കൊച്ചി: പാൻക്രിയാസ് രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി രാജ്യത്തെ ആദ്യത്തെ പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ രാജഗിരി ആശുപത്രിയിൽ ആരംഭിച്ചു. രാജഗിരി ഉദര രോഗവിഭാഗം രണ്ടു വർഷത്തിലൊരിക്കൽ നടത്താറുള്ള ലൈറ്റ് അപ്ഡേറ്റ് അന്തർദേശീയ സമ്മേളനവേദിയിലായിരുന്നു ഉദ്ഘാടനം.
യുണൈറ്റഡ് യൂറോപ്യൻ ഗാസ്ട്രോ എന്ററോളജി പ്രസിഡന്റും സ്വീഡൻ കരോളിൻസ്ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറുമായ ഡോ. മത്തിയാസ് ലോർ ഉദ്ഘാടനം നിർവഹിച്ചു. രാജഗിരി സെന്റർ ഓഫ് എക്സലൻസ് ഇൻ ഗാസ്ട്രോ എന്ററോളജിയുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അധ്യക്ഷത വഹിച്ചു.
രാജഗിരി ഉദരരോഗ വിഭാഗം ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിനും സഹപ്രവർത്തകരും ചേർന്നു തയാറാക്കിയ ഡിസീസസ് ഓഫ് പാൻക്രിയാസ് എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു. ഡച്ച് പാൻക്രിയാറ്റൈറ്റിസ് ഗ്രൂപ്പിന്റെ അധ്യക്ഷ ഡോ. ജീനിൻ വാൻ ഹൂഫ്റ്റ് പ്രകാശനം നിർവഹിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് വിഭാഗം തലവൻ ഡോ. എസ്. സുധീന്ദ്രൻ ആദ്യപ്രതി ഏറ്റുവാങ്ങി.
1980 മുതൽ പാൻക്രിയാസ് രോഗ ചികിത്സയിൽ പ്രാവീണ്യം തെളിയിച്ച തങ്ങളുടെ ശ്രദ്ധേയമായ ഒരു പുതിയ കാൽവയ്പാണു പാൻക്രിയാസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭമെന്ന് ഡോ. ഫിലിപ്പ് അഗസ്റ്റിൻ അറിയിച്ചു.