മാന്നാർ ബസ് സ്റ്റാൻഡ്
മാന്നാർ: വർഷങ്ങളായി അനാഥമായിക്കിടന്ന മാന്നാർ പഞ്ചായത്ത് ബസ് സ്റ്റാൻഡിനു ശാപമോക്ഷം ലഭിക്കുന്നു. കാൽ നൂറ്റാണ്ട് മുമ്പ് നിർമിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ച സ്റ്റാൻഡ് എന്നും വിവിധങ്ങളായ വിവാദങ്ങളിൽപ്പെടുകയും നിരവധി സമരങ്ങൾക്കു വേദിയാകുകയും ചെയ്തു. ബസുകൾ കയറാത്ത സ്റ്റാൻഡ് എന്ന ഖ്യാതിയാണ് പലപ്പോഴും ഇതിന് ലഭിച്ചത്. തുടക്കത്തിൽ കെഎസ്ആർടിസി ബസുകൾ കയറാത്തതിനു വലിയ പ്രതിഷധമുയർന്നിരുന്നു. പിന്നീട് ദീർഘദൂര ബസുകൾ ഉൾപ്പെടെ കയറുവാൻ പോലീസ് ഇടപെടലുകൾ വരെ നടത്തേണ്ടി വന്നു. കഴിഞ്ഞ മൂന്ന് വർഷമായി ബസുകൾ ഒന്നുംതന്നെ കയറുന്നുമില്ല.
എന്നാൽ സ്റ്റാൻഡിന്റെ ശനിദശ മാറി ആധുനിക രീതിയിൽ സ്റ്റാൻഡ് നവീകരിക്കാൻ പദ്ധതി വഴിയൊരുങ്ങുന്നു. മൂന്നുകോടി രൂപ ചെലവിൽ ബസ് സ്റ്റാൻഡ് നവീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.
സജി ചെറിയാൻ എംഎൽഎയുടെ നിർദശപ്രകാരമാണ് പദ്ധതിയുടെ നടപടിക്രമങ്ങൾക്കു തുടക്കമായത്. ബസ് സ്റ്റാൻഡിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിർമാണ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി എംഎൽഎ സ്ഥലം സന്ദർശിച്ചു. തുടർന്ന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി നവീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നൽകി.
മാന്നാർ ബസ് സ്റ്റാൻഡിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ജി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പഴവൂർ തുടങ്ങിയവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.
Tags : Nattuvishesham DistrictNews