കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്; പുരസ്കാരം ഏറ്റുവാങ്ങി ടൊവീനോയും റിമയും
Monday, August 25, 2025 8:17 AM IST
48 -മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സഹകരണമന്ത്രി വി.എന്‍. വാസവന് അവാര്‍ഡ് നിശ ഉദ്ഘാടനം ചെയ്തു. സമഗ്ര സംഭാവനക്കുള്ള ചലച്ചിത്ര രത്ന പുരസ്കാരം ചലച്ചിത്ര സംവിധായകനും നിരൂപകനുമായ വിജയകൃഷ്ണന് മന്ത്രി വി. എന്‍. വാസവന് സമ്മാനിച്ചു.
മികച്ച നടനുള്ള പുരസ്കാരം ടൊവീനോ തോമസും മികച്ച നടിയ്ക്കുള്ള അവാര്‍ഡ് റിമ കല്ലിങ്കലും ഏറ്റുവാങ്ങി. മികച്ച നടിക്കുള്ള അവാർഡ് റിമയ്ക്കൊപ്പം പങ്കിട്ട നസ്രിയ പുരസ്കാരം സ്വീകരിക്കാൻ എത്തിയില്ല. മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് ഫെമിനിച്ചി ഫാത്തിമയുടെ നിർമാതാക്കളായ സംവിധായകന് കൂടിയായ ഫാസില്‍ മുഹമ്മദും സുധീഷ് സ്കറിയയും ഏറ്റുവാങ്ങി.
മികച്ച സംവിധായകയ്ക്കുള്ള അവാര്‍ഡ് ഇന്ദുലക്ഷ്മിയും സ്വീകരിച്ചു. മികച്ച അന്യഭാഷാ സിനിമയായി തെരഞ്ഞെടുക്കപ്പെട്ട അമരന് എന്ന തമിഴ് സിനിമയുടെ സംവിധായകന് രാജ്കുമാര് പെരിയസാമിയും മന്ത്രിയില്‍ നിന്ന് പുരസ്കാരം സ്വീകരിച്ചു. മാക്ട ചെയര്മാന് ജോഷി മാത്യു ആശംസയര്‍പ്പിച്ചു.
രണ്ടാമത്തെ മികച്ച നടിക്കുള്ള പുരസ്കാരം ചിന്നു ചാന്ദിനി, ഷംല ഹംസ എന്നിവര്‍ പങ്കിട്ടു. സൈജു കുറുപ്പാണ് രണ്ടാമത്തെ മികച്ച നടന്. റൂബി ജൂബിലി പുരസ്കാരം ജഗദീഷിന് ഡോ ജോർജ് ഓണക്കൂര്‍ സമ്മാനിച്ചു. ചലച്ചിത്ര പ്രതിഭാ പുരസ്കാരം നേടിയ ബാബു ആന്റണിക്കുവേണ്ടി ടൊവീനോയും, ജൂബിലി ജോയ് തോമസിനുവേണ്ടി മകളും പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
വിവിധ വിഭാഗങ്ങളിലായി 72 കലാകാരന്മാരും സാങ്കേതികവിദഗ്ധരും പുരസ്കാരങ്ങളേറ്റുവാങ്ങി. മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് നേടിയ രാജേഷ് വിജയ്, ഗായികയ്ക്കുള്ള പുരസ്കാരം നേടിയ ദേവനന്ദ ഗിരീഷ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍, ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫ്, സെക്രട്ടറി എ. ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു.