൂപയില്‍നിന്നു 25 മടങ്ങ് വര്‍ധിച്ച് അടുത്തിടെ 1.5 ലക്ഷം കോടി രൂപ എന്ന നാഴികക്കല്ലും കടന്നിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ വിപണിമൂല്യം കടക്കുന്ന കേരളത്തില്‍നിന്നുള്ള ആദ്യ ലിസ്റ്റഡ് കമ്പനി കൂടിയാണ് മുത്തൂറ്റ് ഫിനാന്‍സ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ മാത്രം കമ്പനിയുടെ ഓഹരിവില ഇരട്ടിയിലധികമാണു വര്‍ധിച്ചിരിക്കുന്നത്. നിലവില്‍ മൂന്നു ലക്ഷത്തിലധികം ഓഹരി ഉടമകളുള്ള കമ്പനി 2012 മുതല്‍ എല്ലാ വര്‍ഷവും കൃത്യമായി ഡിവിഡന്റ് നല്കിവരുന്നു.
ഇതുവരെ ആകെ 1200 കോടി രൂപയാണു കമ്പനി ഡിവിഡന്റായി നല്‍കിയതെന്ന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ചെയര്മാന് ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. ഗ്രൂപ്പിന്റെ 7,500 ലധികം ബ്രാഞ്ചുകളില്‍ 70 ശതമാനവും അര്‍ധനഗര- ഗ്രാമപ്രദേശങ്ങളിലാണ്.
Tags : stock market Muthoot Finance