പ്രതീകാത്മക ചിത്രം
മല്ലപ്പള്ളി: കേന്ദ്രസര്‍ക്കാരില്‍ നിന്ന് പലിശ രഹിത വായ്പയായി വന്‍ തുക വാങ്ങി നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവ നേതാവ് അറസ്റ്റിൽ. റാന്നി പഴവങ്ങാടി കോട്ടയില്‍ അജി ബി. റാന്നി (അജികുമാർ, 38)നെയാണ് കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
കീഴ്വായ്പൂര് ആനിക്കാട് സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്. 2024 സെപ്റ്റംബർ, ഒക്ടോബര്‍ മാസങ്ങളിലായി രണ്ടു തവണയായി ഇയാള്‍ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈലാക്കിയത്. തുടര്‍ന്ന് വായ്പയോ, ഇതിനായി നല്കിയ 18 ലക്ഷം രൂപയോ തിരികെ ലഭിക്കാതായതോടെ യുവാവ് കീഴ്വായ്പൂര് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കീഴ്വയ്പൂര് പോലീസ് ഇന്‍സ്പെക്ടര്‍ ഇ. അജീബിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ ടി. അനീഷ്, എൻ.എസ്. ഷാന്‍, എഎസ് ഐ മുജീബ് ഖാന്, സിപിഒമാരായ സോനു, നെവിന് അടങ്ങിയ സംഘമാണ് അന്വേഷണം നടത്തി അജിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോൺഗ്രസ് -എസ് സജീവപ്രവർത്തകനും ഭാരവാഹിയുമായിരുന്ന അജി ബി. റാന്നി
2021ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Tags : Nattuvishesham DistrictNews DeepikaNews arrest