തൃശൂർ: ആഘോഷവേളകളിൽ നൽകുന്ന പൂച്ചെണ്ടുകളും ഉപഹാരങ്ങളും ഒഴിവാക്കി ആ തുക മേയറുടെ ദുരിതാശ്വാസനിധിയിലേക്കു നൽകണമെന്ന മേയർ ഡോ. നിജി ജസ്റ്റിന്റെ അഭ്യർഥനയ്ക്കു നാടിന്റെ കൈയടി. മേയറുടെ ഈ വേറിട്ട ചിന്തയിൽനിന്നു രൂപംകൊണ്ട "കർമദ്യുതി' പദ്ധതിയുടെ ആദ്യഘട്ട സഹായവിതരണം കോർപറേഷൻ കൗൺസിൽ ഹാളിൽ നടന്നു.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തനിക്ക് ഉപഹാരമായി ലഭിച്ച 10 ഡയാലിസിസ് കിറ്റുകൾ മേയർ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കലിനു കൈമാറി.
രോഗബാധിതരായ സാധാരണക്കാർക്കു കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് കർമദ്യുതി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേഷൻ പരിധിയിലെ 56 ഡിവിഷനുകളിൽനിന്നായി തെരഞ്ഞെടുക്കപ്പെട്ട 35 ഗുരുതര രോഗബാധിതർക്ക് 5,000 രൂപ വീതമുള്ള ധനസഹായം വിതരണം ചെയ്തു.
വരുംദിവസങ്ങളിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കുന്ന അർഹരായ എല്ലാ രോഗികൾക്കും സഹായം ലഭ്യമാക്കുമെന്നു മേയർ ഉറപ്പുനൽകി. ഡെപ്യൂട്ടി മേയർ അഡ്വ.എ. പ്രസാദ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജേക്കബ് പുലിക്കോട്ടിൽ, പ്രതിപക്ഷനേതാവ് ടി.ആർ. ഹിരൺ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കൗൺസിലർമാർ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.
Tags : nattu visheshsam bright start corporation's "Karmadyuti"