പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം (139.625 കിലോ) നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇന്റേണൽ വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യവിഭാഗം ചേർന്ന് നടത്തിയ പ്രത്യേക പരിശോധനയിലാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന മറ്റ് പ്ലാസ്റ്റിക് ഉത്പന്നങ്ങളും കണ്ടെടുത്തത്.
നഗരസഭയിലെ മത്സ്യ വ്യാപാരസ്ഥാപനങ്ങൾ, മാർക്കറ്റ് പരിസരത്തെ കടകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരേ നഗരസഭാ അധികൃതർ പിഴ ചുമത്തിയിട്ടുണ്ട്.
ഇന്റേണൽ വിജിലൻസ് ഓഫീസർ ജി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ എം. ഹബീബ്, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. നിഷ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ പി. അശ്വതി എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് അധികൃതർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews plastic